Monday, April 29, 2013

മാനത്ത് കണ്ണികള്‍ ...

ഏപ്രില്‍ ലക്കത്തില്‍ " മഴവില്ല് " മാഗസിനില്‍ പ്രസിദ്ധികരിച്ച കവിതയെന്ന് പറയാവുന്ന ഒന്ന് 

ഇതിന്റെ ചിത്ര വര "റാംജി " 




ഇമവെട്ടാത്ത മിഴികളുടെ ജന്മമുണ്ട് ...
ചൂണ്ട് പലകകളുടെ നിറവിലും 
വഴിതെറ്റി പോകുന്ന തുറന്ന മിഴികള്‍ .........!

മഴ , ഒരു കുളിര്‍ത്തുള്ളിയായും 
വെയില്‍ , ഒരു വേവിന്റെതാപമായും 
വിണ്ണിലേക്ക് കണ്ണ് നടുന്ന ജീവിതങ്ങളില്‍ 
വേട്ടമനസ്സിന്റെ കൊതിയോടെ നിറയുന്നുണ്ട് ...!

കണ്ണില്ലാത്ത പ്രണയത്തിനും 
മൂക്കില്ലാത്ത കാമത്തിനും 
മധ്യേ, ഇര കോര്‍ക്കുന്ന 
മനസ്സിന്റെ ചൂണ്ട്  വിരല്‍ കാണണം ...!

മഴ,  പ്രണയത്തിനും മേലേ നോവാണ് 
പൊഴിയുന്നതും , പൂക്കുന്നതും 
മണ്ണിനോടുള്ള സ്നേഹാധിക്യമല്ല 
പേറ്റുനോവില്‍ തള്ളപ്പെടുന്ന ജീവിതമാണ് ...

തിരിവെട്ടത്ത് ചെന്നടുക്കരുതെന്ന് 
എത്ര വട്ടം ഓതിക്കൊടുത്തിട്ടുണ്ട് 
തെളിഞ്ഞ് കത്തുന്നതിന് പിന്നില്‍ 
തെളിക്കുന്ന കറുത്ത കരങ്ങളുണ്ടെന്ന് ...!

ഈയാമ്പാറ്റകളേ പോലെ ഇനിയുമെത്ര 
എരിഞ്ഞു തീരുവാനുണ്ടെന്ന് കണക്കെടുക്കുന്ന  
നിന്റെ തലമുറയേക്കാളേറെയുള്ള 
വഴിയോര കണ്ണുകള്‍ വിളിച്ചു പറഞ്ഞിട്ടും ....

എന്താണ് പെണ്ണേ .. മാനത്ത് കണ്ണും നട്ട് 
നിനവില്‍ നേരുകളേറ്റാതെ 
ഉറങ്ങാതെ , ചിരിക്കാതെ 
ആകുലതയുടെ ഭാണ്ടവുമായി 
ചെന്നു കേറുന്നു വേട്ടമടകളില്‍ ..

Sunday, April 21, 2013

ആര്‍ദ്രത വറ്റിയ അത്താണികള്‍ ..



നോക്കൂ വില്ഫ്രഡ് ആകാശം നിറയേ പൂത്ത് നില്‍ക്കുന്ന നക്ഷ്ത്രങ്ങളെ  .......

നീ കൂടെയുള്ളപ്പോള്‍ വിണ്ണിന് ഭംഗി കൂടുന്നു, എത്ര കാലമായി അതവിടെ മിനുങ്ങി നില്‍ക്കുന്നുണ്ടാവാമല്ലേ  എത്ര ജീവിതങ്ങള്‍ കണ്ടു കാണുമവര്‍...ഈ ഭൂമിയില്‍ എന്നോ  , അല്ലെങ്കില്‍ ഭൂമിയുണ്ടായത് തൊട്ടേ  മിന്നി മിനുങ്ങുന്ന ദൈവത്തിന്റെ മിന്നാമിന്നികള്‍ .. ഈ ലോകത്തിന്റെ അരുതായ്മകളും , കുളിരിന്റെ മഞ്ഞിന്‍ പുതപ്പും  , ഉരുകുന്ന വേവിന്‍ തിളപ്പും കണ്ടും കേട്ടുമെത്രകാലം .. പഴമയും പുതുമയും ഉള്‍ക്കൊണ്ട്  അന്നുമിന്നും മിനുങ്ങുന്നവര്‍ , എത്രയോ  വട്ടം പ്രണയാദ്ര കണ്ണുകളില്‍ വിരുന്നായി ഇരുന്നവര്‍ , മരണത്തിന്റെ തണുത്ത കരങ്ങളെ ആകാശത്ത് തിളക്കമോടെ വിരിയിച്ചവര്‍ ... ഇന്നും ആദ്യ തിളക്കത്തിന്റെ മനോഹാരിതയോടെ ........

വില്ഫ്രഡ് നീയെന്താണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത് ?

ആനീ , നിന്റെ പിന്നില്‍ നിന്ന് അരയില്‍ കൈകള്‍ കോര്‍ത്ത് കഴുത്തിന് പിന്നില്‍ ചുണ്ടുകള്‍ ചേര്‍ത്ത് , നിന്റെ അധരങ്ങളുടെ ചലനം കവിളില്‍ വന്നു പതിക്കുന്നതും നോക്കി , നിന്റെ നക്ഷ്ത്രങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ എന്തു മിണ്ടുവനാണ് ....... ആനീ ,.. യൂ ആര്‍ മൈ സോള്‍ .. ചുണ്ടില്‍ ചേര്‍ക്കുന്ന ഈ വൈനിന്റെ നിറവാര്‍ന്ന രുചിയുണ്ട് നിനക്ക് ..

വില്ഫ്രഡ് . യൂ ..

മേടചൂടില്‍ എങ്ങോ  നിന്ന് പാറി വന്നൊരു കാറ്റ് . പേരറിയുവാന്‍ വയ്യാത്ത സുഗന്ധവും പേറി മുറിയിലേക്ക് കടക്കുമ്പോള്‍ , തന്റെ പാതയില്‍ കുറുകേ നിന്ന പുസ്തകത്തിന്റെ താളുകളെ  മറിച്ച് വായനയില്‍ മുഴുകിയിരുന്ന കിഷോറിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നു , പതിയെ പുസ്തകം കിടക്കിയിലേക്ക് വച്ച് ആനിയുടേയും വില്ഫ്രഡിന്റെയും ലോകത്തൂന്ന് താല്‍ക്കാലിക വിരാമം ..... പ്രണയമേറുന്ന വരികള്‍ വായിക്കേണ്ട സമയമൊന്നുമല്ലെങ്കില്‍ കൂടി , മനസ്സിനെ  ആര്‍ദ്രമക്കാന്‍ ചിലപ്പോള്‍ ചില വരികളിലൂടെയുള്ള കാഴ്ചകള്‍ക്ക് കഴിഞ്ഞേക്കും ,   വിയര്‍ത്തിരിക്കുന്നു കഴുത്ത് നന്നായി , ഇത്തവണ ചൂട് കനത്തിട്ടുണ്ട് .. പാതി തുറന്ന ജനല്പാളികളിലൂടെ നോക്കുമ്പോള്‍ ആകാശത്തിന്റെ ഒരു തുണ്ട് കാണാം .. ആനിയുടെ നക്ഷ്ത്രങ്ങള്‍ പുഞ്ചിരി പൊഴിച്ച് തിളങ്ങുന്നുണ്ട് .. രണ്ട് ദിവസ്സം കൂടി കഴിഞ്ഞാല്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്നൊരു ആഗ്രഹം സഫലികരിക്കപ്പെടുകയാണ്, പല പ്രമുഖരും  വരാമെന്ന് വാക്ക് പറഞ്ഞിട്ടുണ്ട് , എല്ലാ തിരക്കില്‍ നിന്നും രണ്ട് ദിവസ്സത്തേക്ക്  ചുരമേറി വരുന്ന കാറ്റ് കൊണ്ട് ഇങ്ങോട്ടേക്ക് വന്നത് മനസ്സ് ആകെ കൈവിട്ട് പോകുമെന്ന അവ്സ്ത്ഥയിലാണ് .. നാളെ മടങ്ങണം വര്‍ഷങ്ങള്‍ക്ക് മുന്നേ എന്റെ അച്ഛന്‍ എനിക്കായി തന്ന ഈ റെസ്റ്റ് ഹൗസ് വിട്ടിട്ട് .. ഒന്ന് വലിക്കുവാന്‍ തോന്നുന്നുണ്ട് , അടിവാരത്തൂന്ന് കുടിച്ച കടുപ്പമുള്ള ചായയുടെ ചവര്‍പ്പ് നാവിലുണ്ട് , ബാല്‍ക്കണിയിലേക്ക് തുറക്കുന്ന സ്ലൈഡര്‍ ഡോര്‍ തള്ളി മാറ്റുമ്പോള്‍ അകത്തേക്ക് വരാന്‍ കാത്ത് നിന്ന പോലെ ഇളം ചൂട് കാറ്റ് മുഖത്തേക്ക് വന്ന് തട്ടിയത് മുന്നത്തെ പോലെ , അറിയപ്പെടാത്ത ചുരത്തിലെവിടെയോ പൂത്ത പൂവിന്റെ പ്രണയവും കൊണ്ടായിരുന്നു .. ചുണ്ടില്‍ ചേര്‍ത്ത് വച്ച സിഗാറിന്റെ പുക, വളയങ്ങള്‍ പോലെ മുകളിലേക്ക് പൊന്തുമ്പോള്‍ ഓര്‍മകള്‍ വല്ലാതെ വന്നു മുറിപ്പെടുത്തുന്നുണ്ടായിരുന്നു ..

