Monday, August 12, 2013

പിറക്കുന്നുണ്ടുള്ളില്‍ ..!

















പിതൃത്വം ചിതറി പൊകുന്നത് 
മാതൃത്വം അമ്മിഞ്ഞകള്‍ക്കിടയിലെ കിട്ടാ ശ്വാസ്സമാകുന്നത് 
പ്രണയം , ഭ്രമങ്ങളുടെ അതിര്‍ വരമ്പു തൊട്ട് 
ഭരണം , അള്ളി പിടിക്കുന്ന കസേരകളില്‍
കീശ വീര്‍ക്കുന്ന മേലാളന്മാരുടെ ഇടയിലൂടെ 
നിയമ തുലാസിന്‍ ഒരുതട്ട് താഴ്ന്ന് 
ദുര്‍ബലരില്‍ കൊടുംകാറ്റുണ്ടാക്കുമ്പൊള്‍ ...!

"ഒരു നക്സലേറ്റ് പിറക്കുന്നുണ്ട് മനസ്സില്‍ "

ഇരുണ്ട പകലുകള്‍ തീര്‍ത്ത് മതങ്ങള്‍ 
പകയുടെ കനലില്‍ തൈലം തളിക്കുമ്പൊള്‍ 
പൊന്തുന്ന മണത്തിനപ്പുറം എരിയുന്ന ഒന്ന് ,
കൂട്ടി കൊടുപ്പിന്റെ എണ്ണി പെറുക്കില്‍ 
തള്ളും നിണത്തിന് തടയിണ പണിതിട്ടും .
സംവരണ കണക്കുകളില്‍ പശിയമര്‍ത്തുന്ന 
പേക്കോലങ്ങള്‍ ഉറുമ്പരിച്ചില്ലാതാകുമ്പൊള്‍ .
മുലകടിച്ചെടുത്തിട്ടും , ചോര പൊടിയാത്ത 
അധരം നനയാത്ത അമ്മകുട്ടികള്‍ നിര്‍ജീവമാകുമ്പൊള്‍ , 
ദൈവമെന്നത് നോക്കു കുത്തിയാകുമ്പൊള്‍ 
നൂറു നാവുകളപ്പൊഴും പതം പറയുന്നത് 
സ്വയം നല്ലതെന്ന് ബോധ്യപെടുത്താന്‍ പാടുപെടുന്നത് ...
അവനവന്റെ ഭാഗം വിളമ്പുവാന്‍ ആര്‍ത്തി കാട്ടുന്നത് ... 
പിറക്കുന്നുണ്ട് ഒരു നക്സലേറ്റ് ഉള്ളിന്റ് ഉള്ളില്‍ ..!

ആരൊ ഉറക്കേ വിളിക്കുന്നു " ഇങ്ക്വിലാബ് സിന്ദാബാദ്"


{ ചിത്രം: ഗൂഗിളില്‍ നിന്നും }

Friday, May 17, 2013

" നി "ശബ്ദമാകുമ്പോള്‍ ...



ആകാശത്ത് നിന്ന് നോക്കുമ്പോള്‍ എന്തു മനോഹരമാണീ തീരം , മോഹിപ്പിക്കുന്ന ഒന്ന് ..ഒന്ന് താഴ്ന്നും പിന്നെ പൊങ്ങിയും , ചരിഞ്ഞുമൊക്കെ ഒരു പക്ഷിയേ പോലെ നിലം തൊടുമ്പോള്‍ മഴ നനച്ച റണ്‍ വേയ്ക്കപ്പുറം കാലങ്ങളായി ചുടു കാറ്റേറ്റ് തളര്‍ന്ന് പോയ പുല്‍നാമ്പുകള്‍ എന്തിനോ ദാഹിക്കുന്ന പോലെ . തൊട്ട് മുന്നില്‍ ഒറ്റ സീറ്റില്‍ എല്ലാവരോടും ഇരിക്കുവാന്‍ ആംഗ്യം കാട്ടി  എയര്‍ ഹോസ്റ്റസ്, അപ്പൊഴും അവളുടെ അംഗലാവണ്യത്തിന് നടുവിലൂടെ കടന്ന് പോകുന്ന ബെല്‍റ്റ് മാറ്റാതെ , പിന്നെയും പിന്നെയും നോക്കി പോകുന്ന മുട്ടിന് മേലുള്ള സൗന്ദര്യത്തിന്  അതേ നിറത്തിലെ പുറംചട്ടയെ  വകവയ്ക്കാതെ കണ്ണുകള്‍ കുഴിഞ്ഞിറങ്ങുന്നുണ്ട് . കഴിഞ്ഞ ജന്മത്തിലെങ്ങോ വന്നതാണിവിടെ , എന്നെ ഇത്ര നാളും തേടി കൊണ്ടിരുന്ന തീരം , അതോ  ഞാന്‍ തേടിയതോ  . വലിയ കൂര്‍ത്ത തൊപ്പികളുള്ള എയര്‍പോര്‍ട്ട് ജീവനക്കാരുടെ  പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ ഒന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു , ആരും ഒന്നും ശബ്ദിക്കുന്നേയില്ല , ഇത്രയധികമാളുകളുടെ സഞ്ചാര പദമായിട്ട് കൂടി , അന്യോന്യം ഒന്നും മിണ്ടാതെ . ഒരു തരം മൂകത കൈവന്ന മനസ്സുകളെ  പോലെ , ഇനി എന്റെ  തോന്നല്‍ മാത്രമാകുമെന്ന് ധരിച്ചാണ് നീളന്‍ പടവുകളിറങ്ങി ചെന്നത് , പോകേണ്ട സ്ഥലത്തിനേ കുറിച്ചൊരു അറിവുമില്ലാതെ ആദ്യം കണ്ട ടാക്സിക്കാരന്റെ അരികിലേക്ക് ചെന്നു , അയാളും അവിടത്തെ ജനങ്ങളുടെ പ്രത്യേകത  പോലെയുള്ള കൂര്‍ത്ത തൊപ്പി ധരിച്ചിരുന്നു. എനിക്കൊന്നു ഈ നഗരം ചുറ്റികാണണം എന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും  അദ്ധേഹമെന്നെ ശ്രദ്ധിക്കുന്നില്ലാന്ന് തോന്നി , കുറച്ചുറക്കെ ഒന്നും കൂടി  ഞാനത് പറഞ്ഞു , അപ്പോള്‍  പെട്ടെന്ന് കൈവിരല്‍ ചുണ്ടിലടുപ്പിച്ച് , നിശബ്ദമാകൂ എന്ന് ഓര്‍മിപ്പിക്കും വിധം തല താഴ്ത്തി അയാളുടെ കൈയിലുള്ള വെള്ള ബോര്‍ഡില്‍ കാറിനകത്തേക്ക് കേറി ഇരിക്കൂ എന്നെഴുതി കാണിച്ചു , സത്യത്തില്‍ ഈ ലോകം മൂകരുടെയാണോ എന്ന് ആധി വന്നു വീണു എന്നുള്ളില്‍ .

പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ വിശാലമായൊരു ലോകത്തിന്റെ ചലിക്കുന്ന മാപ്പ് കാണാം , നമ്മുക്കെവിടെക്കാണ് പോകേണ്ടതെന്ന് കൈവിരല്‍ തുമ്പ് കൊണ്ട് സ്പര്‍ശിച്ചാല്‍ അങ്ങോട്ടേക്ക് തന്നെ തിരിയുന്നത് കാണാം ഞാന്‍ സഞ്ചരിക്കുന്ന ടാക്സി , ഈ ഡ്രൈവര്‍ ഇനിയൊരു യന്ത്രമനുഷ്യനാണോ എന്ന് തോന്നിപ്പോകുമിടക്ക്  , ഇടക്കെപ്പൊഴോ ഒരു ചെറിയ സ്ക്രീന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു , " നിങ്ങള്‍ക്ക് വിശപ്പെന്ന വികാരം തോന്നുന്നുണ്ടോ  " "എങ്കില്‍ ഇനി വരുന്ന വഴിവക്കുകളില്‍ അതിന്റെ ഹബ്ബുകള്‍ നിങ്ങളെ  സ്വാഗതം ചെയ്യും , ഇഷ്ടമുള്ളതിന് മുന്നെ നിങ്ങള്‍ക്ക് സ്റ്റോപ്പ് സിഗ്നല്‍ കൊടുത്തിറങ്ങി നിങ്ങള്‍ക്ക് വേണ്ടുന്ന ഭക്ഷണം കഴിക്കാം "" . പുരാതനമായ കെട്ടുകളുള്ള തവിട്ട് നിറമുള്ള " പാരമൗണ്ട് കോര്‍ണര്‍ "എന്ന ഭക്ഷണശാല കുറച്ചകലേന്ന് തന്നെ കണ്ണില്‍ പതിഞ്ഞിരുന്നു . എത്ര കാലമായിണ്ടാവും ഞാനും എന്റെ നിഴലിനൊപ്പം  ഇവിടെ വന്നിട്ട് , അന്ന് മഞ്ഞ് കാലമായിരുന്നുവോ ആവോ  ? പക്ഷെ പുറത്ത് ചെറിയ കസേരകള്‍ നിറഞ്ഞിരുന്നു ,അതിലൊന്നില്‍ ഞാനും മറ്റൊന്നില്‍ എന്റെ നിഴലുമിരുന്നാണ് ആവി പറക്കുന്ന കോഫി കുടിച്ചത്   , അതിനപ്പുറമുള്ള നദിക്കരയിലേക്ക്  പോയിരുന്ന് ഒരു ചുരുട്ടിന് തീ കൊളുത്തിയത് ..ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ നിരത്തി വച്ചിരിക്കുന്ന പ്രാതലുകളുടെ വന്‍ നിര തന്നെയുണ്ട് , എനിക്കേറ്റം പ്രീയപ്പെട്ട പലതുമുണ്ട് . എന്റെ മനസ്സറിയുന്ന കുശ്ശിനിക്കാരനുണ്ടിവിടെ അല്ലെങ്കില്‍ ഇത്രയധികം വിഭവങ്ങളില്‍ ഒട്ടുമിക്കതും എനിക്ക് പ്രീയതരമാകുന്നതെങ്ങനെയാണ് , ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസിനോടൊപ്പം  ഇലയടയാണ് ആദ്യമെടുത്തത് , പിന്നെ കൈകളിലേക്ക് കേറി  വന്നതിന് കൈയ്യും കണക്കുമില്ലായിരുന്നു , ഒരു ജന്മത്തിന്റെ വിശപ്പുണ്ടല്ലൊ ഉള്ളില്‍ . അടങ്ങട്ടെ, ഉള്ളിലെ വിശപ്പിന്റെ തീ അടങ്ങിയിട്ടല്ലേ  മറ്റെന്തിനും സ്ഥാനമുള്ളു .വഴികള്‍ പരിചിതം തന്നെ. എന്റെ ആത്മാവ് വച്ചുപോയ മരങ്ങളില്‍ നിറയേ പൂവുകള്‍ പൂത്തുലയുന്നു  . നദിക്കരയില്‍ നിന്ന് പറന്നെത്തിയ ദേശാടന പക്ഷികളിലൊരെണ്ണം സാകൂതമെന്നെ വീക്ഷിക്കുന്നുണ്ടാകാം , ശ്രദ്ധിച്ചിട്ടല്ലയെങ്കിലും അവന്റെ കണ്ണുകളെന്നില്‍ പതിയുന്നു എന്നൊരു തോന്നലില്‍ ഞാന്‍ ഒരു അപകര്‍ഷധാ ബോധത്തിന് അടിമപ്പെടുന്നുണ്ട് . അവ തേടി വന്ന തീരത്ത് ഞാനുമൊരു ദേശാടനക്കാരനാണ് . മൂച്ച് പറയാന്‍ എന്തുണ്ട് കൈയ്യില്‍ ? മനുഷ്യനെന്ന് വീമ്പ് പറയുവാന്‍ പാകത്തിനൊത്തൊരു മനുഷ്യത്വമുണ്ടൊ എന്നത് ചോദ്യമായി അവശേഷിക്കുന്നു . മനോഹരമായി തീര്‍ത്ത കോര്‍ണിഷിനോടരുക് ചേര്‍ന്ന് ടാക്സി നിന്നു , കടം ബാക്കി വയ്ക്കാതെ ജീവിക്കണമെന്നാണ് അമ്മ എപ്പോഴും പഠിപ്പിച്ചിട്ടുള്ളത് , അന്നന്ന് ഉള്ളത് തീര്‍ത്ത് ഒരു കടപ്പാടും ഇല്ലാതെ എങ്ങനെ ജീവിക്കുവാനാകും . നാളെ വീണ്ടും കാണുമ്പോള്‍ ഒരു പുഞ്ചിരിയുടെ കടപ്പാടെങ്കിലും കൈമാറണ്ടേ . ഒരു വലിയ കടം ബക്കി വച്ചാണ് " സീ യൂ എഗൈന്‍ " എന്നെഴുതിയ ബോര്‍ഡ് കാണിച്ച് കൊണ്ട് ആ മനുഷ്യന്‍ കാറോടിച്ച്  പോയത് . ഈ യാത്രക്ക് ഞാന്‍ കൊടുക്കേണ്ട വില എത്രയാകുമെന്ന ആധിയുണ്ടായിരുന്നു . കൈയ്യില്‍ ഒരിത്തിരി നന്മ ബാക്കി വച്ചാണ് ഇറങ്ങിയത് , അതില്‍ നിന്നും പലവഴിക്കായി ചിലവായി പോയിട്ടും , ചിലതൊക്കെ തിരികേ കിട്ടുമ്പോഴും അമ്മയുടെ ഈ ഓട്ടകീശക്കാരന്റെ കൈയ്യിലൊന്നും ബാക്കിയുണ്ടാകില്ലവസ്സാനം എന്നത് എപ്പോഴും ഉള്ളം പറയുന്നതു കൊണ്ടാകാം , ഒരു കടം കൂടി ബാക്കി വച്ച് അയാള്‍ യാത്രയാകുമ്പോള്‍ മനസ്സിനൊരു കുളിര്‍  തോന്നിയത് .ഉണ്ടാകുമല്ലൊ അമ്മ എനിക്കുണ്ടാകും അവസ്സാനം ആരും മറക്കാതൊരുപാട് കടം.

ഉച്ചവെയില്‍ കയറി വരുന്നു , പാഥേയമായ് ജന്മം നല്‍കിയവരുടെ പുണ്യം പുറം തോളില്‍ തൂങ്ങുന്ന ബാഗിലുണ്ട് . അല്പ്പം വേഗത കൂട്ടി നടന്ന് പോകുന്ന എന്റെ മുന്നിലേക്ക് തിരയടിയുടെ ഉപ്പുരസം ചിതറുന്നുണ്ട് . ചുണ്ടില്‍ പറ്റി പിടിക്കുന്ന രസം നുണയുമ്പോള്‍ കാലവേഗതക്ക് ഒന്നും തകര്‍ക്കനാവില്ലെന്ന് ഓര്‍ക്കുകയായിരിക്കാം എന്റെ മനസ്സ് .  പിന്നില്‍ നിന്നും പലപ്പോഴായി ഒരു വിളിയുണ്ട് . നില്‍ക്കു എന്നാകും , തിരിഞ്ഞ് നോക്കേണ്ട ആവശ്യമുണ്ടോ .. പിന്‍ കണ്ണുകള്‍ അവയെ  മന:പൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാകാം . കോര്‍ണ്ണിഷിന്റെ അവസ്സാന ഭാഗത്ത് നിന്നും കടലിലേക്കിറങ്ങി പോകുമ്പോള്‍ ഈ ജന്മം തിരഞ്ഞു നടന്നതിനെ  തേടി പിടിക്കുവാനായുന്ന ആവേശമുണ്ടായിരുന്നു . പണ്ടെങ്ങോ തലമുറക്കള്‍ക്കപ്പുറം നിന്ന് ചിതറി പോയതിന്റെ ഒരു കണം ഈ പഞ്ചാരമണല്‍ത്തരിക്കള്‍ക്കിടയില്‍ കിടക്കുന്നുണ്ടാകാം .." അനൂജ " എന്റെ നിഴലിന് പേരു കൊടുത്താല്‍ ഇതാകാം . അവളെന്റെ നിഴലായിരുന്നു . എന്റെയൊപ്പം  എന്നിലൂടെ ജീവിച്ചവള്‍ . പോകാത്ത മേടൊ കാടോ ഇല്ല . തൊടാത്ത അകമോ  പുറമോ ഇല്ല . വേനല്‍ കൊണ്ട ഹൃത്തടത്തില്‍ പുതുമഴപ്പെയ്ത്തായി  ഊരറിയാതെ , വന്നവളാകാം. നദിയൊഴുകുന്നുണ്ട് , കുളിരലകള്‍ പടര്‍ത്തി അങ്ങകലെ നിശബ്ദമായി ചെന്നു ചേരുന്നുണ്ട് ആഴിയാഴത്തില്‍ . ലവണാശംത്തിലേക്ക് ലയിച്ച്  പോകുമ്പൊഴും പുഴ കേഴാറില്ല , നിയോഗത്തിന്റെ പ്രസരിപ്പില്‍ അവളെന്നും ഈ ജലപാതയിലൂടെ ഒഴുകി ചേരുന്നുണ്ട് . അവളുമിങ്ങനെയാണ് പുഴ പോലെ , ആരോടും വെറുപ്പൊ വിദ്വേഷമോ ഇല്ലാതെ , എല്ലാവരേയും സ്നേഹിച്ച് , എല്ലാവരിലും ഊര്‍വ്വരത  നിറച്ച് , എല്ലാ തീരങ്ങളേയും തലോടി , എന്നിട്ടും ചെന്നെത്തുന്നത് ? മുന്‍ ജന്മത്തിലെപ്പൊഴോ ചേര്‍ന്ന് പോയ ചിന്തകളില്‍ നിന്നാണ് ഈ തീരത്ത് വന്നത് , നീ എന്നിലേക്കൊഴികിയതൊ ? അതോ  ഞാന്‍ നിന്നിലേക്കോ  ?

