Wednesday, March 21, 2012

മരുഭൂമിയിലെ ചിത്ര ശലഭങ്ങള്‍ ...



















മഞ്ഞ് വീണ് കാഴ്ച മറയുന്ന ജനുവരിയിലെ ഒരു രാവ്...
മരുഭൂവിലെ നനുത്ത കാറ്റ് വീശുന്നത് മനസ്സിന്റെ ഉള്ളിലേക്കാണ്..
വിദൂരത്തിലേക്ക് വെറുതെ നോക്കിയിരുന്നു , തണുപ്പ് കൂടി കൂടി വരുന്നു..
കണ്ണുകള്‍ അറിയാതെ അടഞ്ഞപ്പൊള്‍ എഴുന്നേറ്റ് പൊയീ കിടന്നു ..


'യെരെന്യാ ,യെരെന്യാ' ..
ഹെ, എരിവാണെന്നോ?
'അല്ലാ എരെന്യാ' ...
ഓ ,വയറു വേനയാന്നോ ..
എവിടെയാ വയറു ?
'ദേ ഇവിടെ'...
അത് ശരി കക്ഷത്തിലാ വയറു ?
എന്നാ കുത്തി വെയ്ക്കാം പോകാം ..
'വേണ്ടാ, വേന പോയി...
------------------------
പത്ത് സെക്കന്റ്‌ കഴിഞ്ഞപ്പോ അടുത്തത്...
ങ്ങീ ങ്ങീ ...
എന്തേ,എന്ത് പറ്റി...
'തൊണ്ടേ പോയി ,തൊണ്ടേ പോയി'..
എന്ത് പോയി മുള്ള് പോയോ ?
അല്ല ജൂഷ് ...ജ്യൂഷ് പോയി ...
അത് തൊണ്ട വഴി തന്ന്യ പോണ്ടേ ..അങ്ങ് മുഴുവന്‍ കുടിച്ചോ...


















അടുത്ത വില്ലയിലെ അമ്മുവാണിത് , ഉമ്മ സജ്നയോടുള്ള കൊഞ്ചലുകള്‍..
അവധിദിനത്തിലെന്നും അമ്മുവിന്റെ ഇങ്ങനത്തെ രസമുള്ള വര്‍ത്തമാനം
കേട്ടാണ് മിക്കപ്പൊഴും ഉണരുക , അല്ല , ഇതു കേട്ടു കൊണ്ട് വെറുതെ കിടക്കും കുറെ നേരം ..
ഞങ്ങളുടെ കമ്പനി വില്ലയുടെ കൂടെയുള്ള ചെറിയ റൂമിലേക്ക് സലിമിക്കയും സജ്നയും
മൂന്ന് വയസ്സുള്ള അമ്മുക്കുട്ടിയും വന്നിട്ട് കഷ്ടിച്ച് ഒരു വര്‍ഷം തികയുന്നു ..
വര്‍ഷങ്ങള്‍ക്ക് മുന്നേ മലമുകളിലെ കലാലയത്തില്‍ ഒന്നിച്ച് വന്നു ചേര്‍ന്നവരാണ് ഞാനും സജ്നയും..























പിന്നീട് സൗഹൃദത്തിന്റെ കാണാകയങ്ങളില്‍ , പ്രണയത്തിന്റെ
ഒരു പൊട്ട് വന്നു വീണതും ,അതു പറയുവാന്‍ ഞാന്‍ വീര്‍പ്പു മുട്ടിയതും അവസ്സാനം
മൈസൂരിന്റെ ഭംഗി ആസ്വദിച്ച ഒരു ടൂര്‍ യാത്രയില്‍ അവളുടെ കൈവെള്ളയില്‍
ഞാന്‍ എഴുതി കൊടുത്ത " ഒരുപാടിഷ്ടാണ് എനിക്കീ കുറുമ്പിയെ "എന്ന് കണ്ട അന്നു മുതല്‍
എന്നോടുള്ള അകല്‍ച്ച , പിന്നീട് കോളേജിന്റെ പിറകു വശത്തെ ഇടതൂര്‍ന്ന റബര്‍
മരങ്ങള്‍ക്കിടയില്‍ വച്ച് കുടുംബത്തിന്റെ ദൈന്യത എന്നിലെത്തിച്ച നിമിഷങ്ങള്‍..





