പഠന കാലത്ത് അമ്മയില്ലാത്തതിന്റെ വിടവ് നികത്തി കൊണ്ടാണ് അവള്‍ അരികത്ത് വന്നത് , അമ്മ തന്നെയായിരുന്നു അവളെനിക്ക് , കരുതലും വാല്‍സല്യവും നിറച്ച് , എത്ര കണ്ണിരിന്റെ ചിന്തകളേയും നെറ്റിയില്‍ ഒരു സ്പര്‍ശനത്തിലൂടെ ഒഴിവാക്കി എന്നിലേക്ക് വളര്‍ന്ന് വന്നവള്‍ , കൂട്ടുകാര്‍ പലവട്ടം പറഞ്ഞിരുന്നു , നിന്നെ അവള്‍ ചൂഷണം ചെയ്യുകയാണെന്ന് , പാവപെട്ട വീട്ടിലേ കുട്ടിയെന്ന സഹാതാപത്തിനപ്പുറം എനിക്കവള്‍ ജീവിതമായി മാറി , എന്നിലേക്ക് ഞാന്‍ പോലും അറിയാതെ കടന്ന് വന്ന് , അവസ്സാനം എനിക്ക് വേണ്ടി മാത്രം ജീവിച്ച , എന്റെ മനസ്സില്‍ ഒരു മുറിപ്പാട് പോലും വീഴാതിരിക്കുവാന്‍ വീണ്ടുമൊരു ഇണയെ  പോലും വേണ്ടാന്ന് വച്ച എന്റെ അച്ഛനെ വരെ എന്നില്‍ നിന്നും പറിച്ചെറിയുവാന്‍ അവള്‍ക്കായി , എല്ലാം സ്വന്തം മകനായി കരുതി വച്ച ആ സാധു മനുഷ്യന്‍ ജീവിച്ചിരിക്കുന്നുവോ അതൊ മരിച്ചുവോ എന്നറിയാതെ ഈ മകന്‍ ഇന്നും മരിച്ച് ജീവിക്കുന്നു ,, ചിലത് തെറ്റാണ് , നമ്മുടെ ജീവിതത്തില്‍ വന്നു പോകുന്നത് , ആ സമയത്ത് എത്ര ആലോചിച്ചാലും ഇന്നിന്റെ തെറ്റുകള്‍ അന്നിന്റെ ശരികളാകും .. ചെയ്തു പോയ പാതകങ്ങള്‍ക്ക് മാപ്പ് തരില്ല കാലവും , പിതൃക്കളും , ന്റെ അമ്മ പോലും .. തലയണമന്ത്രത്തിന്റെ കുരുക്കില്‍ പെട്ട് ഇറക്കി വിട്ടപ്പോള്‍ , ഒന്നും ഉരിയാടാതെ ഒരു വാക്ക് മറുത്ത് പറയാതെ ഇട്ടിരുന്ന വസ്ത്രം മാത്രം കൊണ്ട് പടിയിറങ്ങി പോയ  നന്മയുള്ളൊരു മനുഷ്യന്‍  .. ആ മനസ്സിന് വേണ്ടിയാണ് ഇത് ,  പ്രായശ്ചിമെന്നൊ എനിക്കുള്ള സമാധാനമെന്നോ  ഒക്കെ പറയാവുന്ന ഈ നീക്കം എത്രയോ കാലമായി മനസ്സില്‍ സൂക്ഷിക്കുന്ന ഒന്നാണ് രണ്ടു  ദിവസ്സം കൂടി കഴിഞ്ഞാല്‍ നേരാകുന്നത് , ഈ റെസ്റ്റ് ഹൗസിന് അച്ഛന്‍ നല്‍കിയ പേരാണ് , അതിനും ഇട്ടിരിക്കുന്നത്


" പീസ് സ്പെയിസ്" അശരണ്ര്ക്കായുള്ള ഒരു മഞ്ഞിന്‍ കണം , ഒറ്റപ്പെട്ട് പോകുന്ന വൃദ്ധ ജനങ്ങളെ കണ്ടെത്തുവാന്‍ സര്‍ക്കാറിന്റെ സഹായത്തോടെ  ഒരു കമ്മറ്റി തന്നെ രൂപവല്‍ക്കരിച്ച് , പതിനാലു ജില്ലകളിലും ഓഫീസ് തുറന്ന് , അര്‍ഹരായവര്‍ക്ക് പൂര്‍ണമായ സൗജന്യ താമസവും ഭക്ഷണവും  സ്നേഹവും നല്‍കാന്‍ ഒട്ടേറെ നല്ല മനസ്സുകളെ കൂടെ കൂട്ടി , മനസ്സ് നിറച്ചു  വച്ചൊരു കാല്‍ വെയ്പ്പായിരുന്നു അത് , പ്രാവര്‍ത്തികമാകുമോ എന്ന ശങ്ക വല്ലാതെ പലപ്പൊഴും   ഉണ്ടായപ്പൊഴും ശക്തമായ പിന്തുണയുമായി നിന്ന നല്ല കൂട്ടുകാരായിരുന്നു അന്നിന്റെ ശക്തി , അന്നും കോടതികളിലൂടെ സ്ത്രീ സ്വാന്തന്ത്ര്യത്തിന്റെ അലകള്‍ ഉയര്‍ത്തി എന്നെ തളര്‍ത്താന്‍ അവളെപ്പോഴും  മുന്നില്‍ തന്നെയുണ്ടായിരുന്നു .. പുരുഷനും , അവന്റെ വേദനകളും എന്നും മറയപ്പെട്ട് കിടക്കുന്നതാണ് .. ഹൃദയം ചിതറി തെറിക്കുമ്പോഴും  മിഴികള്‍ തിളങ്ങും , ഒന്നുറക്കെ  കരഞ്ഞാല്‍ പോലും മിഴി നിറയാതെ ചുവക്കും .. കെട്ടി നില്‍ക്കുന്ന നോവിന്റെ മഴയെ ഏതു കാറ്റിന്റെ കൈകളാണ് ഒന്നു താഴേക്ക് പൊഴിക്കുക .. എന്നിട്ടും പുരുഷന്‍ അധമനാണ് , കാമാന്ധതയില്‍ സ്വന്തം മകളെ വരെ ശാരീരികമായി സമീപിക്കുന്നവന്‍ .. എല്ലാം ദൈവപാത്ര സൃഷ്ടികളിലും ന്യൂനതകള്‍ കാണാം , സാഹചര്യങ്ങള്‍ അവരെ വഴിതിരിച്ച് വിടാം , ആണും പെണ്ണും അതില്‍  ഭാഗഭാക്കുകളാകാം  എങ്കിലും ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നില നില്‍ക്കുന്നുണ്ട് ??