പീലി നിവര്‍ത്തുന്ന വര്‍ണ്ണാകാശം ,ഒരു മോഹത്തില്‍ പിടിവിട്ട് താഴേക്ക് പൊഴിയുന്ന നീയാം മഴ.
കടലോളം കൊതിയില്‍ , ജീവിതത്തിന്റെ ഒറ്റയായ് നിമിഷങ്ങള്‍ ഇഴയുന്നുണ്ട് ..
കടലിന്‍ ചാരത്ത് വച്ച് വേര്‍പിരിഞ്ഞ് ജീവിതത്തിന്റെ ആര്‍ദ്രമാം പാതകളിലേക്ക് വളരെ പതിയെ ..!

ഓര്‍മകള്‍ക്ക് അധികം ആയുസ്സുണ്ടാകുന്നത് മിഴികളെ സജ്ജലീകരിക്കും , പലപ്പോഴും വന്നു മുട്ടുന്ന ഓര്‍മ്മകളെ  നിഷ്ക്കരുണം അകം തൊടീക്കാതെ പറഞ്ഞു വിടുകയാണിപ്പോ  പതിവ് . ഇടക്കൊരുപാട് ജന്മങ്ങള്‍ക്കപ്പുറങ്ങളില്‍ നിന്നും ചിലതു വരാറുണ്ട് , വരവ് ആകസ്മികമായിട്ടാകും . മുന്നിലൂടെ  പോകുന്ന ഒരു മുഖം അതു എവിടെയോ കണ്ടു മറന്നു എന്ന തോന്നലാകും ആദ്യം ഉണ്ടാകുക . പിന്നെയതു ശക്തമാകും . നിര്‍ബന്ധപൂര്‍വ്വം    ആ ചിന്തകളെ തൂത്തെറിയുംവരെ ഹൃദയമിങ്ങനെ ഉത്തരങ്ങള്‍ തേടും വൃഥാവെങ്കിലും . ഇനിയങ്ങോട്ട്‌  പാതയില്ല , തിരികെ  നടക്കാന്‍ മനസ്സ് പഴുതനുവദിക്കുന്നില്ല .ഇടത് വശത്തപ്പുറത്ത് മൂന്ന് കുട്ടികള്‍ പച്ച വിരിച്ച പുല്ലില്‍ കളിക്കുന്നുണ്ട് " എന്നോട് ക്ഷമിക്കു , നിങ്ങള്‍ക്ക് ഈ സ്ഥലത്ത് നിന്നും നഗരത്തിലേക്ക്  പോകുവാനുള്ള പഴുതുകള്‍ അറിയുമോ " മൗനമായിരുന്നു ഉത്തരം . കുഞ്ഞു കൈകള്‍ കൊണ്ടൊരുത്തന്‍ എന്റെ മനസ്സിലെഴുതി " തിരികേ പോകാനുള്ള ഒരു പഴുതുകളും കാലം അവശേഷിപ്പിക്കുന്നില്ല പ്രീയ സഹോദരാ " . ശരി കുഞ്ഞുങ്ങളെ , നിശബ്ദതതിയിലൊരു ശബ്ദമുണ്ട് ഞാനത് കേള്‍ക്കുന്നുണ്ട് . ഒരു മഴ കിട്ടാന്‍ ഞാന്‍ എവിടെ പോകണം ....?  ഇന്നലെയുടെ മഴ ഇനിയില്ല ഇന്നുണ്ടൊ എന്നറിവില്ല , നാളെ എന്തായാലും ഒരു മഴയുണ്ട് ആ കാണുന്ന വലിയ മരത്തിനടിയില്‍  പോയി നില്‍ക്കു ഒരു കുഞ്ഞു കാറ്റ് വരും , മരം ഇലയും പൂവും പൊഴിക്കും . നാളെയുടെ പുലരിയില്‍ അകം നിറക്കും മഴപ്പെയ്ത്തുണ്ടാകും . " അശരീരി " ആണോ .. ? അല്ല ശരീരമുണ്ട് ആ ബാലനില്‍ നിന്നും തന്നെയാണ് ഞാനത് കേള്‍ക്കുന്നത് , പക്ഷെ ചുണ്ടനങ്ങുന്നില്ല എന്നത് ശരി തന്നെ .

കൂര്‍ത്ത തൊപ്പികള്‍ വഹിക്കുന്ന ഒട്ടനവധി ശിരസ്സുകള്‍ കണ്ടു , ചിലര്‍ അതിനു പകരം ചട്ടിത്തൊപ്പികളും ധരിച്ചിട്ടുണ്ട് , അതു പക്ഷേ വളരെ കുറവാണ് എണ്ണത്തില്‍ . ഇരുള്‍ പരക്കുന്നതിന് മുന്നെ തന്നെ എല്ലാവരും ധൃതിപ്പെട്ടു  പോകുന്നുണ്ട് . ഇതെങ്ങോട്ടാണ് ഇവര്‍ ഇത്ര വേഗത്തില്‍ . മൂകതക്ക് ഇരുളിനെ  ഭയമെന്നാരൊ പറഞ്ഞുവോ ? ഇല്ല തോന്നലാകും , എല്ലാം എന്റെ  തോന്നലുകള്‍ തന്നെ . ഈ ജീവിതം തന്നെ ഒരു  തോന്നലിലല്ലേ ഉണ്ടായി പോകുന്നത് . മനുഷ്യ മനസ്സിന്റെ എല്ലാ തോന്നലുകളേയും , മുന്‍ കൂട്ടിയറിയുവാനുള്ള എല്ലാ അറിവിനേയും , പ്രപഞ്ചസത്യത്തിനെതിരെയുള്ള എല്ലാ കടന്നു കയറ്റങ്ങളേയും അവഗണിച്ച് കൊണ്ടാണൊരു മഴ വന്നത് . എത്രയോ നാളുകള്‍ക്ക് ശേഷമാണെന്ന് തോന്നുന്നു മൂകത മുറ്റുന്ന സന്ധ്യക്കൊരു മഴ പൊഴിയുന്നത് . ഞാന്‍ കാണുന്നുണ്ട് , മനസ്സില്‍ നിന്നും ഒരു മഴ ചരിഞ്ഞ് പെയ്യുന്നത് , കടല്‍ക്കരയില്‍  , കോര്‍ണിഷിലെ ഇരുമ്പ് കമ്പികള്‍ക്ക് മേലില്‍ നിന്നും താഴേക്കൊഴുകുന്ന മഴത്തുള്ളികള്‍ പതിക്കുന്നത് വലിച്ച് കയറ്റപ്പെട്ട കടലിന്റെ കൈവഴികളിലൊന്നിലാണ് , വഴിയരുകില്‍ പൂത്ത് നില്‍ക്കുന്ന മരങ്ങള്‍ ഒരൊ തുള്ളിയേയും പൊതിഞ്ഞ് വയ്ക്കുന്നുണ്ട് , അടുത്ത കാറ്റില്‍ മൗനത്തിലേക്ക് പൊഴിക്കുവാന്‍ വേണ്ടി . കടലിന് കുറുകേയുള്ള നീളന്‍ പാലം മറഞ്ഞ് തുടങ്ങിയിരിക്കുന്നു , മഴ കനക്കുന്നു , കാഴ്ച മറച്ച് കൊണ്ട് . ഇരുളില്‍ എവിടെയോ തല ചായ്ക്കുമ്പോള്‍ മഴ തൂവല്‍  പോലെ തഴുകുന്നുണ്ടായിരുന്നു , ശബ്ദം നഷ്ടമായ മഴയെ പ്രണയിക്കാനും ഞാന്‍ പഠിച്ചിരിക്കുന്നു . രാത്രിമഴക്കു ശേഷമുള്ള ഉദയം എപ്പോഴും വര്‍ണ്ണാഭമാണ് . കുതിര്‍ന്ന മണ്ണും മരവും , ഓരോ കെട്ടിടങ്ങളിലും  അവശേഷിപ്പിച്ച്  പോകുന്ന തുള്ളികളും . സൂര്യകിരണങ്ങളില്‍ തട്ടി പുല്‍ക്കൊടി തുമ്പു വരെ തിളങ്ങുന്നതും .. ഒരു ദീര്‍ഘശ്വാസ്സത്തിനൊടുവില്‍ നെറ്റിത്തടത്തിലേക്ക് പതിക്കുന്ന കുളിർത്തുള്ളിയുമൊക്കെ കൊണ്ട് . ഇന്നലത്തെ  കടുത്ത തണുപ്പിന്റെ ആലസ്യം ഒരു മൗനത്തിന് മുകളില്‍ വേച്ച് വേച്ച് ആണ് ചൂട് പിടിപ്പിച്ചത് . പുറം മഴ നിശബ്ദമാകുമ്പൊഴും അകത്ത് അടക്കിപ്പിടിച്ച  പലതും കൊതിച്ചുവെങ്കിലും , ഓരോ  ആഴ്ന്നിറങ്ങലിലും ആ മൗനം പിങ്ക് ചുണ്ടുകള്‍ പതിയെ വിടര്‍ത്തിയത് നീഗൂഡമായ മന്ദസ്മിതങ്ങള്‍ക്കായിരുന്നു. പുറം ചുമലില്‍ ഒതുക്കി വച്ചിരുന്ന പൈതൃക പാഥേയ പുണ്യങ്ങള്‍ ചോര്‍ന്ന് തുടങ്ങിയിരിക്കുന്നു .

മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന , തണുപ്പുള്ള ഇരുള്‍ നിറഞ്ഞ വഴികളിലൂടെയാണ് നടന്ന്  പോയത്. ഇടക്ക് ചില വലിയ വണ്ടികള്‍ വളരെ പതിയെ കടന്ന്  പോകുന്നുണ്ടായിരുന്നു
ചില സ്ഥലങ്ങളില്‍ ചിലര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നുണ്ട് " കണ്ണുകളില്‍ മാത്രം നോക്കി " അവര്‍ സംസാരിക്കുന്നു . അവര്‍ക്ക് മാത്രമറിയുന്ന ഭാഷകളില്‍ . ഒരു ഓറഞ്ചമരം അതിന്റെ ചെറിയ ചില്ലകള്‍ വഴിയരുകിലേക്ക് നീട്ട് നില്പ്പുണ്ട് , വലിയ വണ്ടികളില്‍ തട്ടി ഉരഞ്ഞുരഞ്ഞ് വീര്‍ത്ത തുമ്പുകള്‍ ഒരു തരം മണം പരത്തുന്നുണ്ട് . ചിലയിടങ്ങളില്‍ നീളന്‍ തടികൊണ്ടുള്ള ഇരിപ്പിടങ്ങള്‍ , അതിലൊന്നില്‍ താടി നീട്ടി വളര്‍ത്തിയൊരു യുവാവ് ഗിത്താറില്‍ വിരല്‍ തുമ്പോടിച്ച് , പാടുന്നുണ്ട് .
" യൂ ആര്‍ മൈ സോള്‍ .. യൂ ആര്‍ മൈ ലവ് .. യൂ ആര്‍ മൈ ലൈഫ് ..
ബട്ട് ഐയാം എലോണ്‍  , ഐ നീഡ് എ സ്പേയ്സ് അപ്പൊണ്‍ യൂ  " .
പുതുമ തോന്നുന്ന വീഥിയിലൂടെ എനിക്കാവുന്ന വേഗതയില്‍ ഞാന്‍ മുന്നോട്ട് പോകുന്നുണ്ട് . വെട്ടിപ്പിടിക്കുവാന്‍ ത്വരയുള്ള മനസ്സുകളുടെ കാലം വിട്ടാണ് തേടി പിടിക്കുവാന്‍ എന്തോ  ഉണ്ട് എന്നുള്ള പ്രതീക്ഷയില്‍ എത്തിച്ചേര്‍ന്നത് ഇവിടെ . എന്നെയാണോ തിരയുന്നതെന്നറിയില്ല പക്ഷേ ജന്മങ്ങളുടെ കാഴ്ചകളിലെവിടെയോ മുഴച്ച് നില്‍ക്കുന്ന ചോദ്യങ്ങളുണ്ട് , ഇവിടം ആ ചോദ്യങ്ങള്‍ക്കുത്തരം നല്‍കുവാന്‍ പ്രാപ്തമാണോ എന്നറിയില്ല . ആരവം പൂണ്ട താഴ്വാരങ്ങളില്‍ നിന്നും ഒരിക്കലും വേര്‍തിരിച്ച് കിട്ടാത്ത പലതും മൗനം നിറഞ്ഞ ഈ പ്രദേശം നല്‍കുമോ എന്നെങ്ങനെ ഉറപ്പിക്കാനാണ് . എങ്കിലും നിശബ്ദമെന്നത് നമ്മളെ ഉള്ളില്‍ നിന്നും ശബ്ദിപ്പിക്കുമെന്നത് സത്യമെന്ന് തോന്നുന്നു , എനിക്കെന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് , എന്നിലൂടെ മറ്റൊരു ശബ്ദത്തിനും കാത് കൊടുക്കാതെ എന്റെ ചിന്തകളിലൂടെ ഉത്തരം കണ്ടെത്താന്‍ ഈ നഗരം എന്നെ പ്രാപ്തമാക്കുമെന്ന് വിശ്വസ്സിക്കാം .
അല്ലെങ്കില്‍ ഈ യാത്രക്ക് കാലം കൂട്ടു വരുമോ ?

ഒടുവില്‍ , വഴികള്‍ തീരുന്നിടത്ത്  , വലിയ മലകള്‍ തുടങ്ങുന്നിടത്ത്  , അപ്പുറം കടലിരമ്പവും ഇപ്പുറം പുഴയൊഴുക്കും കേള്‍ക്കാതെ കേള്‍ക്കുന്നിടത്ത്  എനിക്കുള്ള ഉത്തരം എഴുന്നേറ്റ് നിന്നു . എന്നെ കണ്ടതിന്റെ ബഹുമാനം നിറച്ച് . പണ്ട് പണ്ട് ഞാന്‍ ഇവിടെ ജനിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച എന്റെ ജന്മകാലത്തിന്റെ പിതാവ് . കാറ്റ് അനുഭമാകുന്നത് ഇവിടെ വന്നിട്ടാകും , ശബ്ദമില്ലാതെ  വന്നു തഴുകും , മിഴികളില്‍ മാത്രമനങ്ങുന്ന ഇലകള്‍ , ഒരു തരി ശബ്ദത്തെ പുറത്തേക്ക് വിടാതെ ഇവയൊക്കെ എവിടെ കൊണ്ടാണ് ഒളിച്ച് വയ്ക്കുന്നത് ? ആയിരം ഉത്തരങ്ങള്‍ കരുതി വച്ചിരുന്നു ,ചോദ്യം ആവര്‍ത്തക്കപ്പെട്ടിട്ടേയില്ല  . പൂര്‍ണത ഒരൊറ്റ ചോദ്യത്തില്‍ മാത്രമായിരുന്നു . അതു ചോദിക്കുവാന്‍ ഞാന്‍ തക്കം പാര്‍ത്തിരുന്നു . ഒരു സ്നേഹ സ്പര്‍ശം ..? ഇല്ലാ ഇതുവരെ അതുണ്ടായിട്ടില്ല .. ഇനിയിപ്പോള്‍ കാത്തിട്ട് കാര്യവുമില്ല , ചോദിക്കുക തന്നെ . ഇതില്‍പ്പരം എന്തവസരമാണ് ഉണ്ടാകുക , തിരികെ പോകണം . അതിനു മുന്നേ അതറിഞ്ഞേ തീരൂ ..കറ്റാടിമരങ്ങള്‍ ചൊരിഞ്ഞിടുന്ന നീളന്‍ മുടിയിഴകള്‍ , പാദം താഴ്ന്ന് പോകുമാറ് വെള്ള മണല്‍ , ഇവിടെ നിലനിന്ന് പോകുവാന്‍ കാഴ്ചകളും, ഓര്‍മകളുറങ്ങുന്ന മണ്ണും ഹൃദയത്തോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു  , തിരികേ  ചെല്ലുമെന്നൊരു വാക്ക് ആര്‍ക്കും പകുത്തു കൊടുത്തിട്ടില്ല , കാത്തിരിപ്പിന്റെ ഒരു മിഴിയനക്കവും ഉണ്ടാവുകയുമില്ല .പക്ഷേ ചിലത് ആവാഹിച്ച് , വെന്തുരികിയ പകലിന്റെ മുഖത്തേക്കെറിഞ്ഞ് കൊടുക്കാന്‍ തിരികെ  പോകാതെ എങ്ങനെ ? കാലമതനുവദിക്കുന്നില്ലെങ്കില്‍ കൂടി . ശേഷിക്കുന്ന ഇന്ധനം മുതലാക്കി പറ്റാവുന്നതില്‍ വേഗത്തില്‍ കഴിഞ്ഞ ജന്മതാഴ്വാരങ്ങളിലേക്കെത്തപ്പെടുവാന്‍ കഴിയുമെന്ന് പറയേണ്ടത് എന്റെ മുന്നിലെ " ഉത്തരങ്ങളാണ് "

ചോദിക്കൂ , എന്താണ് നീ തേടുന്നത് ? എന്തുത്തരമാണ് നിനക്ക് വേണ്ടത് ..
ഇല്ല ആവില്ല , ശരിയാണ് അതു യാഥാര്‍ത്ഥ്യമായിരിക്കുന്നു  , ഞാന്‍ നിശബ്ദനായിരിക്കുന്നു . ഇനി എനിക്കു ചോദ്യങ്ങളില്ല ,പറയാന്‍ ഉത്തരങ്ങളില്ല . ഇനിയെന്നില്‍ മൗനം മാത്രം . ഞാന്‍ എന്നെ തേടിയിരിക്കുന്നു എന്നാകുമോ  ? മൗനം മനസ്സിനേ പോലും മൂടി പോയിരിക്കുന്നു .. തിരിച്ചു  പോക്ക് അനുവദനീയമാണോ ? അല്ലെങ്കിലും .. തിരിച്ചു  പോക്കെന്ന പഴുതുകള്‍ കാലം കരുതി വയ്ക്കുന്നില്ല അല്ലേ ?