"യഥ്യാര്‍ത്ഥ്യത്തിന്റെ തെരുവിലൂടെ
ഹൃദയം വാരി പിടിച്ച് നീറുന്ന വേദനയോടെ
എന്‍റെ സഖീ നീ കിതച്ചോടുമ്പോള്‍ ഞാന്‍
എങ്ങനെ നിന്നില്‍ പ്രണയം നിറച്ച് , പ്രണയാദ്രനാകും .."

കാലം മായ്ച്ച് കളഞ്ഞ പഴയ ചിത്രങ്ങള്‍
പിന്നീട് വരക്കുവാന്‍ ദൈവം മുന്നിലിട്ടു തന്നു ..
പക്ഷെ ഇന്ന് അവള്‍ക്ക് അവനേയും
എനിക്ക് അവളേയും മുന്‍ കൂട്ടി വരച്ചു കഴിഞ്ഞിരുന്നു
ദൈവമെന്ന വികൃതിയായ ചിത്രകാരന്‍ ..

സജ്നയുടെ കൈപുണ്യം അറിയുവാനുള്ള ഭാഗ്യം
വെള്ളിയാഴ്ചകള്‍ കൊണ്ടു വന്നു .. അന്നു കണ്ണുകളില്‍
കത്തിയ പ്രണയം ഇഷ്ടത്തിന്റെ മറ്റൊരു തുരുത്ത് തേടി ..
കൂടെ ഹൃദയത്തില്‍ ചേര്‍ന്നു പോയ " അമ്മുക്കുട്ടിയും "..
മിഴികള്‍ പരസ്പരം കൊരുക്കുമ്പോള്‍ ഒരു വേവലാതി
കണ്ടിരുന്നു ഞാന്‍ , എന്നിലാണോ .. അവളിലാണൊ ...
അവളെപ്പോഴും സ്നേഹമോടെ ചിരിക്കും , അമ്മുവിനെ പോലെ ..
കുറച്ച് നാളായിട്ട് വലിയ സംസാരമൊന്നും കേള്‍ക്കാനില്ല
മിക്കപ്പോഴും കാണാറില്ല മൂന്നു പേരേയും ..

















ഞാന്‍ തിരക്കുകളിലേക്ക് മുഴുകുമ്പോള്‍ മറന്നു പോയതാണോ ..
അറിയില്ല .. എങ്കിലും അമ്മൂന്റെ വര്‍ത്തമാനം കേട്ടാല്‍
ഞാന്‍ വിളിക്കും " അമ്മുസേ " "ചക്കുസേ" സുഖാണോടാ...
ഇത്തിരി നേരം നിശബ്ദദ പിന്നേ അകത്തോട്ട് നടന്നു പൊകുന്ന
പാദസരത്തിന്റെ കിലുക്കം , എന്തായിപ്പൊ ഇവര്‍ക്കൊക്കെ
പറ്റിയേ .. ഇനി ഞാന്‍ ആണോ കാരണം ..?

ഒരു ദിവസ്സം രാത്രി ഞാന്‍ വരുമ്പോള്‍ സലീമിക്കയെ കണ്ടു
ആകെ പരവശനായിട്ട് ...അദ്ധേഹത്തിന്റെ മൊബൈല്‍ ഷോപ്പ്
പൂട്ടേണ്ടി വരുമെന്നും , ആകെ പ്രശ്നത്തിലാണെന്നും
പുതിയ നിയമങ്ങളും , ഭരണകൂടത്തിന്റെ പുതിയ
പരിഷ്കാരങ്ങള്‍ പാവപെട്ടവന്റെ നട്ടെല്ല് ഒടിക്കുമെന്നുമൊക്കെ
പറഞ്ഞ് കൊണ്ടിരുന്നു ഇക്കാ ..
ഇടക്ക് പെട്ടെന്ന് നിര്‍ത്തിയിട്ട് എന്നോട് ചോദിച്ചു
അല്ല നിന്റെ കൈയ്യില്‍ വല്ല കാശും ഉണ്ടൊ ..
നിനക്കറിയോ സജിയുടെ വിസ വരെ പുതുക്കിയിട്ടില്ല ..
