ചുരമിറങ്ങുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നത് ഒറ്റപ്പെട്ട് പോകുന്ന അച്ഛന്മാരുടെയും , അമ്മമാരുടെയും മുഖത്ത് തെളിയുന്ന സ്നേഹപ്രതീക്ഷയുടെ പുഞ്ചിരികളായിരുന്നു , എപ്പൊഴും ഞാന്‍ ചിന്തിച്ചിരുന്നു കുട്ടിക്കാലത്ത് തൊട്ടെ , എങ്ങനെയാണ് ഈ പാവം വൃദ്ധരോട് ക്രൂരത കാണിക്കുവാന്‍ സ്വന്തം മക്കള്‍ക്ക് ആകുന്നതെന്ന് , ആ ഞാന്‍ തന്നെ അതില്‍ ഉള്‍പ്പെട്ട് പോയത് കാലത്തിന്റെ കണക്ക് കളികളാകാം , അല്ല എന്തിന് ന്യായികരണങ്ങള്‍ , തെറ്റ് എന്റേതു  തന്നെ .. ആ തെറ്റിന് ഇനിയെന്താണ് ഞാന്‍ ചെയ്ത് തരേണ്ടത് ...? എവിടെയാണ് എന്നില്‍ നിന്നടര്‍ന്ന് പോയ എന്റെ അച്ഛന്‍ ? എന്നെപ്പോലെ ഏതെലുമൊരു മകന്‍ ആ മനുഷ്യന് തുണയാകുമായിരിക്കുമല്ലെ ..? ആഗ്രഹങ്ങളും , മാനസിക സമാധാനങ്ങള്‍ നേടുന്നതും ഒക്കെ ആ ഒരു മനുഷ്യന്റെ സമ്പാദ്യമെന്നത് എന്നെ ഇടക്ക് കുത്തി നോവിക്കാറുണ്ട് , സ്വന്തം അച്ഛന്റെ അല്ലെ, അത് മകന് തന്നെയല്ലെ  , പിന്നെ നിനകെന്തിന്റെ വിഷമമാണെന്ന് ചോദിക്കുന്നവരോട് , അങ്ങോട്ട്‌  ചോദിക്കുന്നൊരു  ചോദ്യവുമുണ്ട് . മകന്‍ എന്ന ഒരു പേരു പോലും എനിക്ക് യോജിക്കുന്നുവോ എന്ന്.. എന്നെ കടന്ന് പോയ വെള്ള കാറില്‍ മൂന്ന് കുട്ടികളും അച്ചനും അമ്മയും , അങ്ങൊട്ടും ഇങ്ങൊട്ടും ചൂടിനെ  വകഞ്ഞ് ഐസ്ക്രീം നുണഞ്ഞ് , നാളെ ഈ മൂന്ന് മക്കളുടെ ഏതെലുമൊരു കാറില്‍ ആ രണ്ടു മനസ്സുകള്‍ക്ക് സീറ്റ് ഉണ്ടാകുമോ ആവോ ?

കടലിലേക്ക് കയറി നില്‍ക്കുന്ന നടപ്പാതകളും , വരി വരിയായ് മരങ്ങളോടൊപ്പം  നിറയുന്ന മര ബഞ്ചുകളും ഉള്‍പ്പെട്ട പിറക് വശത്തേ പാര്‍ക്ക് പോലത്തെ സ്ഥലമാണ് നമ്മുടെ പീസ് സ്പേയിസിന്റെ എനിക്ക് തോന്നിയിട്ടുള്ള എറ്റം ഇഷ്ടമായ ഇടം .  മദര്‍ തെരേസയുടെ നിറവാര്‍ന്ന പുഞ്ചിരിക്കുന്നൊരു എണ്ണഛായ ചിത്രമാണ് ആദ്യം തന്നെ കണ്‍ മുന്നിലേക്ക് നിറഞ്ഞ് നില്‍ക്കുന്നത് , ഒറ്റപ്പെടുന്നവരെ കണ്ടെത്താന്‍ അധികം അലയേണ്ട കാര്യം നമ്മുടെ നാട്ടിലില്ലാത്തതിനാല്‍ ഉള്‍കൊള്ളാവുന്നതിലും അധികം മനസ്സുകളാണ് സ്നേഹത്തണലില്‍ ചേക്കേറാന്‍ എത്തി തുടങ്ങിയിരിക്കുന്നത് , എന്ത് വൃത്തിയായിട്ടാണ് അധികം വരുമാനമില്ലാത്ത ഈ പ്രവൃര്‍ത്തിയോട് എന്റെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നില്‍ക്കുന്നത് .. നന്മ അസ്തമിച്ചു എന്നു നാമൊക്കെ മുറവിളി കൂട്ടുമ്പൊഴും ചിലരൊക്കെ ഇങ്ങനെയുമുണ്ടല്ലെ , പക്ഷേ ഇതേ  അളവില്‍ അതു തുടരുന്നുവോ എന്നത് തന്നെയാണ് പ്രധാനം , എന്റെ കരവും മനസ്സും എത്തേണ്ടതും അവിടെയാണ് , തുടക്കമല്ല എന്റെ വിഷയം, . ഇതിനെ മുറിയാതെ കൊണ്ടു നടത്താനുള്ള ശക്തിയാണ് സംഭരിക്കേണ്ടത് ..

നിറഞ്ഞു പെയ്യുന്ന വേനല്‍ മഴ , കാലുകള്‍ തളര്‍ന്ന് പോയ അച്ഛന്‍  മഴ കാണാന്‍ , നനയാന്‍ വല്ലാണ്ട് മോഹം ,, അത് അച്ഛാ .. ഈ മരുന്നൊക്കെ കഴിക്കുന്ന സമയത്ത് അതു വേണോ , മഴ നനഞ്ഞ് വല്ലതും വന്നാല്‍ ... നിനക്ക് പറ്റുമോ അതു പറ .. നീയുള്ളപ്പോള്‍ എനിക്കെന്തിന്റെ പേടിയാ മോനേ .. നീ എന്നെ ഒന്നു വീല്‍ചെയറില്‍ പുറത്തേക്ക് കൊണ്ട് പോകൂ , നില്‍ക്ക് കുടയെടുക്കട്ടെ എങ്കില്‍ ... കുടയിലേക്ക് വീഴുന്ന മഴത്തുള്ളികള്‍ തെറിച്ച് പുറത്തേക്ക് വീഴുന്നുണ്ട് , പുതിയ കുടയെന്ന് ഓര്‍മിപ്പിക്കും വിധം മഴത്തുള്ളികള്‍ ഒരടുപ്പം കാണിക്കാതെ തെന്നി മാറുന്നുണ്ട് . അച്ഛന് മുന്നിലെക്ക് കുട നീട്ടി കൊടുക്കുമ്പോള്‍ എന്നെ നനക്കുന്നുണ്ടായിരുന്നു മഴ , സത്യത്തില്‍ ഞാനും മഴ നനഞ്ഞിട്ടൊരുപാട് ആയിരിക്കുന്നു എന്നോര്‍മ തന്നെ അപ്പോഴാണ് ഉണ്ടായത് .. എന്റെ നൂറില്‍ പരം അച്ഛന്മാരില്‍ ഒരാള്‍ , ആര്‍ക്കും പേരില്ല ഇവിടെ അമ്മയും അച്ഛനും അപ്പുപ്പനും അമ്മുമ്മയും മാത്രം .. നിറഞ്ഞു പെയ്യുന്ന വേനല്‍ മഴകള്‍ക്ക് നിറഞ്ഞ പുഞ്ചിരിയും , ഇടക്ക് മണ്ണിലേക്ക് അയക്കുന്ന മിന്നല്പിണരുകളില്‍ പേടിച്ച് മാറത്തേക്ക് അണയുന്ന മുഖവുമായി  ഞങ്ങളൊരുപാട് പേര്‍ .. വിതക്കുന്നതും കൊയ്യുന്നതും സ്നേഹം മാത്രം , മനസ്സ് സമാധാനത്തിന്റെ തേരിലൂടെ പതിയെ നീങ്ങി തുടങ്ങുന്നു , മണ്ണില്‍ ഒരു തേരുരുള്‍ പാട് പോലും വീഴ്ത്താതെ ദിനങ്ങള്‍ ജീവിക്കുന്നതിന്റെ തെളിവ് നല്‍കി മുന്നിലൂടെ , പൂര്‍ണ സംതൃപ്തിയോടെ  നിറഞ്ഞ് പൊഴിയുന്നു . രണ്ടു മാസം കൊണ്ട് വളരെ വിശാലമായൊരു പച്ചക്കറിത്തോട്ടം  വളര്‍ന്നു വന്നിരിക്കുന്നു , ഭക്ഷണത്തിനുള്ള വകകള്‍ ഇനിയുള്ള മാസങ്ങളില്‍ അതില്‍ നിന്നു തന്നെ കണ്ടെത്താം എന്നത് തുടര്‍ യാത്രക്ക് പ്രചോദനമേകുന്നു കൂടെ വരുമാനത്തിന്റെ സമൃദ്ധമായ മറ്റ് പല ചിന്തകള്‍ ഉണര്‍ന്ന് വരുന്നു ..വാര്‍ദ്ധക്യം കടന്നാക്രമിച്ചെങ്കിലും  ചെറുപ്പം സൂക്ഷിക്കുന്ന മനസ്സുകളുടെ ഉടമകള്‍ തന്നെയീ നന്മയുള്ള ഹൃദയങ്ങള്‍ ..പുതിയ അഥിതികളുടെ ഒഴുക്കും സമൃദ്ധമായി തന്നെയുണ്ട് , പുതിയ സ്നേഹഹൃദയങ്ങളള്‍ക്ക് വേണ്ടി  ആഴ്ചയില്‍ ഒരു " ഫ്രഷേര്‍സ് " പാര്‍ട്ടിയുണ്ട് ഞങ്ങള്‍ക്ക് .. പാട്ടും ആട്ടവുമൊക്കെയായ് , എനിക്ക് നഷ്ടപ്പെട്ടു പോയ , അല്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ പലതും ഇവിടെന്ന് കിട്ടുന്നു , ഇവിടെ ഉറങ്ങി ഇവിടെ ഉണര്‍ന്ന് അര്‍ത്ഥമുള്ള ദിവസ്സങ്ങളിലൂടെ ..