മിഴികളില്‍ നിന്നും മറയുന്ന മഴ , നദി , കടല്‍, മരം... ജന്മം ബാക്കിയാക്കി  , മൗനം പുറന്തോടു  പൊട്ടിച്ച് പുറത്ത് വരും . മനസ്സെന്ന മാന്ത്രികതലങ്ങളില്‍ ഇനിയുമെന്നെ കെട്ടിയിടും . ഉറക്കേ പാടും , പാട്ട് കാറ്റിലലിയും , മഴ വരും കടല്‍ ഒരു ചിപ്പിക്കുള്ളില്‍ ഒളിക്കും . സ്നേഹം വാനോളം നിറയും , കൈകുമ്പിള്‍  വച്ചു നീട്ടി കൊടുക്കാന്‍ പാകത്തില്‍ ലോകം എന്റെ ഉള്ളില്‍ നിറയും .. സ്നേഹത്തോടെ ..


{ചിത്രം : "അനമോര്‍ഫിക് സ്കള്‍പ്ചേര്‍സ് " മെയിലില്‍ വന്നതാണ് 
ഈ ചിത്രം കണ്ടപ്പൊള്‍ മനസ്സിലേക്ക് കടന്ന് വന്ന വരികളാണിതൊക്കെ .
കാഴ്ചകളും ചിത്രങ്ങളും ഈ വരികളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം } 

Monday, May 6, 2013

ബ്യൂട്ടീ മീറ്റ്സ് ക്വാളിറ്റി .....!

ചൂരലുകള്‍ ഇണചേര്‍ന്നൊന്നില്‍ നാം 
തീര്‍ത്തൊരു രാവിന്റെ സ്വേദ കണം 
നീ പൊഴിയുമൊരു മഴ , കുതിര്‍ന്ന മണ്ണോട് മനം 
പ്രേമചാരുതലഹരിയില്‍ , പിണക്കമഴക്ക് ഗര്‍ഭം ..
പെയ്തു തോരും മുന്‍പ് പാദത്തിലൂടെ പിറവി .. "പിന്നോട്ട് ".
ഇവളില്ലാതെ എനിക്കെന്താഘോഷം ??

നിന്റെ ചുംബനം , 
തണിര്‍ത്ത അധരമോടെ
മുന്തിരിച്ചാറ് വീണ പോലെ 
അവിടിവിടങ്ങള്‍ എന്റെ അടയാളങ്ങള്‍ 
ബാഹ്യമായ മറയപ്പെടലുകളില്‍ മായാതെ 
ഹൃദയത്തില്‍ തേഞ്ഞ് തേഞ്ഞ്
തഴമ്പാകുന്നത് നിന്നോടുള്ള പ്രണയമാണ്...! 
ഈ സ്നേഹം വച്ചിട്ടെന്തിനാ ...? ? വിളമ്പുക തന്നെ ..!

രുചിക്കൂട്ടുകള്‍  നിറയുന്ന , മസാല മണക്കുന്ന 
ആഡംബരങ്ങളില്ലാത്ത , പുകനിറവില്ലാത്ത പുര 
കടപ്പയുടെ കുളിരിളക്കത്തില്‍ മിഴികള്‍ കൂമ്പിയത് ,
ഒരു നിലവിളിക്ക്  പോലും കാത് കൊടുക്കാത്തത് ..
സൗന്ദര്യം , ഉല്‍കൃഷ്‌ടതയില്‍ ചെന്ന് മുട്ടുമ്പോള്‍ .....!

ആന മയക്കത്തിലും തുമ്പി കാക്കും 
അവള്‍ നാവില്‍ കണ്ണനെയും 
ഒരു നിമിഷം മതി അധരം തൊടാന്‍
നീലനിറമാര്‍ന്ന കുളിരിനുള്ളിലും മുത്തം  
അലയടിച്ചുയരുന്ന പ്രണയമനോഹരത്തീരം. 
നിറം കെട്ടെന്ന് പതം പറയുമ്പൊഴും  ..
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍..!

രാവില്‍ കാത് ചേര്‍ത്ത് , മിഴികളടച്ച് 
ഉദ്യാനനഗരിയിലേക്ക് , ചിറക് വിരിച്ച് .
ഒരൊ ഗാഡസ്പര്‍ശത്തിനും , സ്നേഹത്തിന്‍ അകറ്റലുകള്‍ 
എന്നിട്ടും നീ എന്നില്‍ മനം ചേര്‍ത്തു , പുണര്‍ന്നു 
പുതു ജീവന്‍ ഞാനെന്ന് ചൊന്നു ..
വിശ്വാസ്സം അതല്ലെ എല്ലാം ..

ഒരു കവിതയുടെ പിറവി , 
നിന്റെ പാദസ്പര്‍ശമേറ്റ എന്റെ തോള്‍
ഇരുപുറങ്ങളിരിന്നു നാം തീര്‍ത്ത 
വിശാലമായ സ്വപ്ന കൂടാരങ്ങള്‍ 
ഇളകുന്ന ചില്ലുകള്‍ക്ക് മേലെ നിന്റെ ഉമിനീരിന്റെ കുളിര്‍ 
അബോധമണ്ഡലങ്ങളില്‍ ഒഴുകാന്‍ വീണ്ടുമൊരു കൊതി ..
വൈകിട്ടെന്താ പരിപാടി കണ്ണേ ....

വികാരമേഘങ്ങള്‍ മഴ പൊഴിക്കാന്‍ വെമ്പുമ്പോള്‍ 
കുളിര്‍കാറ്റ് വന്ന് ജാലകം തൊടുമ്പോള്‍ 
നീ മയങ്ങും , ഒരുവാക്ക് മിണ്ടാതെ ..
ഇടക്ക് കണ്‍തുറക്കാതെ ഹൃത്തൊട് മൊഴിയും 
നിദ്രവന്നക്രമിക്കുന്നു കണ്ണാന്ന് ...
കണ്ണേ ഞാനൊന്നും മറക്കില്ല ....... 

സമയക്രമങ്ങളില്‍ നീ വ്യതിചലിക്കുമ്പോള്‍ 
ആകുലപര്‍വ്വം കെട്ടിപ്പടുത്ത് ഞാന്‍ ഏകനാകും. 
കുശുമ്പ് കേറ്റി മറു പേരുകളില്‍ എന്നെ തളക്കുമ്പോള്‍ 
ഒരിക്കലൊരു വിസ്മയത്തിന്റെ തുമ്പ് നീട്ടി 
വരുന്നതൊരു സ്നേഹസമ്മാനമാകും 
എങ്കിലും ... വെയര്‍  എവര്‍ യൂ ഗോ , ഐയാം ദെയര്‍ ..!

മോഹങ്ങളെ ,പരമാര്‍ത്ഥങ്ങളിലേക്ക് എത്തിച്ച് 
പരിമിത സാഹചര്യങ്ങളിലൂടെ ജീവന്‍ വയ്പ്പിക്കാന്‍ 
അവിടെ സ്നേഹമഴകള്‍ കോരിചൊരിക്കാന്‍ 
വാക്കുകളുടെ വര്‍ണ്ണങ്ങളില്‍ നിന്നും 
ഒത്തുചേരലിന്റെ രുചിയിലേക്ക് കടന്നു കയറാന്‍ ...
എന്നും കൂടെ  വാക്ക് .. ശംഭോ മഹാദേവാ ...!

{ചിത്രം : ഗൂഗിളിന് സ്വന്തം }

Monday, April 29, 2013

മാനത്ത് കണ്ണികള്‍ ...

ഏപ്രില്‍ ലക്കത്തില്‍ " മഴവില്ല് " മാഗസിനില്‍ പ്രസിദ്ധികരിച്ച കവിതയെന്ന് പറയാവുന്ന ഒന്ന് 

ഇതിന്റെ ചിത്ര വര "റാംജി " 




ഇമവെട്ടാത്ത മിഴികളുടെ ജന്മമുണ്ട് ...
ചൂണ്ട് പലകകളുടെ നിറവിലും 
വഴിതെറ്റി പോകുന്ന തുറന്ന മിഴികള്‍ .........!

മഴ , ഒരു കുളിര്‍ത്തുള്ളിയായും 
വെയില്‍ , ഒരു വേവിന്റെതാപമായും 
വിണ്ണിലേക്ക് കണ്ണ് നടുന്ന ജീവിതങ്ങളില്‍ 
വേട്ടമനസ്സിന്റെ കൊതിയോടെ നിറയുന്നുണ്ട് ...!

കണ്ണില്ലാത്ത പ്രണയത്തിനും 
മൂക്കില്ലാത്ത കാമത്തിനും 
മധ്യേ, ഇര കോര്‍ക്കുന്ന 
മനസ്സിന്റെ ചൂണ്ട്  വിരല്‍ കാണണം ...!

മഴ,  പ്രണയത്തിനും മേലേ നോവാണ് 
പൊഴിയുന്നതും , പൂക്കുന്നതും 
മണ്ണിനോടുള്ള സ്നേഹാധിക്യമല്ല 
പേറ്റുനോവില്‍ തള്ളപ്പെടുന്ന ജീവിതമാണ് ...

തിരിവെട്ടത്ത് ചെന്നടുക്കരുതെന്ന് 
എത്ര വട്ടം ഓതിക്കൊടുത്തിട്ടുണ്ട് 
തെളിഞ്ഞ് കത്തുന്നതിന് പിന്നില്‍ 
തെളിക്കുന്ന കറുത്ത കരങ്ങളുണ്ടെന്ന് ...!

ഈയാമ്പാറ്റകളേ പോലെ ഇനിയുമെത്ര 
എരിഞ്ഞു തീരുവാനുണ്ടെന്ന് കണക്കെടുക്കുന്ന  
നിന്റെ തലമുറയേക്കാളേറെയുള്ള 
വഴിയോര കണ്ണുകള്‍ വിളിച്ചു പറഞ്ഞിട്ടും ....

എന്താണ് പെണ്ണേ .. മാനത്ത് കണ്ണും നട്ട് 
നിനവില്‍ നേരുകളേറ്റാതെ 
ഉറങ്ങാതെ , ചിരിക്കാതെ 
ആകുലതയുടെ ഭാണ്ടവുമായി 
ചെന്നു കേറുന്നു വേട്ടമടകളില്‍ ..

Sunday, April 21, 2013

ആര്‍ദ്രത വറ്റിയ അത്താണികള്‍ ..



നോക്കൂ വില്ഫ്രഡ് ആകാശം നിറയേ പൂത്ത് നില്‍ക്കുന്ന നക്ഷ്ത്രങ്ങളെ  .......

നീ കൂടെയുള്ളപ്പോള്‍ വിണ്ണിന് ഭംഗി കൂടുന്നു, എത്ര കാലമായി അതവിടെ മിനുങ്ങി നില്‍ക്കുന്നുണ്ടാവാമല്ലേ  എത്ര ജീവിതങ്ങള്‍ കണ്ടു കാണുമവര്‍...ഈ ഭൂമിയില്‍ എന്നോ  , അല്ലെങ്കില്‍ ഭൂമിയുണ്ടായത് തൊട്ടേ  മിന്നി മിനുങ്ങുന്ന ദൈവത്തിന്റെ മിന്നാമിന്നികള്‍ .. ഈ ലോകത്തിന്റെ അരുതായ്മകളും , കുളിരിന്റെ മഞ്ഞിന്‍ പുതപ്പും  , ഉരുകുന്ന വേവിന്‍ തിളപ്പും കണ്ടും കേട്ടുമെത്രകാലം .. പഴമയും പുതുമയും ഉള്‍ക്കൊണ്ട്  അന്നുമിന്നും മിനുങ്ങുന്നവര്‍ , എത്രയോ  വട്ടം പ്രണയാദ്ര കണ്ണുകളില്‍ വിരുന്നായി ഇരുന്നവര്‍ , മരണത്തിന്റെ തണുത്ത കരങ്ങളെ ആകാശത്ത് തിളക്കമോടെ വിരിയിച്ചവര്‍ ... ഇന്നും ആദ്യ തിളക്കത്തിന്റെ മനോഹാരിതയോടെ ........

വില്ഫ്രഡ് നീയെന്താണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത് ?

ആനീ , നിന്റെ പിന്നില്‍ നിന്ന് അരയില്‍ കൈകള്‍ കോര്‍ത്ത് കഴുത്തിന് പിന്നില്‍ ചുണ്ടുകള്‍ ചേര്‍ത്ത് , നിന്റെ അധരങ്ങളുടെ ചലനം കവിളില്‍ വന്നു പതിക്കുന്നതും നോക്കി , നിന്റെ നക്ഷ്ത്രങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ എന്തു മിണ്ടുവനാണ് ....... ആനീ ,.. യൂ ആര്‍ മൈ സോള്‍ .. ചുണ്ടില്‍ ചേര്‍ക്കുന്ന ഈ വൈനിന്റെ നിറവാര്‍ന്ന രുചിയുണ്ട് നിനക്ക് ..

വില്ഫ്രഡ് . യൂ ..

മേടചൂടില്‍ എങ്ങോ  നിന്ന് പാറി വന്നൊരു കാറ്റ് . പേരറിയുവാന്‍ വയ്യാത്ത സുഗന്ധവും പേറി മുറിയിലേക്ക് കടക്കുമ്പോള്‍ , തന്റെ പാതയില്‍ കുറുകേ നിന്ന പുസ്തകത്തിന്റെ താളുകളെ  മറിച്ച് വായനയില്‍ മുഴുകിയിരുന്ന കിഷോറിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നു , പതിയെ പുസ്തകം കിടക്കിയിലേക്ക് വച്ച് ആനിയുടേയും വില്ഫ്രഡിന്റെയും ലോകത്തൂന്ന് താല്‍ക്കാലിക വിരാമം ..... പ്രണയമേറുന്ന വരികള്‍ വായിക്കേണ്ട സമയമൊന്നുമല്ലെങ്കില്‍ കൂടി , മനസ്സിനെ  ആര്‍ദ്രമക്കാന്‍ ചിലപ്പോള്‍ ചില വരികളിലൂടെയുള്ള കാഴ്ചകള്‍ക്ക് കഴിഞ്ഞേക്കും ,   വിയര്‍ത്തിരിക്കുന്നു കഴുത്ത് നന്നായി , ഇത്തവണ ചൂട് കനത്തിട്ടുണ്ട് .. പാതി തുറന്ന ജനല്പാളികളിലൂടെ നോക്കുമ്പോള്‍ ആകാശത്തിന്റെ ഒരു തുണ്ട് കാണാം .. ആനിയുടെ നക്ഷ്ത്രങ്ങള്‍ പുഞ്ചിരി പൊഴിച്ച് തിളങ്ങുന്നുണ്ട് .. രണ്ട് ദിവസ്സം കൂടി കഴിഞ്ഞാല്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്നൊരു ആഗ്രഹം സഫലികരിക്കപ്പെടുകയാണ്, പല പ്രമുഖരും  വരാമെന്ന് വാക്ക് പറഞ്ഞിട്ടുണ്ട് , എല്ലാ തിരക്കില്‍ നിന്നും രണ്ട് ദിവസ്സത്തേക്ക്  ചുരമേറി വരുന്ന കാറ്റ് കൊണ്ട് ഇങ്ങോട്ടേക്ക് വന്നത് മനസ്സ് ആകെ കൈവിട്ട് പോകുമെന്ന അവ്സ്ത്ഥയിലാണ് .. നാളെ മടങ്ങണം വര്‍ഷങ്ങള്‍ക്ക് മുന്നേ എന്റെ അച്ഛന്‍ എനിക്കായി തന്ന ഈ റെസ്റ്റ് ഹൗസ് വിട്ടിട്ട് .. ഒന്ന് വലിക്കുവാന്‍ തോന്നുന്നുണ്ട് , അടിവാരത്തൂന്ന് കുടിച്ച കടുപ്പമുള്ള ചായയുടെ ചവര്‍പ്പ് നാവിലുണ്ട് , ബാല്‍ക്കണിയിലേക്ക് തുറക്കുന്ന സ്ലൈഡര്‍ ഡോര്‍ തള്ളി മാറ്റുമ്പോള്‍ അകത്തേക്ക് വരാന്‍ കാത്ത് നിന്ന പോലെ ഇളം ചൂട് കാറ്റ് മുഖത്തേക്ക് വന്ന് തട്ടിയത് മുന്നത്തെ പോലെ , അറിയപ്പെടാത്ത ചുരത്തിലെവിടെയോ പൂത്ത പൂവിന്റെ പ്രണയവും കൊണ്ടായിരുന്നു .. ചുണ്ടില്‍ ചേര്‍ത്ത് വച്ച സിഗാറിന്റെ പുക, വളയങ്ങള്‍ പോലെ മുകളിലേക്ക് പൊന്തുമ്പോള്‍ ഓര്‍മകള്‍ വല്ലാതെ വന്നു മുറിപ്പെടുത്തുന്നുണ്ടായിരുന്നു ..