ഇടവപ്പാതി കനത്ത ഒരു വൈകുന്നേരം
പ്രാക്ടിക്കല്‍ കഴിഞ്ഞിറങ്ങിയ ഞങ്ങള്‍
നീളമുള്ള പടിക്കെട്ടുകള്‍ ഇറങ്ങി കാന്റീനിന്റെ ഓരത്തു കൂടെ
നടന്ന് താഴേക്ക് പോകുമ്പോള്‍ മുന്നിലുള്ള അവളുടെ
ചുവന്ന ചുരിദാറിന്റെ പിറകു വശം
കീറിയിരിക്കുന്നത് കണ്ട എന്‍റെ ചോദ്യത്തിനുത്തരമായി
അവളുടെ മിഴികളിലും കണ്ടിരുന്നു ഞാന്‍ പെരുമഴ ..
വിധി വീണ്ടും നാശം വിതക്കുന്നുവല്ലൊ എന്‍റെ പ്രീയമായിരുന്നവളില്‍ ..

പ്രാരാബ്ദങ്ങളുടെ തീച്ചൂളയില്‍ വേവുമ്പോഴും ഞാനെന്ന സത്യം,
മിച്ചം വച്ച ചില നോട്ടുകള്‍ പകുത്തു കൊടുക്കുമ്പൊള്‍
എന്‍റെ മനസ്സ് പൊള്ളിയിരുന്നു ...അവളതു വാങ്ങുമ്പോള്‍
എന്‍റെ കണ്ണില്‍ നോക്കിയില്ല , എന്‍റെ മനസ്സും കണ്ടില്ല ..
ഒരു കനലിന്റെ ചൂട് മാത്രം എനിക്ക് പകര്‍ന്നു അവള്‍ ..

















ഉഷ്ണത്തിനെ പ്രണയിക്കാന്‍ പ്രകൃതി തയ്യാറെടുക്കുന്നു ..
ചെറു ചുടുകാറ്റ് മെല്ലേ പനയോലകളെ തഴുകി വരുന്നുണ്ട്..
ഈന്തപ്പനകള്‍ പൂക്കുവാന്‍ തുടങ്ങിയിരിക്കുന്നു ..
ഇന്ന് വെള്ളിയാഴച്ചയാണല്ലൊ, അമ്മൂസിന്‍റെ
ശബ്ദമൊന്നും കേള്‍ക്കുന്നില്ല .. എവിടെയാ ഈ പൊന്നൂസ് ..
ഇങ്ങനെ ചിന്തിച്ച് കിടക്കുന്നതിനിടെ , പള്ളിയില്‍
പോകാനുള്ള ഒരുക്കത്തനിടയില്‍ നിന്നും അംജത്ത്
ഓടി വന്നു , ഡാ , ഡാ എഴുന്നേല്‍ക്കൂ .. ദേ പോലീസും ആംബുലന്‍സും ഒക്കെ ..
എന്താടാ ? എന്തേ കാര്യം ?

ജ്യൂസ് അമ്മൂന് വല്ലാണ്ട് ഇഷ്ടാ .. കവിളത്തൊരു ഉമ്മ കൊടുത്ത്
അമ്മൂനോട് , എന്താ എന്റേ കണ്ണന് വേണ്ടേ എന്നു ചോദിച്ചാല്‍
ഉടന്‍ ഉത്തരം വരും " ജ്യൂഷ് "...
അമ്മൂന്റെ ബാപ്പ അവസ്സാനമായി കൊടുത്തതും അതു തന്നെ ..
എന്‍റെ പഴയ കൂട്ടുകാരി തൊട്ടപ്പുറം ഒരിറ്റ് ശ്വാസ്സത്തിനായീ പിടച്ചപ്പോള്‍ ,
ഞാന്‍ ഒരു ബീയറിന്റെ സിപ്പില്‍ നിര്‍വൃതി കൊണ്ട്
ഫേസ് ബുക്കിലെ വാളില്‍ പുതിയ മഴയുടെ കുളിരുള്ള പ്രണയമെഴുതുകയായിരുന്നുവോ ?