വരഷകാലം വരുവാനിനി അധിക സമയമില്ല..! വേലിപ്പടര്‍പ്പിലൂടെ , കടല്‍ പാലത്തിനു മുകളിലൂടെ , മരങ്ങളില്‍, മനസ്സില്‍ വര്‍ഷകാലത്തിന്റെ നിറഞ്ഞ തുള്ളികള്‍ ... അണമുറിയാത്ത പുലരി മഴകള്‍ . ഒന്നു തെളിഞ്ഞെന്നു വരുത്തി പുറത്തേക്കിറക്കി നനക്കുന്ന മഴ കുറുമ്പി . ആദ്യ വിഷാദമേഘങ്ങള്‍ കാത്ത് വച്ച് പെയ്യിച്ച വര്‍ഷകാലം , നമ്മുടെ കൂട്ടത്തിലെ  ഒരച്ഛന്റെ വിയോഗം . ഞാന്‍ എത്തും മുന്നേ , എന്നെ കാണാന്‍ ആശിച്ചിരുന്ന ആ അച്ഛനെ അവസ്സാനം ഒന്നു കരം ചേര്‍ക്കാന്‍ കഴിയാതെ പോയത് കാലം പലതും എനിക്കായിട്ട് കാത്ത് വച്ചിരുന്നത് കൊണ്ടാകാം . മരണവാര്‍ത്ത പത്രതാളുകളില്‍ കൊടുത്തിട്ടും ഒരു ദിവസ്സം കാത്തിട്ടും ആരും വന്നിരുന്നില്ല , അന്ത്യകര്‍മ്മങ്ങള്‍ ഞങ്ങളുടെ കടലിനോട് ചേര്‍ന്ന സഥലത്ത് തന്നെ നടന്നു . "എടാ കിഷോറെ എനിക്കൊരു ഉപ്പിലിട്ട നെല്ലിക്ക കൊണ്ട്  തരുമോ  നീ "എന്നെപ്പൊഴും ചോദിക്കുന്ന ഞങ്ങളുടെ "പ്രഷറച്ഛന്‍ ".. ബി പി കൂടില്ലേ അച്ഛന്‍കുട്ടാ ന്ന് ചോദിക്കുമ്പൊഴും , ഇടക്ക്  എത്തിച്ച് കൊടുത്തിരുന്നു ഞാനത് .. അതു കൊണ്ടാകാം , ആ അച്ഛനെ മൂടിയ മണ്ണിന് മുകളില്‍ ഒരു നെല്ലിമര തൈയാണ് നട്ടത് ... ഓരോ  മഴയത്തും അതില്‍ നിന്നടര്‍ന്നു വീഴുന്ന മഴത്തുള്ളികളില്‍ ആ ആത്മാവ് മുക്തി നേടട്ടേ ..!

രാത്രി മഴയില്‍ മണ്ണ് തണുത്ത് കുതിര്‍ന്നിരിക്കുന്നു , വില്‍ഫ്രെടിനേയും  ആനിയേയും അന്ന് മടക്കി വച്ചതാണ് .. താളുകള്‍ പതിയെ തുറക്കുമ്പോള്‍ അന്ന് ചുരത്തില്‍ നിന്നുള്ള പൂവിന്‍ പ്രണയമുള്ള ചുടുകാറ്റ് തങ്ങി നില്പ്പുണ്ട് , ഈ നനുത്ത അന്തരീക്ഷത്തിലും വരികളില്‍ ചൂട് തളം കെട്ടി കിടക്കുന്നു, മടക്കി വച്ച  താളുകള്‍ നേരെയാക്കുമ്പോള്‍ , പതിഞ്ഞ മഴ നനഞ്ഞ മണി ശബ്ദം , അതു തുടര്‍ച്ചയായ് കേള്‍ക്കുന്നുണ്ട് , ജനല്‍ തുറന്നപ്പോള്‍  മഴയും കാറ്റും പ്രണയസല്ലാപത്തിലൂടെ എങ്ങും ചിതറി തെറിക്കുന്നു .. ഇത്തിരി ദൂരെയായ് ഗേറ്റില്‍ ആരോ  നില്‍ക്കുന്നുണ്ട് . മതിലിനു മുകളിലെ ഒറ്റലൈറ്റില്‍ നിന്നും പാറി വീഴുന്ന വെളിച്ചത്തില്‍ ഒരു കാവി മുണ്ട് മാത്രം കാണാം .. ഉള്‍വിളിയോടെയാണ് ശങ്കരേട്ടനെ വിളിക്കുക പോലും ചെയ്യാതെ മഴയത്തേക്കിറങ്ങി ചെന്നത് .ഇരുമ്പ് കമ്പികള്‍ക്കിടയിലൂടെ വേഗത്തില്‍ ഉതിര്‍ന്ന് വീഴുന്ന മഴത്തുള്ളികള്‍ .. ക്ലീന്‍ ഷേവ് ചെയ്തൊരു മനുഷ്യന്‍ , നെറ്റിയിലെ  ചന്ദനത്തൊടൊപ്പം ചേര്‍ന്ന കുങ്കുമം പടര്‍ന്നിരിക്കുന്നു , അധികമായില്ല മഴ നനയാന്‍ തുടങ്ങിയിട്ടെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് , അവസ്സാനത്തെ ബസ്സില്‍ വന്നതാകും .. കണ്ണുകള്‍ തമ്മില്‍ കൊരുത്തത് , ശക്തമായ മഴപ്പെയ്ത്തിലും അന്യോന്യം നോക്കി നില്‍ക്കുമ്പോള്‍ . എന്നെ തേടി വന്ന ആ മനസ്സിന് എന്റെ ഉളിലോടുന്ന രക്തത്തിന്റെ  അതേ  ചൂര് ... ആ വാര്‍ദ്ധക്യ മേനിയെ  മാറൊടണക്കുമ്പോള്‍ മഴ തോര്‍ന്ന് തുടങ്ങിയിരുന്നു , വിണ്ണില്‍ ന്റെ അമ്മനക്ഷ്ത്രം കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും തെളിഞ്ഞു പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു .....!