പഠന കാലത്ത് അമ്മയില്ലാത്തതിന്റെ വിടവ് നികത്തി കൊണ്ടാണ് അവള്‍ അരികത്ത് വന്നത് , അമ്മ തന്നെയായിരുന്നു അവളെനിക്ക് , കരുതലും വാല്‍സല്യവും നിറച്ച് , എത്ര കണ്ണിരിന്റെ ചിന്തകളേയും നെറ്റിയില്‍ ഒരു സ്പര്‍ശനത്തിലൂടെ ഒഴിവാക്കി എന്നിലേക്ക് വളര്‍ന്ന് വന്നവള്‍ , കൂട്ടുകാര്‍ പലവട്ടം പറഞ്ഞിരുന്നു , നിന്നെ അവള്‍ ചൂഷണം ചെയ്യുകയാണെന്ന് , പാവപെട്ട വീട്ടിലേ കുട്ടിയെന്ന സഹാതാപത്തിനപ്പുറം എനിക്കവള്‍ ജീവിതമായി മാറി , എന്നിലേക്ക് ഞാന്‍ പോലും അറിയാതെ കടന്ന് വന്ന് , അവസ്സാനം എനിക്ക് വേണ്ടി മാത്രം ജീവിച്ച , എന്റെ മനസ്സില്‍ ഒരു മുറിപ്പാട് പോലും വീഴാതിരിക്കുവാന്‍ വീണ്ടുമൊരു ഇണയെ  പോലും വേണ്ടാന്ന് വച്ച എന്റെ അച്ഛനെ വരെ എന്നില്‍ നിന്നും പറിച്ചെറിയുവാന്‍ അവള്‍ക്കായി , എല്ലാം സ്വന്തം മകനായി കരുതി വച്ച ആ സാധു മനുഷ്യന്‍ ജീവിച്ചിരിക്കുന്നുവോ അതൊ മരിച്ചുവോ എന്നറിയാതെ ഈ മകന്‍ ഇന്നും മരിച്ച് ജീവിക്കുന്നു ,, ചിലത് തെറ്റാണ് , നമ്മുടെ ജീവിതത്തില്‍ വന്നു പോകുന്നത് , ആ സമയത്ത് എത്ര ആലോചിച്ചാലും ഇന്നിന്റെ തെറ്റുകള്‍ അന്നിന്റെ ശരികളാകും .. ചെയ്തു പോയ പാതകങ്ങള്‍ക്ക് മാപ്പ് തരില്ല കാലവും , പിതൃക്കളും , ന്റെ അമ്മ പോലും .. തലയണമന്ത്രത്തിന്റെ കുരുക്കില്‍ പെട്ട് ഇറക്കി വിട്ടപ്പോള്‍ , ഒന്നും ഉരിയാടാതെ ഒരു വാക്ക് മറുത്ത് പറയാതെ ഇട്ടിരുന്ന വസ്ത്രം മാത്രം കൊണ്ട് പടിയിറങ്ങി പോയ  നന്മയുള്ളൊരു മനുഷ്യന്‍  .. ആ മനസ്സിന് വേണ്ടിയാണ് ഇത് ,  പ്രായശ്ചിമെന്നൊ എനിക്കുള്ള സമാധാനമെന്നോ  ഒക്കെ പറയാവുന്ന ഈ നീക്കം എത്രയോ കാലമായി മനസ്സില്‍ സൂക്ഷിക്കുന്ന ഒന്നാണ് രണ്ടു  ദിവസ്സം കൂടി കഴിഞ്ഞാല്‍ നേരാകുന്നത് , ഈ റെസ്റ്റ് ഹൗസിന് അച്ഛന്‍ നല്‍കിയ പേരാണ് , അതിനും ഇട്ടിരിക്കുന്നത്


" പീസ് സ്പെയിസ്" അശരണ്ര്ക്കായുള്ള ഒരു മഞ്ഞിന്‍ കണം , ഒറ്റപ്പെട്ട് പോകുന്ന വൃദ്ധ ജനങ്ങളെ കണ്ടെത്തുവാന്‍ സര്‍ക്കാറിന്റെ സഹായത്തോടെ  ഒരു കമ്മറ്റി തന്നെ രൂപവല്‍ക്കരിച്ച് , പതിനാലു ജില്ലകളിലും ഓഫീസ് തുറന്ന് , അര്‍ഹരായവര്‍ക്ക് പൂര്‍ണമായ സൗജന്യ താമസവും ഭക്ഷണവും  സ്നേഹവും നല്‍കാന്‍ ഒട്ടേറെ നല്ല മനസ്സുകളെ കൂടെ കൂട്ടി , മനസ്സ് നിറച്ചു  വച്ചൊരു കാല്‍ വെയ്പ്പായിരുന്നു അത് , പ്രാവര്‍ത്തികമാകുമോ എന്ന ശങ്ക വല്ലാതെ പലപ്പൊഴും   ഉണ്ടായപ്പൊഴും ശക്തമായ പിന്തുണയുമായി നിന്ന നല്ല കൂട്ടുകാരായിരുന്നു അന്നിന്റെ ശക്തി , അന്നും കോടതികളിലൂടെ സ്ത്രീ സ്വാന്തന്ത്ര്യത്തിന്റെ അലകള്‍ ഉയര്‍ത്തി എന്നെ തളര്‍ത്താന്‍ അവളെപ്പോഴും  മുന്നില്‍ തന്നെയുണ്ടായിരുന്നു .. പുരുഷനും , അവന്റെ വേദനകളും എന്നും മറയപ്പെട്ട് കിടക്കുന്നതാണ് .. ഹൃദയം ചിതറി തെറിക്കുമ്പോഴും  മിഴികള്‍ തിളങ്ങും , ഒന്നുറക്കെ  കരഞ്ഞാല്‍ പോലും മിഴി നിറയാതെ ചുവക്കും .. കെട്ടി നില്‍ക്കുന്ന നോവിന്റെ മഴയെ ഏതു കാറ്റിന്റെ കൈകളാണ് ഒന്നു താഴേക്ക് പൊഴിക്കുക .. എന്നിട്ടും പുരുഷന്‍ അധമനാണ് , കാമാന്ധതയില്‍ സ്വന്തം മകളെ വരെ ശാരീരികമായി സമീപിക്കുന്നവന്‍ .. എല്ലാം ദൈവപാത്ര സൃഷ്ടികളിലും ന്യൂനതകള്‍ കാണാം , സാഹചര്യങ്ങള്‍ അവരെ വഴിതിരിച്ച് വിടാം , ആണും പെണ്ണും അതില്‍  ഭാഗഭാക്കുകളാകാം  എങ്കിലും ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നില നില്‍ക്കുന്നുണ്ട് ??

ചുരമിറങ്ങുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നത് ഒറ്റപ്പെട്ട് പോകുന്ന അച്ഛന്മാരുടെയും , അമ്മമാരുടെയും മുഖത്ത് തെളിയുന്ന സ്നേഹപ്രതീക്ഷയുടെ പുഞ്ചിരികളായിരുന്നു , എപ്പൊഴും ഞാന്‍ ചിന്തിച്ചിരുന്നു കുട്ടിക്കാലത്ത് തൊട്ടെ , എങ്ങനെയാണ് ഈ പാവം വൃദ്ധരോട് ക്രൂരത കാണിക്കുവാന്‍ സ്വന്തം മക്കള്‍ക്ക് ആകുന്നതെന്ന് , ആ ഞാന്‍ തന്നെ അതില്‍ ഉള്‍പ്പെട്ട് പോയത് കാലത്തിന്റെ കണക്ക് കളികളാകാം , അല്ല എന്തിന് ന്യായികരണങ്ങള്‍ , തെറ്റ് എന്റേതു  തന്നെ .. ആ തെറ്റിന് ഇനിയെന്താണ് ഞാന്‍ ചെയ്ത് തരേണ്ടത് ...? എവിടെയാണ് എന്നില്‍ നിന്നടര്‍ന്ന് പോയ എന്റെ അച്ഛന്‍ ? എന്നെപ്പോലെ ഏതെലുമൊരു മകന്‍ ആ മനുഷ്യന് തുണയാകുമായിരിക്കുമല്ലെ ..? ആഗ്രഹങ്ങളും , മാനസിക സമാധാനങ്ങള്‍ നേടുന്നതും ഒക്കെ ആ ഒരു മനുഷ്യന്റെ സമ്പാദ്യമെന്നത് എന്നെ ഇടക്ക് കുത്തി നോവിക്കാറുണ്ട് , സ്വന്തം അച്ഛന്റെ അല്ലെ, അത് മകന് തന്നെയല്ലെ  , പിന്നെ നിനകെന്തിന്റെ വിഷമമാണെന്ന് ചോദിക്കുന്നവരോട് , അങ്ങോട്ട്‌  ചോദിക്കുന്നൊരു  ചോദ്യവുമുണ്ട് . മകന്‍ എന്ന ഒരു പേരു പോലും എനിക്ക് യോജിക്കുന്നുവോ എന്ന്.. എന്നെ കടന്ന് പോയ വെള്ള കാറില്‍ മൂന്ന് കുട്ടികളും അച്ചനും അമ്മയും , അങ്ങൊട്ടും ഇങ്ങൊട്ടും ചൂടിനെ  വകഞ്ഞ് ഐസ്ക്രീം നുണഞ്ഞ് , നാളെ ഈ മൂന്ന് മക്കളുടെ ഏതെലുമൊരു കാറില്‍ ആ രണ്ടു മനസ്സുകള്‍ക്ക് സീറ്റ് ഉണ്ടാകുമോ ആവോ ?

കടലിലേക്ക് കയറി നില്‍ക്കുന്ന നടപ്പാതകളും , വരി വരിയായ് മരങ്ങളോടൊപ്പം  നിറയുന്ന മര ബഞ്ചുകളും ഉള്‍പ്പെട്ട പിറക് വശത്തേ പാര്‍ക്ക് പോലത്തെ സ്ഥലമാണ് നമ്മുടെ പീസ് സ്പേയിസിന്റെ എനിക്ക് തോന്നിയിട്ടുള്ള എറ്റം ഇഷ്ടമായ ഇടം .  മദര്‍ തെരേസയുടെ നിറവാര്‍ന്ന പുഞ്ചിരിക്കുന്നൊരു എണ്ണഛായ ചിത്രമാണ് ആദ്യം തന്നെ കണ്‍ മുന്നിലേക്ക് നിറഞ്ഞ് നില്‍ക്കുന്നത് , ഒറ്റപ്പെടുന്നവരെ കണ്ടെത്താന്‍ അധികം അലയേണ്ട കാര്യം നമ്മുടെ നാട്ടിലില്ലാത്തതിനാല്‍ ഉള്‍കൊള്ളാവുന്നതിലും അധികം മനസ്സുകളാണ് സ്നേഹത്തണലില്‍ ചേക്കേറാന്‍ എത്തി തുടങ്ങിയിരിക്കുന്നത് , എന്ത് വൃത്തിയായിട്ടാണ് അധികം വരുമാനമില്ലാത്ത ഈ പ്രവൃര്‍ത്തിയോട് എന്റെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നില്‍ക്കുന്നത് .. നന്മ അസ്തമിച്ചു എന്നു നാമൊക്കെ മുറവിളി കൂട്ടുമ്പൊഴും ചിലരൊക്കെ ഇങ്ങനെയുമുണ്ടല്ലെ , പക്ഷേ ഇതേ  അളവില്‍ അതു തുടരുന്നുവോ എന്നത് തന്നെയാണ് പ്രധാനം , എന്റെ കരവും മനസ്സും എത്തേണ്ടതും അവിടെയാണ് , തുടക്കമല്ല എന്റെ വിഷയം, . ഇതിനെ മുറിയാതെ കൊണ്ടു നടത്താനുള്ള ശക്തിയാണ് സംഭരിക്കേണ്ടത് ..

നിറഞ്ഞു പെയ്യുന്ന വേനല്‍ മഴ , കാലുകള്‍ തളര്‍ന്ന് പോയ അച്ഛന്‍  മഴ കാണാന്‍ , നനയാന്‍ വല്ലാണ്ട് മോഹം ,, അത് അച്ഛാ .. ഈ മരുന്നൊക്കെ കഴിക്കുന്ന സമയത്ത് അതു വേണോ , മഴ നനഞ്ഞ് വല്ലതും വന്നാല്‍ ... നിനക്ക് പറ്റുമോ അതു പറ .. നീയുള്ളപ്പോള്‍ എനിക്കെന്തിന്റെ പേടിയാ മോനേ .. നീ എന്നെ ഒന്നു വീല്‍ചെയറില്‍ പുറത്തേക്ക് കൊണ്ട് പോകൂ , നില്‍ക്ക് കുടയെടുക്കട്ടെ എങ്കില്‍ ... കുടയിലേക്ക് വീഴുന്ന മഴത്തുള്ളികള്‍ തെറിച്ച് പുറത്തേക്ക് വീഴുന്നുണ്ട് , പുതിയ കുടയെന്ന് ഓര്‍മിപ്പിക്കും വിധം മഴത്തുള്ളികള്‍ ഒരടുപ്പം കാണിക്കാതെ തെന്നി മാറുന്നുണ്ട് . അച്ഛന് മുന്നിലെക്ക് കുട നീട്ടി കൊടുക്കുമ്പോള്‍ എന്നെ നനക്കുന്നുണ്ടായിരുന്നു മഴ , സത്യത്തില്‍ ഞാനും മഴ നനഞ്ഞിട്ടൊരുപാട് ആയിരിക്കുന്നു എന്നോര്‍മ തന്നെ അപ്പോഴാണ് ഉണ്ടായത് .. എന്റെ നൂറില്‍ പരം അച്ഛന്മാരില്‍ ഒരാള്‍ , ആര്‍ക്കും പേരില്ല ഇവിടെ അമ്മയും അച്ഛനും അപ്പുപ്പനും അമ്മുമ്മയും മാത്രം .. നിറഞ്ഞു പെയ്യുന്ന വേനല്‍ മഴകള്‍ക്ക് നിറഞ്ഞ പുഞ്ചിരിയും , ഇടക്ക് മണ്ണിലേക്ക് അയക്കുന്ന മിന്നല്പിണരുകളില്‍ പേടിച്ച് മാറത്തേക്ക് അണയുന്ന മുഖവുമായി  ഞങ്ങളൊരുപാട് പേര്‍ .. വിതക്കുന്നതും കൊയ്യുന്നതും സ്നേഹം മാത്രം , മനസ്സ് സമാധാനത്തിന്റെ തേരിലൂടെ പതിയെ നീങ്ങി തുടങ്ങുന്നു , മണ്ണില്‍ ഒരു തേരുരുള്‍ പാട് പോലും വീഴ്ത്താതെ ദിനങ്ങള്‍ ജീവിക്കുന്നതിന്റെ തെളിവ് നല്‍കി മുന്നിലൂടെ , പൂര്‍ണ സംതൃപ്തിയോടെ  നിറഞ്ഞ് പൊഴിയുന്നു . രണ്ടു മാസം കൊണ്ട് വളരെ വിശാലമായൊരു പച്ചക്കറിത്തോട്ടം  വളര്‍ന്നു വന്നിരിക്കുന്നു , ഭക്ഷണത്തിനുള്ള വകകള്‍ ഇനിയുള്ള മാസങ്ങളില്‍ അതില്‍ നിന്നു തന്നെ കണ്ടെത്താം എന്നത് തുടര്‍ യാത്രക്ക് പ്രചോദനമേകുന്നു കൂടെ വരുമാനത്തിന്റെ സമൃദ്ധമായ മറ്റ് പല ചിന്തകള്‍ ഉണര്‍ന്ന് വരുന്നു ..വാര്‍ദ്ധക്യം കടന്നാക്രമിച്ചെങ്കിലും  ചെറുപ്പം സൂക്ഷിക്കുന്ന മനസ്സുകളുടെ ഉടമകള്‍ തന്നെയീ നന്മയുള്ള ഹൃദയങ്ങള്‍ ..പുതിയ അഥിതികളുടെ ഒഴുക്കും സമൃദ്ധമായി തന്നെയുണ്ട് , പുതിയ സ്നേഹഹൃദയങ്ങളള്‍ക്ക് വേണ്ടി  ആഴ്ചയില്‍ ഒരു " ഫ്രഷേര്‍സ് " പാര്‍ട്ടിയുണ്ട് ഞങ്ങള്‍ക്ക് .. പാട്ടും ആട്ടവുമൊക്കെയായ് , എനിക്ക് നഷ്ടപ്പെട്ടു പോയ , അല്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ പലതും ഇവിടെന്ന് കിട്ടുന്നു , ഇവിടെ ഉറങ്ങി ഇവിടെ ഉണര്‍ന്ന് അര്‍ത്ഥമുള്ള ദിവസ്സങ്ങളിലൂടെ ..