അമ്മുനേയും കൂട്ടി അവര്‍ പോയി .. അവളു പോലും ഒരു വാക്ക് എന്നോട് പറയാതെ ..
അല്ലെങ്കിലും ഞാന്‍ അവള്‍ക്ക് ആരാണ് .. പണ്ട് മഴയത്ത് ഒരു കുടക്കീഴില്‍
കേറാന്‍ മടിച്ചവളെ പിടിച്ചു കേറ്റിയവനോ .. ഒരു നുള്ള് നല്‍കിയെന്റെ
നോട്ടത്തെ അവളിലേക്ക് തിരിച്ച് കവിളത്ത് മറുകുണ്ടാക്കിയവനൊ ..
എന്റെ പ്രണയത്തെ മഴയിലേക്ക് വിട്ടിട്ട് , നിറകണ്ണാലെ തിരിഞ്ഞു
പോയവള്‍ക്ക് എന്നോട് എന്തു പറയുവനാണ് .. അല്ലേ !

















ഇന്ന് ഈ പ്രവാസഭൂമിയില്‍ സ്വയം ഹത്യയിലേക്ക് പോകുന്ന
മനസ്സുകളുടെ എണ്ണം കൂടി കൂടി വരുന്നു , എടുത്താല്‍ പൊങ്ങാത്തത്
എടുത്തതു കൊണ്ടാവാം , ചതി കുണ്ടുകളില്‍ വീണു പോയതാവാം
പുറം മോടികളെ പുല്‍കി ധൂര്‍ത്തിന്റെ രാവുകളില്‍ ലയിച്ചതിനാലാവാം
പ്രാരാബ്ദത്തിന്റെ കണ്ണുകളില്‍ ഒരു തിരി കത്തിച്ചതിനാലാവാം ..
പ്രവാസിയുടെ നേര്‍ മുഖം ആരു കാണുന്നു... കരുത്തു കൊടുക്കേണ്ടത്
നമ്മളൊക്കെ തന്നെ , സ്വയം അറിയുക ആദ്യം , കൂടെ കൂട്ടുന്ന കുഞ്ഞങ്ങളെന്തു-
പിഴച്ചു , അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശം പോലും നിഷേധിച്ച് ..
ആകുലതയുണര്‍ത്തുന്ന വാര്‍ത്തകളും കാഴ്ചകളും ..

( ഗള്‍ഫ് ന്യൂസ് : ജനുവരി പതിനാല് : 2012 : ദുബൈയില്‍ മൂന്നംഗ കുടുംബം
ജീവനൊടുക്കി....അച്ഛന്റേയും , മകളുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ )

സമര്‍പ്പണം : യൂ ഏയില്‍ കടബാധ്യത മൂലം സ്വയംഹത്യയിലേക്ക് പോയ
മനസ്സുകള്‍ക്ക് : കൂടെ റിജേഷ് നമ്പ്യാര്‍ക്കും , അവന്തിക മോള്‍ക്കും ..


[ഞാന്‍ ഇതില്‍ ചേര്‍ത്ത ചിത്രങ്ങള്‍
എന്റെതല്ല , വരികള്‍ ഉള്ളില്‍ നോവ്
നിറച്ചപ്പൊള്‍ മുന്നില്‍ കണ്ട ചിത്രങ്ങളില്‍
നിന്നും വേര്‍തിരിച്ചെടുത്തതാണ് .. നന്ദിയോടെ]

Tuesday, March 6, 2012

" കാറ്റിന്റെ കരിയില കിലുക്കം "...


















ഇരുട്ട് മൂടിയ രാവിലൂടെ കനത്ത മഴ പെയ്തിറങ്ങുന്നു...

ഉയര്‍ന്ന കല്‍മതിലുകളില്‍ , കുഞ്ഞു പുല്‍കൊടികളില്‍
ആടിയുലയുന്ന മരങ്ങളില്‍ ഒക്കെ വാശിയോടെ പതിക്കുന്ന
മഴതുള്ളികള്‍ ....