(ചിത്രത്തിന് കടപ്പാട് , ഗൂഗിളില്‍ നിന്നും തന്ന കൂട്ടുകാരിക്ക് }


Sunday, April 7, 2013

"പരിവര്‍ത്തനത്തിന്റെ തേങ്ങലുകള്‍ "
















ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ ഗ്രാമങ്ങളൊക്കെ ഇങ്ങനെയായിരുന്നു ..എല്ലാ ഗ്രാമങ്ങളും ഇങ്ങനെ ആയിരുന്നോ എന്നറിയില്ല , പക്ഷേ എന്റെ ഗ്രാമം ഇങ്ങനെയായിരുന്നു..പ്രാതല്‍ എന്നൊരു സംഭവം , എന്റെ അറിവില്‍ ഇല്ലായിരുന്നൂന്നു പറയാം .. മിക്ക വീടുകളിലും ദോശ , ഇഡലി , പുട്ട് ഒക്കെ വല്ലപ്പോഴും വരുന്ന വിരുന്നുകാരായിരുന്നു , പഴങ്കഞ്ഞി സമൃദ്ധമായി ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല , പക്ഷേ രാവിലത്തെ കാലി ചായക്ക് ശേഷം , പത്ത് മണിയോടൊത്തായിരുന്നു അത് ...
മേല്‍ പറഞ്ഞ സംഭവങ്ങളൊക്കെ ചായക്കടകളില്‍ കിട്ടിയിരുന്നു , ഓലമേഞ്ഞ അവിടെന്ന് അതിരാവിലെ തന്നെ പുറംതള്ളുന്ന മുളപ്പുട്ടിന്റെയും , ദോശയുടെയും പുകമണം ദേ ... ഇന്നും മൂക്കിലുണ്ട് , കാഴ്ചയായ് കണ്ണിലും ...! തറവാട്ടില്‍ പോയാല്‍ , അവധി ദിനത്തില്‍ കുശാലാണ് .. അമ്മുമ്മ .. ഉറിയില്‍ വച്ചിരിക്കുന്ന കട്ടി തൈരെടുത്തിടും പിഞ്ഞാണത്തില്‍ ( പൊട്ടുന്ന പാത്രം ) ചിരട്ട തവി കൊണ്ട് അതെടുക്കുന്നത് പോലും ഒരു കലയാണ് ...അടുക്കള വശത്തൂന്ന് കാന്താരി പൊട്ടിച്ച് , തലേന്നത്തെ മീന്‍ കറിയും , ഉണ്ടെങ്കില്‍ ഇത്തിരി കപ്പയും തണുത്ത വെള്ളത്തില്‍ നിന്നും ഊറ്റിയ ചോറും കൂട്ടി ഒന്നു കുഴക്കും .. ഞാന്‍ കൈവെള്ള വരെ മൊത്തത്തില്‍ കുഴക്കാറില്ല , വിരലുകള്‍ മാത്രം വച്ചെ , കുഴക്കുകയും കഴിക്കുകയും ചെയ്യൂ , അപ്പൊള്‍ അമ്മുമ്മ പറയും മോനേ ആണുങ്ങള്‍ ഇങ്ങനെയല്ല കഴിക്കേണ്ടത് , കൈവെള്ളയിലേക്കെടുത്ത് ഉരുള ഉരുട്ടി കഴിക്കണമെന്ന് ...!

പറഞ്ഞു വന്നത് മറന്നൂ , നമ്മുടെ ഗ്രാമങ്ങളേ കുറിച്ച് , അന്നൊക്കെ രാത്രി ഏഴ് മണി കഴിഞ്ഞാല്‍ വഴികള്‍ , വീടുകള്‍ ഇരുള്‍ വീഴും .. മണ്‍ റോഡുകളില്‍ നല്ല ദൂര വ്യത്യാസത്തില്‍ ഒരു വിളക്ക് കാലുണ്ടാകും അതു കത്തുമോ എന്നറിയില്ല , ചില വിരുതന്‍മാര്‍ അതിന്റെ ബള്‍ബ് വരെ അടിച്ച് മാറ്റിയിരുന്നു അന്ന് ..കറണ്ട് എന്നത് വിസ്മയമായിരുന്നു , ടീവിയുള്ളൊരു വീട് ഞങ്ങളുടെ പരിസരത്തെങ്ങുമില്ലായിരുന്നു ..ഓണാഘോഷപരിപാടികള്‍ക്കാണ് ആകെ ടിവിയും , വീസിആറും വരുക .. അതും വാടകക്ക് ..വ്യാഴാഴ്ച്ചത്തെ ചിത്രഗീതവും , ഞാറാഴ്ചത്തേ വൈകിട്ടുള്ള സിനിമയും കാണാന്‍ അമ്മയുടെ കാല് പിടിച്ചാണ് ദൂരെയുള്ള ടീച്ചറ് ചിറ്റയുടെ വീട്ടില്‍ പോകുക , പോകുന്നതും രസാണ് അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പമോ അവിലോ കഴിച്ചായിരിക്കും ഞങ്ങളുടെ യാത്ര , അതും പാടം മുറിച്ച് , തോടൊക്കെ ചാടി ഒരു പോക്കുണ്ട് ..ചെല്ലുമ്പോഴോ , എതെങ്കിലും തലതെറിച്ചവന്റെ ഡെല്‍ഹി റിലേ പരിപാടിയാകും , സങ്കടമോടെ മടങ്ങും..!

ഇന്ന് ഗ്രാമം പോലും പന്ത്രണ്ട് മണിയായാലും ഉറങ്ങാറില്ല , എല്ലായിടത്തും ടിവിയുടെ ശബ്ദം
വഴികളെല്ലം ടാറായി , മഴവെള്ളം വീഴുന്നതും കുതിച്ച് പാഞ്ഞ് ഇങ്ങ് പോരും .. എല്ലായിടത്തും വെളിച്ചം, എല്ലായിടത്തും വീട് .. പേടിച്ചരണ്ട് പണ്ട് നടന്ന ഇടവഴികള്‍ ഇന്ന് വീടു കൊണ്ട് നിറഞ്ഞിരിക്കുന്നു ........എന്തും ഏതും പറഞ്ഞ് ഉറക്കേ കളിയാടിയിരുന്ന സ്ഥലങ്ങളെല്ലാം നാട്ടാരുടെ കണ്ണുകളെത്തുന്ന ഇടങ്ങളായി രാത്രിയില്‍ പൊലും തൊടിന്റെ വെള്ളമൊഴുക്ക് കേള്‍ക്കാതായി , വെള്ളമില്ല എന്നത് വേറൊരു കാര്യം ..!പറയുമ്പോള്‍ എല്ലാര്‍ക്കും ജീവിക്കണം , വികസനവും വേണം .. പക്ഷേ എന്തൊക്കെയോ ചോര്‍ന്ന് പോകുന്നൊരു ആകുലത എന്നെ വല്ലാണ്ട് പിടി കൂടിയിരിക്കുന്നു , ഓരോ യാത്ര പോകുമ്പൊഴും മനസ്സ് വേദനിക്കുന്നു .....!മതമെന്നത് അന്ന് അറിവുണ്ടായിരുന്നുവോ എന്തോ ? ഉല്‍സവം എന്നത് രാമനും , ഗഫൂറിനും , ജോര്‍ജിനും ഒന്നു തന്നെ , ഞങ്ങളുടെയായിരുന്നു .. പെരുന്നാളും അതു പോലെ .. നൊയമ്പ് സുഹൈല്‍ പറയുമ്പൊഴാണ് കൂടുതല്‍ അറിഞ്ഞത് തന്നെ ... പേരുകളില്‍ ആരും മതം കണ്ടിരുന്നില്ല , വീടുകളിലെ വിശ്വാസ്സങ്ങളില്‍ ഞങ്ങള്‍ ജീവിച്ച് പോയിരുന്നു , മമ്മൂട്ടിയും , പ്രേം നസീറും മുസ്ലീമായിരുന്നു എന്നറിയുന്നതു തന്നെ വളരെ വൈകിയാണ്..മോഹന്‍ലാല്‍ ഹിന്ദുവായിരുന്നെന്നൊ , കമലാഹാസന്‍ നിരീശ്വരവാദിയായിരുന്നെനൊ എനിക്കറിവില്ലായിരുന്നു
എന്ന് പറയുന്നതിനേക്കാള്‍ ആ വശങ്ങളേ കുറിച്ച് അന്നു നാം ചിന്തിച്ചിരുന്നില്ല എന്നു വേണം പറയാന്‍
അങ്ങനെയൊരു ചിന്ത ഞങ്ങളെ മദിച്ചിരുന്നില്ലഎന്ന് , അന്നുമിന്നും എനിക്കേറെ പ്രീയപെട്ടവനും , വ്യക്തിജീവിതവും കലയും തമ്മില്‍ ബന്ധമുണ്ടെന്നുള്ള ചിന്തയും കൊണ്ട് മമ്മുക്ക എനിക്ക് പ്രീയങ്കരന്‍ തന്നെ...! ഇന്ന് സ്ഥിതി വളരെ മാറീ ആദ്യം പേരും , ഊരും .. പിന്നെ മതം പിടികിട്ടി .. ഉറപ്പിച്ചു , ഇനി ഉറപ്പ് കിട്ടാത്ത പേരാണേല്‍ " ബാബു " " ഷാജി " പോലെയുള്ളവ .. അടുത്ത പടി അച്ഛന്റെ പേരു കൂടി ചോദിച്ച് ഒന്നുറപ്പിക്കും .. കാലത്തിന്റെ പോക്ക് വല്ലണ്ടാണ് എന്ന് മനസ്സ് പറയുന്നു ..!