വരഷകാലം വരുവാനിനി അധിക സമയമില്ല..! വേലിപ്പടര്‍പ്പിലൂടെ , കടല്‍ പാലത്തിനു മുകളിലൂടെ , മരങ്ങളില്‍, മനസ്സില്‍ വര്‍ഷകാലത്തിന്റെ നിറഞ്ഞ തുള്ളികള്‍ ... അണമുറിയാത്ത പുലരി മഴകള്‍ . ഒന്നു തെളിഞ്ഞെന്നു വരുത്തി പുറത്തേക്കിറക്കി നനക്കുന്ന മഴ കുറുമ്പി . ആദ്യ വിഷാദമേഘങ്ങള്‍ കാത്ത് വച്ച് പെയ്യിച്ച വര്‍ഷകാലം , നമ്മുടെ കൂട്ടത്തിലെ  ഒരച്ഛന്റെ വിയോഗം . ഞാന്‍ എത്തും മുന്നേ , എന്നെ കാണാന്‍ ആശിച്ചിരുന്ന ആ അച്ഛനെ അവസ്സാനം ഒന്നു കരം ചേര്‍ക്കാന്‍ കഴിയാതെ പോയത് കാലം പലതും എനിക്കായിട്ട് കാത്ത് വച്ചിരുന്നത് കൊണ്ടാകാം . മരണവാര്‍ത്ത പത്രതാളുകളില്‍ കൊടുത്തിട്ടും ഒരു ദിവസ്സം കാത്തിട്ടും ആരും വന്നിരുന്നില്ല , അന്ത്യകര്‍മ്മങ്ങള്‍ ഞങ്ങളുടെ കടലിനോട് ചേര്‍ന്ന സഥലത്ത് തന്നെ നടന്നു . "എടാ കിഷോറെ എനിക്കൊരു ഉപ്പിലിട്ട നെല്ലിക്ക കൊണ്ട്  തരുമോ  നീ "എന്നെപ്പൊഴും ചോദിക്കുന്ന ഞങ്ങളുടെ "പ്രഷറച്ഛന്‍ ".. ബി പി കൂടില്ലേ അച്ഛന്‍കുട്ടാ ന്ന് ചോദിക്കുമ്പൊഴും , ഇടക്ക്  എത്തിച്ച് കൊടുത്തിരുന്നു ഞാനത് .. അതു കൊണ്ടാകാം , ആ അച്ഛനെ മൂടിയ മണ്ണിന് മുകളില്‍ ഒരു നെല്ലിമര തൈയാണ് നട്ടത് ... ഓരോ  മഴയത്തും അതില്‍ നിന്നടര്‍ന്നു വീഴുന്ന മഴത്തുള്ളികളില്‍ ആ ആത്മാവ് മുക്തി നേടട്ടേ ..!

രാത്രി മഴയില്‍ മണ്ണ് തണുത്ത് കുതിര്‍ന്നിരിക്കുന്നു , വില്‍ഫ്രെടിനേയും  ആനിയേയും അന്ന് മടക്കി വച്ചതാണ് .. താളുകള്‍ പതിയെ തുറക്കുമ്പോള്‍ അന്ന് ചുരത്തില്‍ നിന്നുള്ള പൂവിന്‍ പ്രണയമുള്ള ചുടുകാറ്റ് തങ്ങി നില്പ്പുണ്ട് , ഈ നനുത്ത അന്തരീക്ഷത്തിലും വരികളില്‍ ചൂട് തളം കെട്ടി കിടക്കുന്നു, മടക്കി വച്ച  താളുകള്‍ നേരെയാക്കുമ്പോള്‍ , പതിഞ്ഞ മഴ നനഞ്ഞ മണി ശബ്ദം , അതു തുടര്‍ച്ചയായ് കേള്‍ക്കുന്നുണ്ട് , ജനല്‍ തുറന്നപ്പോള്‍  മഴയും കാറ്റും പ്രണയസല്ലാപത്തിലൂടെ എങ്ങും ചിതറി തെറിക്കുന്നു .. ഇത്തിരി ദൂരെയായ് ഗേറ്റില്‍ ആരോ  നില്‍ക്കുന്നുണ്ട് . മതിലിനു മുകളിലെ ഒറ്റലൈറ്റില്‍ നിന്നും പാറി വീഴുന്ന വെളിച്ചത്തില്‍ ഒരു കാവി മുണ്ട് മാത്രം കാണാം .. ഉള്‍വിളിയോടെയാണ് ശങ്കരേട്ടനെ വിളിക്കുക പോലും ചെയ്യാതെ മഴയത്തേക്കിറങ്ങി ചെന്നത് .ഇരുമ്പ് കമ്പികള്‍ക്കിടയിലൂടെ വേഗത്തില്‍ ഉതിര്‍ന്ന് വീഴുന്ന മഴത്തുള്ളികള്‍ .. ക്ലീന്‍ ഷേവ് ചെയ്തൊരു മനുഷ്യന്‍ , നെറ്റിയിലെ  ചന്ദനത്തൊടൊപ്പം ചേര്‍ന്ന കുങ്കുമം പടര്‍ന്നിരിക്കുന്നു , അധികമായില്ല മഴ നനയാന്‍ തുടങ്ങിയിട്ടെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് , അവസ്സാനത്തെ ബസ്സില്‍ വന്നതാകും .. കണ്ണുകള്‍ തമ്മില്‍ കൊരുത്തത് , ശക്തമായ മഴപ്പെയ്ത്തിലും അന്യോന്യം നോക്കി നില്‍ക്കുമ്പോള്‍ . എന്നെ തേടി വന്ന ആ മനസ്സിന് എന്റെ ഉളിലോടുന്ന രക്തത്തിന്റെ  അതേ  ചൂര് ... ആ വാര്‍ദ്ധക്യ മേനിയെ  മാറൊടണക്കുമ്പോള്‍ മഴ തോര്‍ന്ന് തുടങ്ങിയിരുന്നു , വിണ്ണില്‍ ന്റെ അമ്മനക്ഷ്ത്രം കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും തെളിഞ്ഞു പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു .....!


(ചിത്രത്തിന് കടപ്പാട് , ഗൂഗിളില്‍ നിന്നും തന്ന കൂട്ടുകാരിക്ക് }


Sunday, April 7, 2013

"പരിവര്‍ത്തനത്തിന്റെ തേങ്ങലുകള്‍ "
















ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ ഗ്രാമങ്ങളൊക്കെ ഇങ്ങനെയായിരുന്നു ..എല്ലാ ഗ്രാമങ്ങളും ഇങ്ങനെ ആയിരുന്നോ എന്നറിയില്ല , പക്ഷേ എന്റെ ഗ്രാമം ഇങ്ങനെയായിരുന്നു..പ്രാതല്‍ എന്നൊരു സംഭവം , എന്റെ അറിവില്‍ ഇല്ലായിരുന്നൂന്നു പറയാം .. മിക്ക വീടുകളിലും ദോശ , ഇഡലി , പുട്ട് ഒക്കെ വല്ലപ്പോഴും വരുന്ന വിരുന്നുകാരായിരുന്നു , പഴങ്കഞ്ഞി സമൃദ്ധമായി ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല , പക്ഷേ രാവിലത്തെ കാലി ചായക്ക് ശേഷം , പത്ത് മണിയോടൊത്തായിരുന്നു അത് ...
മേല്‍ പറഞ്ഞ സംഭവങ്ങളൊക്കെ ചായക്കടകളില്‍ കിട്ടിയിരുന്നു , ഓലമേഞ്ഞ അവിടെന്ന് അതിരാവിലെ തന്നെ പുറംതള്ളുന്ന മുളപ്പുട്ടിന്റെയും , ദോശയുടെയും പുകമണം ദേ ... ഇന്നും മൂക്കിലുണ്ട് , കാഴ്ചയായ് കണ്ണിലും ...! തറവാട്ടില്‍ പോയാല്‍ , അവധി ദിനത്തില്‍ കുശാലാണ് .. അമ്മുമ്മ .. ഉറിയില്‍ വച്ചിരിക്കുന്ന കട്ടി തൈരെടുത്തിടും പിഞ്ഞാണത്തില്‍ ( പൊട്ടുന്ന പാത്രം ) ചിരട്ട തവി കൊണ്ട് അതെടുക്കുന്നത് പോലും ഒരു കലയാണ് ...അടുക്കള വശത്തൂന്ന് കാന്താരി പൊട്ടിച്ച് , തലേന്നത്തെ മീന്‍ കറിയും , ഉണ്ടെങ്കില്‍ ഇത്തിരി കപ്പയും തണുത്ത വെള്ളത്തില്‍ നിന്നും ഊറ്റിയ ചോറും കൂട്ടി ഒന്നു കുഴക്കും .. ഞാന്‍ കൈവെള്ള വരെ മൊത്തത്തില്‍ കുഴക്കാറില്ല , വിരലുകള്‍ മാത്രം വച്ചെ , കുഴക്കുകയും കഴിക്കുകയും ചെയ്യൂ , അപ്പൊള്‍ അമ്മുമ്മ പറയും മോനേ ആണുങ്ങള്‍ ഇങ്ങനെയല്ല കഴിക്കേണ്ടത് , കൈവെള്ളയിലേക്കെടുത്ത് ഉരുള ഉരുട്ടി കഴിക്കണമെന്ന് ...!

പറഞ്ഞു വന്നത് മറന്നൂ , നമ്മുടെ ഗ്രാമങ്ങളേ കുറിച്ച് , അന്നൊക്കെ രാത്രി ഏഴ് മണി കഴിഞ്ഞാല്‍ വഴികള്‍ , വീടുകള്‍ ഇരുള്‍ വീഴും .. മണ്‍ റോഡുകളില്‍ നല്ല ദൂര വ്യത്യാസത്തില്‍ ഒരു വിളക്ക് കാലുണ്ടാകും അതു കത്തുമോ എന്നറിയില്ല , ചില വിരുതന്‍മാര്‍ അതിന്റെ ബള്‍ബ് വരെ അടിച്ച് മാറ്റിയിരുന്നു അന്ന് ..കറണ്ട് എന്നത് വിസ്മയമായിരുന്നു , ടീവിയുള്ളൊരു വീട് ഞങ്ങളുടെ പരിസരത്തെങ്ങുമില്ലായിരുന്നു ..ഓണാഘോഷപരിപാടികള്‍ക്കാണ് ആകെ ടിവിയും , വീസിആറും വരുക .. അതും വാടകക്ക് ..വ്യാഴാഴ്ച്ചത്തെ ചിത്രഗീതവും , ഞാറാഴ്ചത്തേ വൈകിട്ടുള്ള സിനിമയും കാണാന്‍ അമ്മയുടെ കാല് പിടിച്ചാണ് ദൂരെയുള്ള ടീച്ചറ് ചിറ്റയുടെ വീട്ടില്‍ പോകുക , പോകുന്നതും രസാണ് അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പമോ അവിലോ കഴിച്ചായിരിക്കും ഞങ്ങളുടെ യാത്ര , അതും പാടം മുറിച്ച് , തോടൊക്കെ ചാടി ഒരു പോക്കുണ്ട് ..ചെല്ലുമ്പോഴോ , എതെങ്കിലും തലതെറിച്ചവന്റെ ഡെല്‍ഹി റിലേ പരിപാടിയാകും , സങ്കടമോടെ മടങ്ങും..!

ഇന്ന് ഗ്രാമം പോലും പന്ത്രണ്ട് മണിയായാലും ഉറങ്ങാറില്ല , എല്ലായിടത്തും ടിവിയുടെ ശബ്ദം
വഴികളെല്ലം ടാറായി , മഴവെള്ളം വീഴുന്നതും കുതിച്ച് പാഞ്ഞ് ഇങ്ങ് പോരും .. എല്ലായിടത്തും വെളിച്ചം, എല്ലായിടത്തും വീട് .. പേടിച്ചരണ്ട് പണ്ട് നടന്ന ഇടവഴികള്‍ ഇന്ന് വീടു കൊണ്ട് നിറഞ്ഞിരിക്കുന്നു ........എന്തും ഏതും പറഞ്ഞ് ഉറക്കേ കളിയാടിയിരുന്ന സ്ഥലങ്ങളെല്ലാം നാട്ടാരുടെ കണ്ണുകളെത്തുന്ന ഇടങ്ങളായി രാത്രിയില്‍ പൊലും തൊടിന്റെ വെള്ളമൊഴുക്ക് കേള്‍ക്കാതായി , വെള്ളമില്ല എന്നത് വേറൊരു കാര്യം ..!പറയുമ്പോള്‍ എല്ലാര്‍ക്കും ജീവിക്കണം , വികസനവും വേണം .. പക്ഷേ എന്തൊക്കെയോ ചോര്‍ന്ന് പോകുന്നൊരു ആകുലത എന്നെ വല്ലാണ്ട് പിടി കൂടിയിരിക്കുന്നു , ഓരോ യാത്ര പോകുമ്പൊഴും മനസ്സ് വേദനിക്കുന്നു .....!മതമെന്നത് അന്ന് അറിവുണ്ടായിരുന്നുവോ എന്തോ ? ഉല്‍സവം എന്നത് രാമനും , ഗഫൂറിനും , ജോര്‍ജിനും ഒന്നു തന്നെ , ഞങ്ങളുടെയായിരുന്നു .. പെരുന്നാളും അതു പോലെ .. നൊയമ്പ് സുഹൈല്‍ പറയുമ്പൊഴാണ് കൂടുതല്‍ അറിഞ്ഞത് തന്നെ ... പേരുകളില്‍ ആരും മതം കണ്ടിരുന്നില്ല , വീടുകളിലെ വിശ്വാസ്സങ്ങളില്‍ ഞങ്ങള്‍ ജീവിച്ച് പോയിരുന്നു , മമ്മൂട്ടിയും , പ്രേം നസീറും മുസ്ലീമായിരുന്നു എന്നറിയുന്നതു തന്നെ വളരെ വൈകിയാണ്..മോഹന്‍ലാല്‍ ഹിന്ദുവായിരുന്നെന്നൊ , കമലാഹാസന്‍ നിരീശ്വരവാദിയായിരുന്നെനൊ എനിക്കറിവില്ലായിരുന്നു
എന്ന് പറയുന്നതിനേക്കാള്‍ ആ വശങ്ങളേ കുറിച്ച് അന്നു നാം ചിന്തിച്ചിരുന്നില്ല എന്നു വേണം പറയാന്‍
അങ്ങനെയൊരു ചിന്ത ഞങ്ങളെ മദിച്ചിരുന്നില്ലഎന്ന് , അന്നുമിന്നും എനിക്കേറെ പ്രീയപെട്ടവനും , വ്യക്തിജീവിതവും കലയും തമ്മില്‍ ബന്ധമുണ്ടെന്നുള്ള ചിന്തയും കൊണ്ട് മമ്മുക്ക എനിക്ക് പ്രീയങ്കരന്‍ തന്നെ...! ഇന്ന് സ്ഥിതി വളരെ മാറീ ആദ്യം പേരും , ഊരും .. പിന്നെ മതം പിടികിട്ടി .. ഉറപ്പിച്ചു , ഇനി ഉറപ്പ് കിട്ടാത്ത പേരാണേല്‍ " ബാബു " " ഷാജി " പോലെയുള്ളവ .. അടുത്ത പടി അച്ഛന്റെ പേരു കൂടി ചോദിച്ച് ഒന്നുറപ്പിക്കും .. കാലത്തിന്റെ പോക്ക് വല്ലണ്ടാണ് എന്ന് മനസ്സ് പറയുന്നു ..!

ദേശവര്‍ഗ്ഗനിറവ്യത്യാസങ്ങള്‍ കുടി കൊണ്ടിരുന്ന പണ്ടത്തേക്കാളേറെ ഇന്നു മനസ്സുകളില്‍ അതു വര്‍ദ്ധിക്കുന്നു , ഭീതി വിതച്ച് കൊണ്ട് .. പുറമേ സഹിഷ്ണുതയുടെ ഉന്നതിയില്‍ നില്‍ക്കുകയും അകമേ എരിയുന്ന തിരിയുമായ് ഒട്ടേറെ ജീവിതങ്ങള്‍ .. ചിലര്‍ പുറമേ പോലും വലിയ തീപ്പന്തങ്ങളാണ് കൊളുത്തി വയ്ക്കുന്നത് , അതില്‍ നിന്നും തീ പടര്‍ത്തി ഓരോ കുഞ്ഞു മനസ്സുകളും ആളിപ്പടരുന്നുണ്ട്.!ആരൊ ഒരാള്‍ ഈയടുത്ത കാലത്ത് എഴുതിയത് ഓര്‍മ വരുന്നു , പീ ജേ ആന്റണി ക്ക് ദേശിയ അവാര്‍ഡ് കിട്ടിയ " നിര്‍മാല്യം " എന്ന സിനിമ ഇന്നായിരുന്നു ഇറങ്ങിയതെങ്കില്‍ , അതില്‍ ദേവിയേ കാര്‍ക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടെന്ന കഥാപാത്രത്തേ കാണാതെ , ഒരു ക്രിസ്ത്യാനിയെ കാണുന്ന സമൂഹമാണ് മുന്നില്‍ വളരുന്നത് .. എതു മതവും ഇതു പോലെ പടവാളെടുക്കുന്ന ദുര്‍സ്ഥിതിയാണിന്ന് ,ആളേ കൂട്ടുവാനും , സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടി മതങ്ങളും അതിന് പിന്‍ പറ്റി ചില കുല്‍സിതശ്രമങ്ങളും നടക്കുമ്പോള്‍ വലിയ വലിയ വേര്‍തിരുവുകള്‍ ഉണ്ടാകുന്നത്, മനസ്സുകള്‍ മുറിപ്പെട്ടു പോകുന്നത് , വന്മതിലുകള്‍ വളരുന്നത് ആരെങ്കിലുമൊന്ന് അറിയാന്‍ ശ്രമിക്കുന്നുണ്ടൊ ?
നാളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്ന ഉത്തമബോധ്യം മതം ഉയര്‍ത്തി കാട്ടിയിട്ടും , മൂല്യബോധത്തോട് ജീവിക്കുവാന്‍ എല്ലാ മതവും ഉല്‍ഘോഷിച്ചിട്ടും എന്താണ് ഒരേ നിറമുള്ള രക്തം വഹിക്കുന്ന ഹൃദയങ്ങളേ നിങ്ങള്‍ ഒന്ന് ഉണരാത്തത് .. ? അതൊ ഉറക്കം നടിക്കുന്നതോ ? എല്ലാവരും എങ്ങോട്ടാണീ യാത്രയെന്ന് മനസ്സിലാകുന്നേ ഇല്ല ...?

മിശ്രവിവാഹങ്ങള്‍ മുന്നത്തേക്കാളേറെ കൂടിയിട്ടുണ്ട് നല്ലതോ ചീത്തയോ ആവട്ടെ , അതു മനസ്സിന്റെ വ്യാപ്തിയാണെന്ന് കരുതരുത് , അവിടെയും ഏതേലും മതത്തിലേക്ക് ഉടനടി ഒരു ചേക്കേറലുണ്ട് , ജനിച്ച് ജീവിച്ച ആചാരങ്ങളില്‍ നിന്നുമുള്ള ചുവട് മാറ്റം ഏതൊരു ഹൃദയവും എത്രകാലമെടുത്താകും മായ്ച്ച് കളയുക .. " ആമി അലവിയുടെ "ഖദീസുമ്മയുടെ മരണത്തില്‍ " ഹു ഈസ് ദിസ് നാരായണന്‍ "
എന്നൊരൊറ്റ വരിയില്‍ അതു നിറഞ്ഞ് നില്പ്പുണ്ട് ....കാശിനൊരു മൂല്യവുമില്ല , ജീവിതത്തിനും .. ടിവിയില്‍ ഏതു ചാനല്‍ കാണുമെന്ന ചിന്തയാണിപ്പോള്‍ , സിനിമക്കിടയില്‍ ഒന്നില്‍ പരസ്യം വന്നാല്‍
മറ്റൊന്നിലേക്ക് ചാടുന്നത് കൈവിരലുകളിലെ കളികളാണ് ,, ഈയടുത്തായി ശ്രദ്ധിച്ചിരിന്നു , മൂന്ന് നാല് ചാനലുകള്‍ മാറ്റിയപ്പോഴൊക്കെയും അതിലെല്ലാം പരസ്യം തന്നെ , ഏതൊ ഒരു വിശേഷദിനത്തിലാണെന്ന് തോന്നുന്നു , മലയാളിയുടെ മനസ്സ് ചാനലുകള്‍ പഠിച്ച് വച്ചിരിക്കുന്നു ..!ഒരു മാസത്തില്‍ അല്ലെങ്കില്‍ രണ്ടു മാസത്തില്‍ ഒരു ഞാറാഴ്ച്ചയായിരുന്നു പുറത്തേക്ക് പോയിരുന്നത് , അന്നു മാത്രമായിരുന്നു പുറത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നത് , അന്നായിരുന്നു കടലും ,സിനിമയും കണ്ടിരുന്നത് ... ഇന്ന് കൈവിരല്‍ തുമ്പിലേക്ക് എല്ലാം വന്നു നല്ലതു തന്നെ , ശാസ്ത്രം വളരുമ്പോള്‍ സമൂഹത്തിനും , മനസ്സിനും ഉന്നതികളുണ്ടാകണം , ഇതിപ്പോള്‍ നേര്‍ വിപരീതം തന്നെ ..വല്ലപ്പോഴും ഒത്തു കിട്ടുന്ന , കുളത്തിലെ , കടവിലെ കുളിനോട്ടങ്ങളില്‍ തങ്ങി കിടന്നിരുന്ന കുസൃതി കണ്ണുകളിലും നിഷകളങ്കഭാവമുണ്ടായിരുന്നു ..
ഇന്നത് ഒപ്പിയെടുക്കുന്നത് അത്യാധുനിക സംവിധാനങ്ങളുടെ കപടമനസ്സുകളാണ് , കടവുകള്‍ ഇല്ലാണ്ടായതും , സാമൂഹിക പരിതസ്ഥിതികള്‍ കൂടിയതും മൂലം കടവില്‍ കുളി കുറഞ്ഞപ്പോള്‍ മിഴികള്‍ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ വരെ എത്തി , സ്വന്തം അയല്‍ക്കാരന്‍ എന്നതിന്റെ
കാലങ്ങളായുള്ള വിശ്വാസ്സ ഗോപുരങ്ങളെ വരെ തച്ചുടക്കുന്ന സംഭവവികാസങ്ങള്‍ , ഇനി വരാനുള്ളത് "അല്‍ട്രാ വയലറ്റ് " ക്യാമറകളാണ് ഇപ്പോള്‍ തന്നെ ഇസ്രയേല്‍ സൈന്യം അതുപയോഗിക്കുന്നു എന്നു കേള്‍ക്കുന്നു , ഇനി അതു കൂടി എത്രയും പെട്ടെന്ന് സാധാരണക്കാരന്റെ കൈകളില്‍ എത്തിപെട്ടാല്‍ എല്ലാം ഭദ്രം , കെട്ടുറപ്പുള്ള മതിലുകള്‍ക്കകത്ത് മണിഗോപുരം കെട്ടി വച്ചാലും അമ്മ പെങ്ങമാരുടെ പലതും നാളെ കണ്മുന്നില്‍ കാണേണ്ടി വരും ..

മുടിവെട്ടാന്‍ പോകുന്ന മോഹനേട്ടന്റെ കടയില്‍ ഞാന്‍ ചെല്ലുമ്പോള്‍ , കേറ്റിയിരുത്തുന്നൊരു തടി കഷ്ണമുണ്ടായിരുന്നു അന്ന് വല്ലാത്തൊരു ആഗ്രഹമായിരുന്നു , ഒന്ന് തടിയില്ലാതെ എന്നാണ് നെരെ ഇരുന്നൊന്ന് മുടിവെട്ടാന്‍ പറ്റുക എന്ന് ..ഒരിക്കല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊഴാണെന്ന് തോന്നുന്നു , ഷേവ് ചെയ്യണോ എന്ന എട്ടന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം കൊടുത്തത് , " വീട്ടില്‍ ചോദിക്കട്ടെന്നായിരുന്നു ...! അന്ന് നമ്മുടെ മനസ്സിന്റെ പരിധിയതായിരുന്നു ..ഈയടുത്ത് കണ്ടപ്പൊഴും മോഹനേട്ടന്‍ ഇതും പറഞ്ഞെന്നെ കളിയാക്കിയിരുന്നു , അന്നു കുട്ടികളില്‍
ഉണ്ടായിരുന്ന പലതും ഇന്നില്ല , എന്തു കൊണ്ടെന്ന് അറിയുന്നില്ല , ഞാന്‍ ഉള്‍പ്പെട്ട മാതാപിതാക്കളുടെ തെറ്റാകാം ..ഒരു വിരല്‍തുമ്പില്‍ കൊണ്ട് നടക്കുന്നത് കണ്ടാല്‍ അറക്കുന്ന രംഗങ്ങളാണ് , അതു കൊടുക്കുന്നതും പ്രചരിപ്പിക്കുന്നതും കാശ് കൊയ്യുന്നതും മുതിര്‍ന്ന തലമുറ തന്നെയെങ്കിലും , അന്നൊക്കെ ഇത്തരം ചിന്തകള്‍ നമ്മെ തൊട്ട് തീണ്ടിയിരുന്നില്ല എന്നു പറയുന്നില്ല , പീഡിസിക്ക് പഠിക്കുമ്പോളാണ് ഞാന്‍ ആദ്യമായി നീലചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കണ്ടത് ..അതും നെഞ്ചിടിപ്പോടേ , വളരെ ഏറെ ചിന്തിച്ചും ആകുലപ്പെട്ടും കിട്ടിയ അരമണിക്കൂറില്‍ നിന്നുമാണ് ഏതാനും രംഗങ്ങള്‍ കണ്ടു തീര്‍ത്തത് , സത്യം പറഞ്ഞാല്‍ അന്നു കണ്ടതിപ്പൊഴും മനസ്സില്‍ തെളിഞ്ഞ് കിടപ്പുണ്ട് ..
ഗൃഹാതുരമായ സ്മരണകളില്‍ ഞാന്‍ അതും ചേര്‍ത്ത് വയ്ക്കുന്നു .. അന്ന് കണ്ണുകളില്‍ കണ്ട നിഷ്കളങ്കമായ ചിലതുന്റ് , കള്ള ചിരികളുണ്ട് .. എല്ലാം എല്ലാം മാഞ്ഞ് പോകുന്നു ഇന്ന് .. സ്കൂളില്‍ പോകുന്ന മകളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത മെമ്മറി കാര്‍ഡ് ഗള്‍ഫിലേക്ക് കൊണ്ട് വന്ന് എന്നെ ഏല്പ്പിച്ചു ഒന്നു ചെക്ക് ചെയ്യുമോ എന്നു പറഞ്ഞൊരു സാധു മനുഷ്യനുണ്ട് കണ്ണുരുകാരന്‍ , ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ആ മനുഷ്യനോട് എന്തു പറയമെന്നറിയാതെ ഞാന്‍ കുഴഞ്ഞ് പോയിട്ടുണ്ട് , "മകളുടെയാണ്.. ഒരു സംശയത്തിന്റെ പുറത്താണ് എടുത്തത്" നീ ഒന്നു നോക്കെടാന്ന് പറഞ്ഞ് സ്വകാര്യമായി ഏല്പ്പിച്ച കാര്‍ഡില്‍ തെളിഞ്ഞത് കണ്ടാല്‍ കാമമല്ല കത്തുക മറിച്ച് എന്റെ രണ്ട് പെണ്‍കുട്ടികളുടെ മുഖമാണ് .. എല്ലാ ഫൈലുകളും ഒര്‍ജിനല്‍ മാത്രം , മോബൈലില്‍ ഷൂട്ട് ചെയ്തവ .. ഇപ്പോള്‍ ആവശ്യവും അതിന് തന്നെ ..!എല്ലാത്തിനുമപ്പുറം പുതിയ കുട്ടികളില്‍ നന്മയുടെ വിത്തുണ്ടാകാം , നല്ല വശങ്ങളുണ്ടാകാം , കാലം മാറിയപ്പോള്‍ കോലം മാറിയതാകാം , എന്റെ തലമുറ ചിലപ്പോള്‍ അതിനു മുന്നെയുള്ളവര്‍ക്കിതുപോലെ തോന്നിയിട്ടുമുണ്ടാകാം എങ്കിലും എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് , ഒരിക്കലും വൃത്തിയാക്കുവാന്‍ വയ്യാത്ത പലതും സമൂഹത്തില്‍
നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട് , മൂക്ക് പൊത്തുകയും , കണ്ണു പൂട്ടുകയും ചെയ്യുന്ന മുഖങ്ങള്‍ സ്വന്തം വീട്ടിലും അതു കണ്ട് തലകറങ്ങി വീഴുമ്പോഴാണ് മറ്റുള്ളവന്റെ വേദനയും , നൊമ്പരവും അറിയുക ..

പ്രണയവും അതു പോലെ തന്നെ , ഒരാള്‍ക്ക് ഒരു പ്രണയത്തിന്റെ അസഹ്യത വിട്ടു മാറണമെങ്കില്‍
ആ ജീവിതം തന്നെ വേണം , കാലങ്ങളെടുക്കണം അതില്‍ നിന്നൊരു മുക്തി , കാരണം അതു ഹൃദയത്തില്‍
വച്ചായിരുന്നു എന്നുള്ളത് തന്നെ , അത് ആണായാലും പെണ്ണായാലും വ്യത്യാസമൊന്നുമില്ല ...
പെണ്ണ് ഹൃദയം കൊണ്ടും , ആണ്‍ മറ്റ് പലതും കൊണ്ടാണ് സ്നേഹിക്കുന്നതെന്നാണ് ഭാഷ്യം ..
അന്നിന്റെ പ്രണയം , ഒരു കത്തിലോ , വരിയിലോ തുടങ്ങുന്നതും , സ്പര്‍ശനം എന്നത് അന്യവുമായിരുന്നു ..കാലം കൊണ്ടൊ , ഒരു നോട്ടം കൊണ്ടൊ ഉണ്ടാകുന്ന ചിലതൊക്കെ , ധനത്തിനും , മതത്തിനും , കുടുംബത്തിനും ഇടയില്‍ പെട്ടു ചിലതലരിച്ച് പോകുമെങ്കിലും , ഹൃദയത്തില്‍ കൈവച്ച് അന്നിന്റെ പ്രണയം നുണഞ്ഞവര്‍ പറയണം അതു ഉള്ളില്‍ന്ന് ഇറങ്ങി പോയിട്ടുണ്ടൊ എന്ന് .. ഇന്ന് പുതിയ ചാറ്റ് ബോക്സില്‍ നിറയുന്ന നിറഞ്ഞ് ചിരിയില്‍ , കരുതലിലും ..തൊട്ട് മുന്നേയുള്ള എല്ലാം മറന്ന് പോകുന്ന മനസ്സുകളാണധികവും ..