ദേശവര്‍ഗ്ഗനിറവ്യത്യാസങ്ങള്‍ കുടി കൊണ്ടിരുന്ന പണ്ടത്തേക്കാളേറെ ഇന്നു മനസ്സുകളില്‍ അതു വര്‍ദ്ധിക്കുന്നു , ഭീതി വിതച്ച് കൊണ്ട് .. പുറമേ സഹിഷ്ണുതയുടെ ഉന്നതിയില്‍ നില്‍ക്കുകയും അകമേ എരിയുന്ന തിരിയുമായ് ഒട്ടേറെ ജീവിതങ്ങള്‍ .. ചിലര്‍ പുറമേ പോലും വലിയ തീപ്പന്തങ്ങളാണ് കൊളുത്തി വയ്ക്കുന്നത് , അതില്‍ നിന്നും തീ പടര്‍ത്തി ഓരോ കുഞ്ഞു മനസ്സുകളും ആളിപ്പടരുന്നുണ്ട്.!ആരൊ ഒരാള്‍ ഈയടുത്ത കാലത്ത് എഴുതിയത് ഓര്‍മ വരുന്നു , പീ ജേ ആന്റണി ക്ക് ദേശിയ അവാര്‍ഡ് കിട്ടിയ " നിര്‍മാല്യം " എന്ന സിനിമ ഇന്നായിരുന്നു ഇറങ്ങിയതെങ്കില്‍ , അതില്‍ ദേവിയേ കാര്‍ക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടെന്ന കഥാപാത്രത്തേ കാണാതെ , ഒരു ക്രിസ്ത്യാനിയെ കാണുന്ന സമൂഹമാണ് മുന്നില്‍ വളരുന്നത് .. എതു മതവും ഇതു പോലെ പടവാളെടുക്കുന്ന ദുര്‍സ്ഥിതിയാണിന്ന് ,ആളേ കൂട്ടുവാനും , സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടി മതങ്ങളും അതിന് പിന്‍ പറ്റി ചില കുല്‍സിതശ്രമങ്ങളും നടക്കുമ്പോള്‍ വലിയ വലിയ വേര്‍തിരുവുകള്‍ ഉണ്ടാകുന്നത്, മനസ്സുകള്‍ മുറിപ്പെട്ടു പോകുന്നത് , വന്മതിലുകള്‍ വളരുന്നത് ആരെങ്കിലുമൊന്ന് അറിയാന്‍ ശ്രമിക്കുന്നുണ്ടൊ ?
നാളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്ന ഉത്തമബോധ്യം മതം ഉയര്‍ത്തി കാട്ടിയിട്ടും , മൂല്യബോധത്തോട് ജീവിക്കുവാന്‍ എല്ലാ മതവും ഉല്‍ഘോഷിച്ചിട്ടും എന്താണ് ഒരേ നിറമുള്ള രക്തം വഹിക്കുന്ന ഹൃദയങ്ങളേ നിങ്ങള്‍ ഒന്ന് ഉണരാത്തത് .. ? അതൊ ഉറക്കം നടിക്കുന്നതോ ? എല്ലാവരും എങ്ങോട്ടാണീ യാത്രയെന്ന് മനസ്സിലാകുന്നേ ഇല്ല ...?

മിശ്രവിവാഹങ്ങള്‍ മുന്നത്തേക്കാളേറെ കൂടിയിട്ടുണ്ട് നല്ലതോ ചീത്തയോ ആവട്ടെ , അതു മനസ്സിന്റെ വ്യാപ്തിയാണെന്ന് കരുതരുത് , അവിടെയും ഏതേലും മതത്തിലേക്ക് ഉടനടി ഒരു ചേക്കേറലുണ്ട് , ജനിച്ച് ജീവിച്ച ആചാരങ്ങളില്‍ നിന്നുമുള്ള ചുവട് മാറ്റം ഏതൊരു ഹൃദയവും എത്രകാലമെടുത്താകും മായ്ച്ച് കളയുക .. " ആമി അലവിയുടെ "ഖദീസുമ്മയുടെ മരണത്തില്‍ " ഹു ഈസ് ദിസ് നാരായണന്‍ "
എന്നൊരൊറ്റ വരിയില്‍ അതു നിറഞ്ഞ് നില്പ്പുണ്ട് ....കാശിനൊരു മൂല്യവുമില്ല , ജീവിതത്തിനും .. ടിവിയില്‍ ഏതു ചാനല്‍ കാണുമെന്ന ചിന്തയാണിപ്പോള്‍ , സിനിമക്കിടയില്‍ ഒന്നില്‍ പരസ്യം വന്നാല്‍
മറ്റൊന്നിലേക്ക് ചാടുന്നത് കൈവിരലുകളിലെ കളികളാണ് ,, ഈയടുത്തായി ശ്രദ്ധിച്ചിരിന്നു , മൂന്ന് നാല് ചാനലുകള്‍ മാറ്റിയപ്പോഴൊക്കെയും അതിലെല്ലാം പരസ്യം തന്നെ , ഏതൊ ഒരു വിശേഷദിനത്തിലാണെന്ന് തോന്നുന്നു , മലയാളിയുടെ മനസ്സ് ചാനലുകള്‍ പഠിച്ച് വച്ചിരിക്കുന്നു ..!ഒരു മാസത്തില്‍ അല്ലെങ്കില്‍ രണ്ടു മാസത്തില്‍ ഒരു ഞാറാഴ്ച്ചയായിരുന്നു പുറത്തേക്ക് പോയിരുന്നത് , അന്നു മാത്രമായിരുന്നു പുറത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നത് , അന്നായിരുന്നു കടലും ,സിനിമയും കണ്ടിരുന്നത് ... ഇന്ന് കൈവിരല്‍ തുമ്പിലേക്ക് എല്ലാം വന്നു നല്ലതു തന്നെ , ശാസ്ത്രം വളരുമ്പോള്‍ സമൂഹത്തിനും , മനസ്സിനും ഉന്നതികളുണ്ടാകണം , ഇതിപ്പോള്‍ നേര്‍ വിപരീതം തന്നെ ..വല്ലപ്പോഴും ഒത്തു കിട്ടുന്ന , കുളത്തിലെ , കടവിലെ കുളിനോട്ടങ്ങളില്‍ തങ്ങി കിടന്നിരുന്ന കുസൃതി കണ്ണുകളിലും നിഷകളങ്കഭാവമുണ്ടായിരുന്നു ..
ഇന്നത് ഒപ്പിയെടുക്കുന്നത് അത്യാധുനിക സംവിധാനങ്ങളുടെ കപടമനസ്സുകളാണ് , കടവുകള്‍ ഇല്ലാണ്ടായതും , സാമൂഹിക പരിതസ്ഥിതികള്‍ കൂടിയതും മൂലം കടവില്‍ കുളി കുറഞ്ഞപ്പോള്‍ മിഴികള്‍ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ വരെ എത്തി , സ്വന്തം അയല്‍ക്കാരന്‍ എന്നതിന്റെ
കാലങ്ങളായുള്ള വിശ്വാസ്സ ഗോപുരങ്ങളെ വരെ തച്ചുടക്കുന്ന സംഭവവികാസങ്ങള്‍ , ഇനി വരാനുള്ളത് "അല്‍ട്രാ വയലറ്റ് " ക്യാമറകളാണ് ഇപ്പോള്‍ തന്നെ ഇസ്രയേല്‍ സൈന്യം അതുപയോഗിക്കുന്നു എന്നു കേള്‍ക്കുന്നു , ഇനി അതു കൂടി എത്രയും പെട്ടെന്ന് സാധാരണക്കാരന്റെ കൈകളില്‍ എത്തിപെട്ടാല്‍ എല്ലാം ഭദ്രം , കെട്ടുറപ്പുള്ള മതിലുകള്‍ക്കകത്ത് മണിഗോപുരം കെട്ടി വച്ചാലും അമ്മ പെങ്ങമാരുടെ പലതും നാളെ കണ്മുന്നില്‍ കാണേണ്ടി വരും ..

മുടിവെട്ടാന്‍ പോകുന്ന മോഹനേട്ടന്റെ കടയില്‍ ഞാന്‍ ചെല്ലുമ്പോള്‍ , കേറ്റിയിരുത്തുന്നൊരു തടി കഷ്ണമുണ്ടായിരുന്നു അന്ന് വല്ലാത്തൊരു ആഗ്രഹമായിരുന്നു , ഒന്ന് തടിയില്ലാതെ എന്നാണ് നെരെ ഇരുന്നൊന്ന് മുടിവെട്ടാന്‍ പറ്റുക എന്ന് ..ഒരിക്കല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പൊഴാണെന്ന് തോന്നുന്നു , ഷേവ് ചെയ്യണോ എന്ന എട്ടന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം കൊടുത്തത് , " വീട്ടില്‍ ചോദിക്കട്ടെന്നായിരുന്നു ...! അന്ന് നമ്മുടെ മനസ്സിന്റെ പരിധിയതായിരുന്നു ..ഈയടുത്ത് കണ്ടപ്പൊഴും മോഹനേട്ടന്‍ ഇതും പറഞ്ഞെന്നെ കളിയാക്കിയിരുന്നു , അന്നു കുട്ടികളില്‍
ഉണ്ടായിരുന്ന പലതും ഇന്നില്ല , എന്തു കൊണ്ടെന്ന് അറിയുന്നില്ല , ഞാന്‍ ഉള്‍പ്പെട്ട മാതാപിതാക്കളുടെ തെറ്റാകാം ..ഒരു വിരല്‍തുമ്പില്‍ കൊണ്ട് നടക്കുന്നത് കണ്ടാല്‍ അറക്കുന്ന രംഗങ്ങളാണ് , അതു കൊടുക്കുന്നതും പ്രചരിപ്പിക്കുന്നതും കാശ് കൊയ്യുന്നതും മുതിര്‍ന്ന തലമുറ തന്നെയെങ്കിലും , അന്നൊക്കെ ഇത്തരം ചിന്തകള്‍ നമ്മെ തൊട്ട് തീണ്ടിയിരുന്നില്ല എന്നു പറയുന്നില്ല , പീഡിസിക്ക് പഠിക്കുമ്പോളാണ് ഞാന്‍ ആദ്യമായി നീലചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കണ്ടത് ..അതും നെഞ്ചിടിപ്പോടേ , വളരെ ഏറെ ചിന്തിച്ചും ആകുലപ്പെട്ടും കിട്ടിയ അരമണിക്കൂറില്‍ നിന്നുമാണ് ഏതാനും രംഗങ്ങള്‍ കണ്ടു തീര്‍ത്തത് , സത്യം പറഞ്ഞാല്‍ അന്നു കണ്ടതിപ്പൊഴും മനസ്സില്‍ തെളിഞ്ഞ് കിടപ്പുണ്ട് ..
ഗൃഹാതുരമായ സ്മരണകളില്‍ ഞാന്‍ അതും ചേര്‍ത്ത് വയ്ക്കുന്നു .. അന്ന് കണ്ണുകളില്‍ കണ്ട നിഷ്കളങ്കമായ ചിലതുന്റ് , കള്ള ചിരികളുണ്ട് .. എല്ലാം എല്ലാം മാഞ്ഞ് പോകുന്നു ഇന്ന് .. സ്കൂളില്‍ പോകുന്ന മകളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത മെമ്മറി കാര്‍ഡ് ഗള്‍ഫിലേക്ക് കൊണ്ട് വന്ന് എന്നെ ഏല്പ്പിച്ചു ഒന്നു ചെക്ക് ചെയ്യുമോ എന്നു പറഞ്ഞൊരു സാധു മനുഷ്യനുണ്ട് കണ്ണുരുകാരന്‍ , ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ആ മനുഷ്യനോട് എന്തു പറയമെന്നറിയാതെ ഞാന്‍ കുഴഞ്ഞ് പോയിട്ടുണ്ട് , "മകളുടെയാണ്.. ഒരു സംശയത്തിന്റെ പുറത്താണ് എടുത്തത്" നീ ഒന്നു നോക്കെടാന്ന് പറഞ്ഞ് സ്വകാര്യമായി ഏല്പ്പിച്ച കാര്‍ഡില്‍ തെളിഞ്ഞത് കണ്ടാല്‍ കാമമല്ല കത്തുക മറിച്ച് എന്റെ രണ്ട് പെണ്‍കുട്ടികളുടെ മുഖമാണ് .. എല്ലാ ഫൈലുകളും ഒര്‍ജിനല്‍ മാത്രം , മോബൈലില്‍ ഷൂട്ട് ചെയ്തവ .. ഇപ്പോള്‍ ആവശ്യവും അതിന് തന്നെ ..!എല്ലാത്തിനുമപ്പുറം പുതിയ കുട്ടികളില്‍ നന്മയുടെ വിത്തുണ്ടാകാം , നല്ല വശങ്ങളുണ്ടാകാം , കാലം മാറിയപ്പോള്‍ കോലം മാറിയതാകാം , എന്റെ തലമുറ ചിലപ്പോള്‍ അതിനു മുന്നെയുള്ളവര്‍ക്കിതുപോലെ തോന്നിയിട്ടുമുണ്ടാകാം എങ്കിലും എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് , ഒരിക്കലും വൃത്തിയാക്കുവാന്‍ വയ്യാത്ത പലതും സമൂഹത്തില്‍
നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട് , മൂക്ക് പൊത്തുകയും , കണ്ണു പൂട്ടുകയും ചെയ്യുന്ന മുഖങ്ങള്‍ സ്വന്തം വീട്ടിലും അതു കണ്ട് തലകറങ്ങി വീഴുമ്പോഴാണ് മറ്റുള്ളവന്റെ വേദനയും , നൊമ്പരവും അറിയുക ..