മഴ കാണുവാന്‍ തന്നെ എന്ത് ചേലായിരുന്നു , വാഴത്തടകളുമായുള്ള ഓട്ടം തോടെത്തിയാലേ നില്‍ക്കുകയുള്ളു , ഓരോ മഴയും ഓരോ ആഘോഷമായിരുന്നു, വാഴയിലയിലും മരത്തിലും തൊടിയിലും പാടത്തും പെയ്യുന്ന അണമുറിയാത്ത അന്നത്തെ മഴയുടെ സൗന്ദര്യം ഇന്നുണ്ടൊ എന്ന് അറിയുന്നവര്‍ക്കറിയാം .. നമ്മുടെ കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ , "മിഴി മുകളില്‍ വേണമെന്ന്" .. അല്ലാതെ പോക്കറ്റിലായാല്‍ ഇങ്ങനെയൊക്കെ തന്നെ വരും .. ആരുടെയും കണ്ണീരുകള്‍ പണ്ട് ആഘോഷമായിരുന്നുവോ ? എന്നൊന്ന് ചിന്തിക്കണം .. ഒരു നിലവിളിയില്‍ ഓടികൂടുന്ന മനസ്സുകളില്‍ സഹായത്തിന്റെ ആത്മാര്‍ത്ഥമായ കരങ്ങളുണ്ടായിരുന്നു .. ഇന്ന് സര്‍വ്വതും മാറി വരുന്നു..
ഒരു വണ്ടി തട്ടിയാല്‍ ഓടി കൂടുന്നവരുടെ നോട്ടവും ഭാവവും നാം ചിന്തിക്കാത്ത തരങ്ങളിലേക്കാണ് ..
പിന്നേ കാമത്തിന്റെ നോട്ടത്തെ കുറിച്ച് പറയാത്തതാണ് ഭേദം , ഇനി അന്നുമിതുണ്ടായിരുന്നുവോ എന്നറിയില്ല ഇപ്പോള്‍ മാധ്യമങ്ങളുടെ മല്‍സരത്തില്‍ നാം എല്ലാം അറിയുന്നതാകാനും മതി ...അന്നത്തെ ഒളിഞ്ഞ് നോട്ടങ്ങള്‍ , കുശുകുശിപ്പുകള്‍ , നുണപറച്ചിലിലൊക്കെ ഒരു വേലികെട്ട് ഉണ്ടായിരുന്നു.. ഇന്നതൊക്കെ മാറി ലോകം വരെ ആഘോഷിക്കുന്നു , നല്ല കാര്യം... ഒരു മറയുമില്ലാതെ ഓണ്‍ദി സ്പോട്ട് വാര്‍ത്തകള്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ മല്‍സരിക്കുമ്പോള്‍ തകര്‍ന്നു പോകുന്ന ഒരായിരം മനസ്സുകളുണ്ട് ...ഇനിയിതൊക്കെ എന്റെ മാത്രം ചിന്തകളും ആകുലതകളുമായിരുന്നെങ്കില്‍ ,
ക്ഷമിക്കുക തെറ്റ് എനിക്കാകും ..പുതിയ തലമുറയെ അടച്ചാക്ഷേപ്പിക്കുന്നില്ല , നല്ല വിത്തുകള്‍ മുളപൊട്ടി വളരുന്നവയില്‍ ഉണ്ട് എന്നു സമ്മതിക്കുന്ന , ഈ കാലത്തും ഒട്ടേറെ നല്ല മനസ്സുകളുടെ നന്മകളുമുണ്ട് , അതിനാലാവണം ഇപ്പൊഴും ചിലതൊക്കെ നിലനിന്ന് പോകുന്നത് ..കൂട്ട് കുടുംബങ്ങളുടെ പതനം , ഒറ്റക്ക് ഒറ്റക്ക് എന്നുള്ള ചിന്തകള്‍ നമ്മേ എവിടെയാണ് കൊണ്ടെത്തിക്കുന്നത് , ഓരോ വീടുകള്‍ രൂപപ്പെടുന്നു , ഓരോ അണുകുടുംബങ്ങള്‍ രൂപപ്പെടുന്നു , അങ്ങനെ വളര്‍ന്നു വരുന്ന , മുത്തശ്ശിയുടെ തണലേല്‍ക്കാത്ത
കുട്ടികള്‍ വളരുമ്പോള്‍ , പങ്കാളിയാകുമ്പോള്‍ വീണ്ടും ഒറ്റയാവാന്‍ മനസ്സിനെ പഠിപ്പിക്കുന്നു .. ഇവിടെ നഷ്ടം സമൂഹത്തിനും നാടിനുമാണ് , കുഞ്ഞുങ്ങളുടെ മാനസികമായ പതനം , അവരെ നേരെ നോക്കി വായിക്കുവാന്‍ കഴിയാത്ത സമയമില്ലായ്മ ഓരോ പുതിയ വീടിനും ചിലവാക്കേണ്ടി വരുന്ന സാധനസാമഗ്രികള്‍ , സ്ഥലത്തിന്റെ ആവശ്യകത.. എല്ലാം എല്ലാം ത്വരിതപ്പെടുത്തിയില്ലെങ്കില്‍
കടലിലെറിയേണ്ടി വരും , നിത്യതിലേക്കുള്ള ഓരോ ദേഹങ്ങളും ..

വെറുതെ ഇരിക്കുമ്പോള്‍ തോന്നുന്ന ചിലതൊക്കെയാണ് കുറിച്ചിടുന്നത് , ഇതില്‍ ഞാനും നീയും ഭാഗഭാക്കാണ് .. തെറ്റാകാം , നേരാകാം .. മുന്നേ പല വട്ടം പാടി പതിഞ്ഞതാകാം , എങ്കിലും വീണ്ടും പറയുന്നു ..ആകുലതകളുടെ ഒരു തുണ്ട് മുന്നിലേക്ക് വയ്ക്കുന്നു ..... ലോകം നന്മയുടെ വിശുദ്ധിയുടെ തേരില്‍ സഞ്ചരിക്കുന്നത് കാണാന്‍ , സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ട് .. വെറുതെയാകാമെങ്കിലും .......!

(ചിത്രം ഗൂഗിളില്‍ നിന്നും )

Friday, March 29, 2013

" പ്ര " വാസന ..!


നടുത്തളത്തില്‍ നിന്നും ഇടപ്പുരയിലേക്ക് തിരിയുന്ന ഇടനാഴിയില്‍ എത്തിയാല്‍ മുല്ലപ്പൂവിന്റെ വാസനയാണ് .. മുല്ല വള്ളിപ്പടര്‍പ്പുകളില്‍ നിന്നും ഊര്‍ന്ന് വീണ് കിടക്കുന്ന മുല്ലപ്പൂക്കളും കാണാം , വാടി പോകാതെ മഴസ്പര്‍ശമേറ്റ് കിടക്കുന്ന അതിനോരോന്നിനും ഇനിയും വറ്റിപ്പോകാത്ത മനം മയക്കുന്ന സുഗന്ധമുണ്ട് ....! മഴ എത്ര പ്രണയിച്ചാലും ഇങ്ങനെയാണ് , എപ്പോഴും മനുഷ്യന് വേണ്ടി ബാക്കി വയ്ക്കും ..ദിലു വച്ചു പിടിപ്പിച്ചതാണ് ഈ മുല്ല വള്ളികളെ , ആദ്യം ചട്ടിയില്‍ നിന്നും തുടങ്ങി
പിന്നെയത് തൂണുകളിലൂടെ നടുമുറ്റം മുഴുവന്‍ പടര്‍ന്നു , ചിറ്റക്ക് ഇഴജന്തുക്കള്‍ വരുമെന്ന പേടി ആദ്യം മുതലേ ഉണ്ടായിരുന്നെങ്കിലും , ആദ്യ മൊട്ടിന്റെ ഗന്ധം തന്നെ ഭീതിയകറ്റി ഇതുവരെ ഒരു മഴ പെയ്യാത്ത മനസ്സില്‍ പ്രണയത്തിന്റെ മുല്ലപ്പൂക്കള്‍ വിരിയിച്ചു ..

ദിലു ആരെന്ന് പറഞ്ഞില്ലല്ലൊ .. പറയാം , അതിനു മുന്നേ ഞാന്‍ ആരാന്ന് പറയുകയും അറിയുകയും വേണ്ടേ ...? ഞാന്‍ ദീനു .. ദീനുദയാല്‍ ... ദിലു ന്റെ ഒരെയൊരു അനുജത്തികുട്ടിയാണ്..! ഇതെഴുതുന്നത് , ഗള്‍ഫ് രാജ്യത്തിന്റെ പുറം കടലിലെ ഒരു എണ്ണ പരിവേഷണ കമ്പനിയുടെ ഓഫ് ഷോര്‍ ക്യാമ്പില്‍ ഇരുന്നാണ് ...ഇന്നത്തെ കെമിക്കല്‍ വാഷ് കഴിഞ്ഞ് തിരികെ റൂമില്‍ കേറിയതേ ഉള്ളൂ ..വെറുതെ ഇരിക്കുമ്പോള്‍ എന്തെകിലും എഴുതുവാന്‍ മനസ്സ് പറയും , എഴുതി തുടങ്ങിയാല്‍ ഒരു വീര്‍പ്പ് മുട്ടലാണ്..അതീന്നൊരു മോചനം എപ്പൊഴാണോ ഉണ്ടാകുക അതു വരെ വെറുതെ കുത്തി കുറിക്കും , അല്ലെങ്കിലും പ്രവാസിക്ക് എഴുതുവാന്‍ എന്താണല്ലേ ഇല്ലാത്തത് , ഈയിടെയായ് മുഖപുസ്തകത്തിലും മറ്റും വായിക്കാറുണ്ട് ..നമ്മുടെ വേദനകളുടെ മറ്റൊരു തലമൊക്കെ " നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ സുഖത്തിനും , സംരക്ഷണത്തിനും വേണ്ടി അന്യനാടുകളില്‍ ജോലി ചെയ്യുന്നു " പിന്നെ എന്തിനാ ഇങ്ങനെ അലമുറയിടുന്നതെന്ന് ,ഗള്‍ഫ് മാത്രമേ പ്രവാസമായിട്ടുള്ളൊ എന്ന് ..പക്ഷേ ഒന്ന് പറയാതെ വയ്യ , മറ്റ് ഏതു പ്രവാസത്തേക്കാളും ഗള്‍ഫ് തരുന്നത് , അല്ലെങ്കില്‍ ഈ മേഖലയിലേ പ്രവാസം നല്‍കുന്നത് മറ്റ് ഏതിനേക്കാള്‍ വേവു തന്നെ , സമയം , യാന്ത്രികത , ഏകാന്തത .. അനുഭവിക്കുന്നവനെ അതിന്റെ നോവറിയൂ , അല്ലാതെ അതു പകര്‍ത്തി തരുവനാകില്ല , എങ്കിലും മിക്കവരുമൊക്കെ നല്ല സ്ഥിതിയില്‍ തന്നെ സമ്മതിക്കുന്നു പക്ഷേ ഒരു വശം മാത്രമല്ല മറു വശം കൂടിയുണ്ട് , അതെല്ലായിടവും ഒരുപോലെ തന്നെയെന്നത് ശരി ...

വരണ്ട കാറ്റടിക്കുന്നുണ്ട് , മനസ്സ് പതിയെ കടലോളങ്ങള്‍ക്കപ്പുറം നീങ്ങി തുടങ്ങുന്നുണ്ട് , ദൂരേ ഒരു കപ്പല്‍ പോകുന്നുണ്ട് ഇരുപ്പത്തിയെട്ട് ദിവസം കഴിഞ്ഞ് കിട്ടുന്ന നാട്ടില്‍ പോകാനുള്ള അവധി വിനയോഗിച്ചിട്ട് ആറ് വര്‍ഷമാകുന്നു , സിറ്റിയില്‍ പോയീ കൂട്ടുകാരനോടൊപ്പം ചെലവഴിച്ച് തിരിച്ച് വരുകയാണ് പതിവ്, അല്ല എനിക്ക് ആരാണ് കാത്തിരിക്കാന്‍ ഉള്ളത് , വഴിക്കണ്ണുകളും തിരിവെട്ടവുമൊക്കെ എന്നേ ഇല്ലണ്ടായിരിക്കുന്നു ...പക്ഷേ ഈയിടെയായി മനസ്സ് വല്ലാണ്ട് പിടക്കുന്നു , ആരോ മടക്കി വിളിക്കുന്ന പോലെ ...രാത്രിയാകുമ്പോള്‍ കടലില്‍ നിന്നും നേര്‍ത്തൊരു തേങ്ങല്‍ കേള്‍ക്കുന്ന പോലെ .. അതിന്റെ കൂടെ രാമേട്ടന്‍ പറഞ്ഞ കാര്യങ്ങളോര്‍ക്കുമ്പോള്‍ എന്തോ ആകെപ്പാടെ ഒരു അസ്വസ്ത്ഥത മനസ്സിനെ പിടി കൂടിയിട്ടുണ്ട് ...

രാമേട്ടന്‍ നാട്ടിലെ തറവാട്ടിലെ അയല്‍ക്കാരനായിരുന്നു , എല്ലാറ്റിനും സാക്ഷിയായ് ഇരുന്ന ആള്‍ ...
കൈയ്യില്‍ നിന്നും പേന പതിയെ വേര്‍പ്പെട്ടു വീണു , ഓര്‍മകളില്‍ മയങ്ങുന്നുണ്ട് ഈയിടെയായ് ..
വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ആ ഇടവപ്പാതി എങ്ങനെ മറക്കാനാണ് , അച്ഛന്‍ അന്നുമിന്നും തെളിച്ചമില്ലാത്ത
ഓര്‍മയാണ് , പട്ടാള ചിട്ടകളില്‍ നിന്നും വിരുന്ന് വരുന്ന പുള്ളികളുള്ള വടിവൊത്തകിടക്ക വിരിയിലാണ്
അച്ഛന്റെ ഓര്‍മ മുഴുവന്‍ തങ്ങി നില്‍ക്കുന്നത് , അമ്മ, അച്ഛന്‍ വരുന്നുന്ന് പറയുമ്പോഴാണ്‌ പുതിയ
കിടക്ക വിരിയൊക്കെ ഇട്ട് , എല്ലായിടവും കുന്തരിക്കം പുകക്കുക ..അച്ഛന്‍ വന്നു കഴിഞ്ഞാല്‍
പിന്നെ ഞങ്ങളോട് ഒരു സനേഹവും കരുതലും അമ്മക്കില്ലെന്ന് വയ്ക്കോല്‍ കൂനയുടെ ചോട്ടിലിരുന്ന്
ദിലുവിനോട് പറഞ്ഞത് മായാതെ എന്റെ ഓര്‍മയിലുണ്ട് .....! പിന്നെ അച്ഛനെ കണ്ടിട്ടില്ല , ബോംബെയിലോ മറ്റൊ പാര്‍ക്കുന്നൂന്നു ആരോ പറഞ്ഞ് കേട്ടിട്ട് അമ്മ പൊഴിക്കുന്ന കണ്ണുനീരിന് കൈയ്യും കണക്കുമില്ലായിരുന്നു , എന്നിട്ടും ശബ്ദമെടുത്ത് ഒന്നു ശപിക്കുകയോ , അച്ഛനോട് ഒരു വാക്ക് കൊണ്ടുള്ള ദേഷ്യമോ അമ്മ കാണിച്ചിരുന്നില്ല , വിശാലമായ പറമ്പിന്ന് കിട്ടുന്നതു കൊണ്ടും , ഏതോ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ കൊണ്ടും , അമ്മ എല്ലാമെല്ലാം മുട്ടിച്ച് കൊണ്ടു പോയിരുന്നു , പ്രാതലിന് ഒന്നുമില്ലാതിരിന്നിട്ടും കാവിലെ വിളക്ക് മുടക്കിയിട്ടില്ല അമ്മ ഒരിക്കലും , മാസത്തിലെ ഏഴു ദിവസ്സം മാത്രം കാവിലേക്ക് പേടിച്ച് പോകുന്ന എനിക്ക് ചിന്തകളുടെ സങ്കേതമായി മാറിയിരുന്നു കാവ് പിന്നീട് ...ഇന്ന് ആ കാവൊക്കെ കാട് മൂടീ നശിച്ചിരിക്കുന്നു , നാട്ടുകാര്‍ അതിനെ ഏറ്റെടുത്ത് , പുനരുദ്ധാരണം നടത്താന്‍ തയ്യാറാണെന്നും അതിനു വേണ്ടി പൊതുവായി എഴുതി കൊടുക്കുവാനും രാമേട്ടന്‍ സൂചിപ്പിച്ചിരിക്കുന്നു , കൂടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ തറവാടിനെ എന്തെങ്കിലുമൊരു തീരുമാനത്തിലെത്തിക്കാനും , എനിക്ക് വേണ്ടെങ്കില്‍ അതു നല്ല വിലക്ക് എടുക്കാന്‍ ആളുണ്ടെന്ന് ..!

ഓര്‍മകളുറങ്ങുന്ന ചിലത് , അത് എങ്ങനെയാണ് , എത്ര വില കിട്ടിയാലാണ് കൈവിട്ട് കളയാനാകുക ...
നീളന്‍ കല്പടവുകളുള്ള ഞങ്ങളുടെ കിഴക്കേയറ്റത്തെ കുളം , കുളി കഴിഞ്ഞ് കേറി വരുമ്പോള്‍
വാല്‍സല്യമായി തഴുകുന്ന മുത്തശ്ശി മാവ് , ഇടതു വശത്ത് മഞ്ഞള്‍ മണക്കുന്ന കാവിലേക്കുള്ള
നടവഴി , അങ്ങനെ ജീവിതത്തിനോട് ഒട്ടി നിന്നിരുന്ന അതൊക്കെ എങ്ങോ പോയിരിക്കുന്നു ..
സന്ധ്യയായാല്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ താവളമാണതെന്ന് രാമേട്ടന്‍ ഇടക്കിടെ പറയാറുണ്ട് ..
ഇടവപ്പാതിയിലെ ആ വൈകുന്നേരം മൂന്ന് ജീവനുകളെ ചുട്ടെരിച്ചപ്പോള്‍ , ഇടനാഴിയില്‍ മാസങ്ങളോളം
തങ്ങി നിന്ന രക്തബന്ധത്തിന്റെ കരിഞ്ഞ മണം , ഊണും ഉറക്കവും നഷ്ടപ്പെടുത്തിയപ്പോഴാണ് ...
എല്ലാം പിന്നിലാക്കി ഒതുക്കി വച്ച് , രാമേട്ടനോട് ഒരേ ഒരു വാക്കിന്റെ വിടയോതി ഇറങ്ങി പോന്നത് ...ഇന്നും വിണ്ണില്‍ നിന്നും ദൈവമയച്ച അഗ്നി തുണ്ടില്‍ നിഴല്‍ വീണു പോയ തറവാടിന്റെ ഒരു വശം അതേപോലെ നില നില്‍ക്കുന്നുണ്ടാവാം ... പക്ഷേ എന്നെയിപ്പോള്‍ അങ്ങൊട്ടേക്ക് വലിക്കുന്ന
കാന്തികത എന്താണെന്ന് മനസ്സിലാകുന്നേയില്ല .. രാമേട്ടനപ്പുറം ഒരു മനസ്സ് മാത്രമേ ഉള്ളു ..
ഒരിക്കലും അറിയാനോ , നിറയാനോ മനസ്സിലേക്ക് കൂട്ടി കൊണ്ട് വരാനോ ശ്രമിക്കാതിരുന്ന
അവളുടെ മുഖം .. പ്രണയം എന്നതിന്റെ ആഴങ്ങളിലേക്ക് കൈയ്യ് പിടിച്ച് കൂട്ടി കൊണ്ട് പോയ
എന്റെ മണിക്കുട്ടി .... രാമേട്ടനോട് പോലും അവളെ പറ്റി ചോദികാതിരിക്കാന്‍ മനസ്സ്
പഠിച്ച് വച്ചിരുന്നു .. പക്ഷേ ഓരോ രാവിലും നിന്റെ ഓര്‍മകളില്‍ ഞാന്‍ വീണു പോകാറുണ്ട് ..
ഒരു പിന്‍ വിളിക്ക് സാധ്യമാവുന്ന ഒന്നും ഞാന്‍ മനസ്സില്‍ വളര്‍ത്തിയിട്ടില്ലെങ്കില്‍ പോലും ഇന്നു മനസ്സാകെ ഒരു മടക്കയാത്രക്ക് കൊതിക്കുന്നു ....!