പ്രണയവും അതു പോലെ തന്നെ , ഒരാള്‍ക്ക് ഒരു പ്രണയത്തിന്റെ അസഹ്യത വിട്ടു മാറണമെങ്കില്‍
ആ ജീവിതം തന്നെ വേണം , കാലങ്ങളെടുക്കണം അതില്‍ നിന്നൊരു മുക്തി , കാരണം അതു ഹൃദയത്തില്‍
വച്ചായിരുന്നു എന്നുള്ളത് തന്നെ , അത് ആണായാലും പെണ്ണായാലും വ്യത്യാസമൊന്നുമില്ല ...
പെണ്ണ് ഹൃദയം കൊണ്ടും , ആണ്‍ മറ്റ് പലതും കൊണ്ടാണ് സ്നേഹിക്കുന്നതെന്നാണ് ഭാഷ്യം ..
അന്നിന്റെ പ്രണയം , ഒരു കത്തിലോ , വരിയിലോ തുടങ്ങുന്നതും , സ്പര്‍ശനം എന്നത് അന്യവുമായിരുന്നു ..കാലം കൊണ്ടൊ , ഒരു നോട്ടം കൊണ്ടൊ ഉണ്ടാകുന്ന ചിലതൊക്കെ , ധനത്തിനും , മതത്തിനും , കുടുംബത്തിനും ഇടയില്‍ പെട്ടു ചിലതലരിച്ച് പോകുമെങ്കിലും , ഹൃദയത്തില്‍ കൈവച്ച് അന്നിന്റെ പ്രണയം നുണഞ്ഞവര്‍ പറയണം അതു ഉള്ളില്‍ന്ന് ഇറങ്ങി പോയിട്ടുണ്ടൊ എന്ന് .. ഇന്ന് പുതിയ ചാറ്റ് ബോക്സില്‍ നിറയുന്ന നിറഞ്ഞ് ചിരിയില്‍ , കരുതലിലും ..തൊട്ട് മുന്നേയുള്ള എല്ലാം മറന്ന് പോകുന്ന മനസ്സുകളാണധികവും ..

മഴ കാണുവാന്‍ തന്നെ എന്ത് ചേലായിരുന്നു , വാഴത്തടകളുമായുള്ള ഓട്ടം തോടെത്തിയാലേ നില്‍ക്കുകയുള്ളു , ഓരോ മഴയും ഓരോ ആഘോഷമായിരുന്നു, വാഴയിലയിലും മരത്തിലും തൊടിയിലും പാടത്തും പെയ്യുന്ന അണമുറിയാത്ത അന്നത്തെ മഴയുടെ സൗന്ദര്യം ഇന്നുണ്ടൊ എന്ന് അറിയുന്നവര്‍ക്കറിയാം .. നമ്മുടെ കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ , "മിഴി മുകളില്‍ വേണമെന്ന്" .. അല്ലാതെ പോക്കറ്റിലായാല്‍ ഇങ്ങനെയൊക്കെ തന്നെ വരും .. ആരുടെയും കണ്ണീരുകള്‍ പണ്ട് ആഘോഷമായിരുന്നുവോ ? എന്നൊന്ന് ചിന്തിക്കണം .. ഒരു നിലവിളിയില്‍ ഓടികൂടുന്ന മനസ്സുകളില്‍ സഹായത്തിന്റെ ആത്മാര്‍ത്ഥമായ കരങ്ങളുണ്ടായിരുന്നു .. ഇന്ന് സര്‍വ്വതും മാറി വരുന്നു..
ഒരു വണ്ടി തട്ടിയാല്‍ ഓടി കൂടുന്നവരുടെ നോട്ടവും ഭാവവും നാം ചിന്തിക്കാത്ത തരങ്ങളിലേക്കാണ് ..
പിന്നേ കാമത്തിന്റെ നോട്ടത്തെ കുറിച്ച് പറയാത്തതാണ് ഭേദം , ഇനി അന്നുമിതുണ്ടായിരുന്നുവോ എന്നറിയില്ല ഇപ്പോള്‍ മാധ്യമങ്ങളുടെ മല്‍സരത്തില്‍ നാം എല്ലാം അറിയുന്നതാകാനും മതി ...അന്നത്തെ ഒളിഞ്ഞ് നോട്ടങ്ങള്‍ , കുശുകുശിപ്പുകള്‍ , നുണപറച്ചിലിലൊക്കെ ഒരു വേലികെട്ട് ഉണ്ടായിരുന്നു.. ഇന്നതൊക്കെ മാറി ലോകം വരെ ആഘോഷിക്കുന്നു , നല്ല കാര്യം... ഒരു മറയുമില്ലാതെ ഓണ്‍ദി സ്പോട്ട് വാര്‍ത്തകള്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ മല്‍സരിക്കുമ്പോള്‍ തകര്‍ന്നു പോകുന്ന ഒരായിരം മനസ്സുകളുണ്ട് ...ഇനിയിതൊക്കെ എന്റെ മാത്രം ചിന്തകളും ആകുലതകളുമായിരുന്നെങ്കില്‍ ,
ക്ഷമിക്കുക തെറ്റ് എനിക്കാകും ..പുതിയ തലമുറയെ അടച്ചാക്ഷേപ്പിക്കുന്നില്ല , നല്ല വിത്തുകള്‍ മുളപൊട്ടി വളരുന്നവയില്‍ ഉണ്ട് എന്നു സമ്മതിക്കുന്ന , ഈ കാലത്തും ഒട്ടേറെ നല്ല മനസ്സുകളുടെ നന്മകളുമുണ്ട് , അതിനാലാവണം ഇപ്പൊഴും ചിലതൊക്കെ നിലനിന്ന് പോകുന്നത് ..കൂട്ട് കുടുംബങ്ങളുടെ പതനം , ഒറ്റക്ക് ഒറ്റക്ക് എന്നുള്ള ചിന്തകള്‍ നമ്മേ എവിടെയാണ് കൊണ്ടെത്തിക്കുന്നത് , ഓരോ വീടുകള്‍ രൂപപ്പെടുന്നു , ഓരോ അണുകുടുംബങ്ങള്‍ രൂപപ്പെടുന്നു , അങ്ങനെ വളര്‍ന്നു വരുന്ന , മുത്തശ്ശിയുടെ തണലേല്‍ക്കാത്ത
കുട്ടികള്‍ വളരുമ്പോള്‍ , പങ്കാളിയാകുമ്പോള്‍ വീണ്ടും ഒറ്റയാവാന്‍ മനസ്സിനെ പഠിപ്പിക്കുന്നു .. ഇവിടെ നഷ്ടം സമൂഹത്തിനും നാടിനുമാണ് , കുഞ്ഞുങ്ങളുടെ മാനസികമായ പതനം , അവരെ നേരെ നോക്കി വായിക്കുവാന്‍ കഴിയാത്ത സമയമില്ലായ്മ ഓരോ പുതിയ വീടിനും ചിലവാക്കേണ്ടി വരുന്ന സാധനസാമഗ്രികള്‍ , സ്ഥലത്തിന്റെ ആവശ്യകത.. എല്ലാം എല്ലാം ത്വരിതപ്പെടുത്തിയില്ലെങ്കില്‍
കടലിലെറിയേണ്ടി വരും , നിത്യതിലേക്കുള്ള ഓരോ ദേഹങ്ങളും ..

വെറുതെ ഇരിക്കുമ്പോള്‍ തോന്നുന്ന ചിലതൊക്കെയാണ് കുറിച്ചിടുന്നത് , ഇതില്‍ ഞാനും നീയും ഭാഗഭാക്കാണ് .. തെറ്റാകാം , നേരാകാം .. മുന്നേ പല വട്ടം പാടി പതിഞ്ഞതാകാം , എങ്കിലും വീണ്ടും പറയുന്നു ..ആകുലതകളുടെ ഒരു തുണ്ട് മുന്നിലേക്ക് വയ്ക്കുന്നു ..... ലോകം നന്മയുടെ വിശുദ്ധിയുടെ തേരില്‍ സഞ്ചരിക്കുന്നത് കാണാന്‍ , സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ട് .. വെറുതെയാകാമെങ്കിലും .......!

(ചിത്രം ഗൂഗിളില്‍ നിന്നും )