മഴ പൂക്കുന്ന നിന്റെ അധരം .....
മുല്ല മണക്കുന്ന മുടിയിഴകള്‍
കര്‍പ്പൂര ഗന്ധമേറുന്ന കഴുത്തടം
എന്നെ ആവാഹിക്കുന്ന നിന്റെ കണ്ണുകള്‍ ....!
പ്രീയദേ , ഓര്‍മകളുടെ വളപ്പൊട്ടുകള്‍
മഴവില്ലിന്റെ നിറച്ചാര്‍ത്ത്
മഞ്ചാടി മണികളോടെ നിന്റെ വിരല്‍ത്തുമ്പുകള്‍ ....!

എനിക്ക് തോന്നുന്നത് , നിന്നോട് പ്രണയമാണോന്നറിയില്ല
പറയുവാന്‍ അറിയില്ല എന്നതിനേക്കാള്‍ പറയുവനാകില്ല എന്നതാണ് ..
ഒരു വികാരത്തില്‍ ഞാന്‍ എങ്ങനെ നിന്നോടുള്ളതിനെ കെട്ടിയിടും .....!
വര്‍ഷമെത്രയായ് നാം അറിയുന്നു , ഇങ്ങനെ പോകാം .. അല്ലേ ?
പക്ഷേ എന്തോ , ഒരൊ പ്രായത്തിന്റെയാകാം , എനിക്ക് നിന്നോട് ...................!
ഇന്ന് വല്യമ്പലത്തില്‍ വരുമ്പോള്‍ , എന്നോടുള്ള നിന്റെ ഉള്ളം
ഞാന്‍ അളക്കുക , എങ്ങനെയെന്നല്ലേ .... ചന്ദനം നിറയുന്ന കൈവിരല്‍ തുമ്പിനാല്‍
എന്റെ നെറ്റിയില്‍ ഒരു സ്പര്‍ശം ...
നെയ്യ് പായസം മണക്കുന്ന കൈവെള്ള ചേര്‍ത്ത് വച്ച് ഒരു സ്നേഹസ്പര്‍ശം ...
എന്റെ മനസ്സ് , അതിനായി ഒരുങ്ങി നില്‍ക്കുന്നു ...................

വരകളുള്ള വെള്ള കടലാസില്‍ , അന്നവള്‍ക്ക് കൊടുത്ത പ്രണയ ലേഖനം .. ഇതായിരുന്നു.....!
വരികള്‍ക്ക് , കാലം നല്‍കിയ പരിണാമം സംഭവിച്ചേക്കാം , എങ്കിലും ചുരുക്കം
ഇതാകാമെന്ന് മനസ്സ് പറയുന്നുണ്ട് ..വരണ്ടമണ്ണിലും പ്രണയത്തിന്റെ മഴക്ക് ചിലപ്പോള്‍ കുതിര്‍ക്കാന്‍ കഴിഞ്ഞേക്കും , പക്ഷേ മഴയേ പോലും വെറുത്തു പോയാല്‍ ..?കാവിലും കുളത്തിലും , മഴ കൊണ്ട് നിന്ന രാവുകളും നിമിഷങ്ങളും എത്രയാണ് ..ഇന്നീ കടലില്‍ , വല്ലപ്പൊഴും വിരുന്നു വരുന്ന മഴത്തുള്ളികള്‍ക്ക് ഒരുതരം കത്താനാളുന്ന എണ്ണ മണമാണ് ...എത്രയെത്ര സുഗന്ധങ്ങളുടെ വളയമാണ് ജീവിതം , അമ്മിഞ്ഞ മണത്തില്‍ തുടങ്ങി വാല്‍സല്യ സുഗന്ധത്തില്‍ ജീവിച്ച് , കുറുമ്പ് മണമായി
ബാല്യനിറങ്ങളുടെ ചൂര് നല്‍കി , കൗമാരമഴകളുടെ സൗരഭ്യം നുകര്‍ന്ന് , ദാമ്പത്യത്തിന്റെ താമര പരിമളത്തില്‍ വീണ്ടും പാല്‍മണം നുകരുന്ന ജീവിതം ..

ജീവിതമെന്നതിന് , ചിലര്‍ക്ക് അര്‍ത്ഥങ്ങളുണ്ടൊ എന്നതാണെന്നെ അലട്ടുന്ന ഏറ്റവും വലിയ ചിന്ത , വെറുതേ ജീവിച്ച് മരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവന്‍ , അവിടെ പട്ടിണിയോ , രോഗമോ അല്ല , ജീവിക്കാനുള്ള ചുറ്റുപാടുകളില്ലാതല്ല , അതിനൊക്കെ അപ്പുറം ...അനാഥനായി പോകുക , എല്ലാമുണ്ടായിട്ടും ആ പ്രകാശത്തിനെ ഒരു കുഞ്ഞു തിരിയിലേക്ക് തെളിയിക്കുവാന്‍ വിളക്കില്ലാത്ത ജീവിതം ..അത് തന്നെയാവാം ഞാന്‍ എന്നത് .. എങ്കിലും മനസ്സിന്റെ ഈ പിന്‍ വിളിക്ക്
പിന്നില്‍ എന്തോ ഉണ്ടാകാം , എന്നുറച്ച് വിശ്വസ്സിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട് ഞാന്‍ ...!

പ്രവാസത്തില്‍ നിന്നുള്ള ഓരോ യാത്രയും , പ്രവാസിക്ക് മഴയാണ് ..തിരിച്ച് വരവിന്റെ വേനല്‍ , ഈ മഴയിലും പൊള്ളിക്കുന്ന ഓര്‍മ നല്‍കുമെങ്കിലും മനസ്സിനെ ആ പച്ചപ്പിന്റെ കുളിര്‍മയിലേക്ക് അലിയിപ്പിക്കുകയാണ് ഓരോ പ്രവാസിയും ചെയ്യുക , ഉന്മേഷത്തിന്റെ ഉല്‍സാഹത്തിന്റെ തിരതല്ലല്‍ ,
ആധിയും , വ്യാധിയും മനസ്സും ശരീരവും മറച്ച് വച്ച് നമ്മേ ഏതോ മുന്‍ജ്ന്മ സുകൃതത്തിന്റെ സാഫല്യത്തിലെക്ക് നടത്തും ആ നിമിഷങ്ങള്‍ ..... ഒന്നുണ്ട് നിറഞ്ഞുണ്ണുന്നവന് മഴയും , പുഴയും , കടലും ഗൃഹാതുരമായ സ്മരണകളാണ് അന്നം തടയപ്പെട്ടവന് അതൊക്കെ ജീവിത്തിലെ നരച്ച കാഴ്ചകളും ...!

രാമേട്ടന് ഒരുപാട് വയസ്സായിരിക്കുന്നു , കാലം പടര്‍ത്തിയ വെള്ള നൂലുകള് ചുണ്ടിലെ പഴയ ചിരി മായ്ച്ചിട്ടില്ല , ജലരേഖകള്‍ പടര്‍ന്നൊഴുകിയ കവിള്‍ ചേര്‍ത്ത് വച്ച് , എനിക്ക് വേണ്ടിയൊരു മനസ്സുണ്ടെന്ന ചിന്തകളെ ശക്തമാക്കി ആ മനസ്സെന്നെ പലവട്ടം ഹൃദയത്തിലേക്ക് ചേര്‍ത്തു പിടിച്ചു , തറവാട്ടിലേക്കുള്ള വഴികള്‍ മുഴുവനും മാറി പോയിരിക്കുന്നു , പാടത്തിന് നടുവിലൂടെയുള്ള മണ്‍ റോഡുകള്‍ ടാര്‍ ചെയ്ത്തിട്ടുണ്ട് , പാടം കളകള്‍ നിറഞ്ഞ ഭൂമിയായ് കിടക്കുന്നു , അങ്ങിങ്ങായ് ചെറിയ കയ്യേറ്റങ്ങളുടെ അടയാളങ്ങള്‍.... മനസ്സ് വല്ലാതെ ഭാരപ്പെടുന്നു , പൊടുന്നനെ ഒരു മഴ വന്ന് തൊട്ടു , രാമേട്ടന്‍ പെട്ടെന്ന് കാറിന്റെ ചില്ലുകള്‍ മുഴുവനും പൊക്കി വച്ചു , തുള്ളികള്‍ പാറി വീഴുന്നു , ഓര്‍മകളുടെ മഴക്കാലം ...കാഴ്ച മറച്ച് മഴയെന്ന കള്ളി എന്റെ ദുഖങ്ങളെ പകുതി മായ്ച്ചിരിക്കുന്നു ..
മഴവെള്ളം നിറഞ്ഞ മണ്‍റോഡിലേക്ക് കാറ് തിരിഞ്ഞ് രാമേട്ടന്റെ വീട്ടിലേക്ക് കേറുമ്പോള്‍ നേരെ പച്ചപ്പിന്റെ ഇരുള്‍മൂടിയ ന്റെ ഓര്‍മകളുറങ്ങുന്ന തറവാടിന്റെ ഗേറ്റ് ...ഒരു ആന്തലാണ് ആദ്യം ഉണ്ടായത് ....... ..!

മഴ തോര്‍ന്നിട്ടേയില്ല , ഇലയില്‍ ഇട്ട കുത്തരി ചോറിന്റെ ആവി മണം കൊണ്ട് വയറു നിറയേ
കഴിച്ചൊന്ന് ഉറങ്ങാന്‍ കിടന്നതാണ് , ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മഴ ഒന്നു പുണരാന്‍
കൊതിച്ച് ഇപ്പൊഴും പെയ്തുകൊണ്ടിരിക്കുന്നു , ഒരു കുട എടുത്ത് പതിയെ നടന്നൂ , കാലുകളില്‍ ഒഴുകുന്ന കലങ്ങിയ മഴവെള്ളം വല്ലാതെ വന്നു കൊതിപ്പിക്കുന്നു ..തുരുമ്പിച്ച താഴ് തക്കോലിട്ട് തുറക്കുമ്പോള്‍ , ഒരു കുഞ്ഞന്‍ കാറ്റ് വന്ന് കുട മറിച്ചതും ഇലമരങ്ങള്‍ പൊഴിച്ച മഴപ്രണയതുള്ളികള്‍ നെറുകില്‍ ഇത്രനാല്‍ കൊണ്ട വേവിന്റെ മുകളില്‍ കുളിരിന്റെ മഴക്കാലം തീര്‍ത്തതും ഒരുമിച്ചായിരുന്നു ........

കണ്ണുകള്‍ , നിറഞ്ഞൊഴുകുന്നുണ്ട് , മുന്നിലൂടെ പതിയെ വഴിമാറി പോയ പാമ്പ് , തൂണുകള്‍ മാറി മാറി വലകള്‍ നെയ്ത എട്ടുകാലി , ഓടിന്റെ മറവിലെവിടെയോ കുറുകുന്ന പ്രാവ് , പാതി മുറിഞ്ഞ മുത്തശ്ശി മാവിന്റെ ഒരു ചില്ലയില്‍ മഴവെള്ളം തോര്‍ത്തി കളയുന്നൊരു കാക്ക,ഇനിയും കണ്ണെത്താത്ത ഒരു പാട് ജീവനുകള്‍ ഉണ്ടിവിടെ .. ന്റെ തറവാട് അന്യം നിന്നു പോയിട്ടില്ല എനിക്കു വേണ്ടീ ഒഴിഞ്ഞ് മാറുവാന്‍ കാത്തിരിക്കുന്ന ഒരുപാട് ജീവന്റെ തുടുപ്പുകളിവിടെ ഉണ്ട് പിറക് വശത്തേക്കുള്ള വഴിയില്‍ മുഴുവനും വിദേശ മദ്യങ്ങളുടെയും ഒഴിഞ്ഞ കുപ്പികള്‍, മഴത്തുള്ളികളെ വേര്‍പ്പെടുത്തി എണ്ണമയമുള്ള , വിവിധ വര്‍ണ്ണങ്ങളുള്ള എനിക്ക് പരിചിതമല്ലാത്ത ഗര്‍ഭ നിരോധന ഉറകളുടെ കീറിയ കവറുകള്‍ ...

 നിന്റെ ഓര്‍മകളെ നീ ഇവിടെ തനിച്ചാക്കി പോകുമ്പോള്‍ , ഒറ്റപ്പെട്ടു പോകുന്ന ആത്മാക്കളുടെ കരച്ചില്‍ നീ കേട്ടില്ലേ ..? എന്നാരൊ പിറകില്‍ നിന്നും ചോദിക്കുന്ന പോലെ .. ഒരു സ്മാരകം പോലെ കരിഞ്ഞ് വിള്ളല്‍ വീണ ഭിത്തിയിലൂടെ മഴവെള്ളം എങ്ങോ പോകുന്നുണ്ട് , തൊണ്ടയില്‍ ഒരു ഗദ്ഗദം , അമ്മേന്ന് ഒരു വിളി ...ജനിച്ചു പോയി എന്നൊരു തെറ്റിന് , കാലമെനിക്കേകിയ തീരാ ദുഖങ്ങള്‍ , ആരൊക്കെ , എന്തൊക്കെ വന്നു ചേര്‍ന്നാലും എനിക്കുണ്ടായ വിടവുകള്‍ക്ക് , ഈ ജീവിതത്തില്‍ നിറവുണ്ടാകുമോ .......?കുളത്തിലെ പച്ച പായലിന്റെ ആധിക്യത്തിലും മഴതുള്ളികള്‍ വെള്ളത്തെ തെളിയിക്കുന്നുണ്ട് ...കല്പടവുകളില്‍ വെറുതെ ഇരുന്നു , നനഞ്ഞ വെട്ടുകല്ലുകളില്‍ അമ്മയുടെ നനുത്ത തണുപ്പ് ..ദിലൂന്റെ കൊഞ്ചലുകള്‍ , ചിറ്റയുടെ സ്നേഹാകുലതകള്‍ ....

പിന്നില്‍ നിന്നുമൊരു കൊലുസിന്റെ നേര്‍ത്ത സ്വരം .......... നെയ്യ് പായസത്തിന്റെ മണം ....
വലതു കൈയ്യിലേക്ക് , കൈവിരലുകള്‍ തിരുകി കേറ്റി ചേര്‍ന്ന് നില്‍ക്കുന്നൊരു സാമിപ്യം ...
മുല്ലപ്പൂവിന്റെ മാസ്മരിക ഗന്ധം , മഴതുള്ളികള്‍ പൊഴിഞ്ഞ് നിറഞ്ഞ മുടിയിഴകള്‍
ദിനൂ , എന്നൊരു വിളിയില്‍ , ഇനിയുള്ള മഴക്കാലം മുഴുവനും സ്വന്തമാക്കിയ ആഴം ...........!
കാത്തിരിപ്പിന്റെ പ്രതീക്ഷയുടെ മഴ , ഇന്ന് സാഫല്യമായി നിനക്കുമെനിക്കുമിടയില്‍ ..!

മഴയേറ്റ് നിറഞ്ഞ ഒരില ....
കാറ്റേറ്റ ഒരു പൂവ് ...
ഊര്‍ന്ന് വീഴാറായ ഒരു തുളസി കതിര്‍....
മിഴിക്ക് ഗര്‍ഭമേകിയ വിരഹം -
കവിളില്‍ പിറന്ന് വീണ കണ്ണീര്‍ തുള്ളി....
നമ്മളെന്നത് ദൂരമാകാം , കാലമെന്നത് കാരണമാകാം
ഒരേ മഴ നിന്നിലും എന്നിലും മനം നിറക്കാം
ഏത് ശോകാകുലമായ നിമിഷത്തിലും
നീയാണ് ഓര്‍മ ,നീയാണ് മഴ, നീയാണ് സ്നേഹം .......................

" മഴ മണക്കുന്ന , മുല്ലമൊട്ടിന്റെ സുഗന്ധമുള്ള ...... ഒരു രാവ് ....."
എണ്ണമണമുള്ള പുലരി , ഒരു അലാറത്തിന്റെ തുടര്‍ച്ചയായുള്ള ശ്ബദം .........!

" പ്രവാസം ഒരിക്കലും കരയെത്താന്‍ കഴിയാത്ത തുരുത്താണ് "