ഇരുട്ടു മൂടീ വരുന്നു , കൂടെ മഴയുടെ ശക്തിയും ..
സെന്‍ട്രല് ജയിലിലെ നൂറ്റി പത്തൊമ്പതാമത്തെ മുറിയില്‍
നിന്നും ഒരു കുഞ്ഞു മെഴുകുതിരി വെട്ടം പുറത്തെക്ക് അരിച്ചു വരുന്നുണ്ട് ..‍
നാളെ രാത്രിയില്‍ തീര്‍ന്നു പോയേക്കാവുന്ന കിനാവുകളെ
ഇന്നിന്റെ കൂടെ കൂട്ടുന്ന ഒരു മനസ്സ് കാണാം , മുഖവും....
ഏകാന്തമായ രാവുകളില്‍ നിന്നും " വേണിയുടെ " ഹൃദയത്തിലേക്ക് ഇനി ഒരു ഉദയം കൂടീ ..

മഴ പെയ്യുന്ന രാവുകള്‍ ,പലതും കൊതിച്ചു പോയിരുന്നു ....

നാളെ പെയ്യുവാനാകാതെ മുഴുവനും വാശിയോടെ വിണ്ണില്‍ നിന്നും തീരുന്നുണ്ട് ..!
ഏതൊ പുലരിയില്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു പോയ
ഒരു കുരുക്കെടുത്ത ജീവന്റെ വെമ്പല്‍ , ഒരു ഞരക്കം പതിയെ കാതിലെക്ക്
തണുത്ത കാറ്റിനൊപ്പം കേറി വരുന്നുണ്ട് ...


















വരാന്തക്കപ്പുറം തകര്‍ക്കുന്ന മഴപ്രണയം പയ്യെ പയ്യെ
ചരിഞ്ഞും കുണുങ്ങിയും അവനെ തേടീ വരുന്നുണ്ട്..
അവന്റെ ജീവിതം പൊലെ ഒരു പിശിരന്‍ കാറ്റ് വന്ന്
ആ മെഴുകുതിരി വെട്ടത്തെ മായ്ച്ചു കൊണ്ടു പൊയീ ..
ഇന്നലെ രാവില്‍ മഴ സ്നേഹമോടെ നല്‍കിയതൊക്കെയും
വാകമരം കാത്തു വച്ചിട്ടുണ്ട് ..
അസൂയമൂത്തൊരു കാറ്റ് വന്ന് അതൊക്കെ പൊഴിച്ചു കളയുന്നുമുണ്ട്...
ഒരുപാട് കഥ പറയാന്‍ വെമ്പുന്ന ഹൃദയമുള്ള
വാകമരത്തില്‍ നിന്നൊരു തുള്ളി അവന്റെ മനസ്സിലേക്കാണോ
വന്നു വീണലിഞ്ഞു പൊയത് ...
വര്‍ഷങ്ങളായീ കൂടെയുള്ള ചിലതൊക്കെ ഉപേഷിച്ച്
അവന്‍ പടിയിറങ്ങുന്നു , ഉപേഷിക്കപ്പെട്ട ചിലത് തിരഞ്ഞ് ..


കനലുണ്ട് ഉള്ളില്‍...
ഒന്നൂതിയാല്‍ ആളി കത്തുന്നൊരു കനല്‍ ..
ഒരു മഴ കൊതിച്ചു പോയ സന്ധ്യകളില്‍
ഒരു കാറ്റാണ് അരികില്‍ നിറഞ്ഞത്..
ഉള്ളിലെ തീ കുങ്കുമമായീ അകലെ
ചുവന്നു തുടുക്കുമ്പൊഴും ,
മുന്നില്‍ ഒരു ചിരി കൊണ്ട് ഉദയത്തെ
വരവേല്‍ക്കാന്‍ മനസ്സ് പഠിച്ചിരിക്കുന്നു..

















എടൊ ജിത്തൂ ! പഠിപ്പും വിവരവും ഉള്ള താനൊക്കെ
ഇനിയും ഇവിടേക്ക് കേറി വരരുത് , തനിക്ക് കിട്ടാനുള്ളത്
റെജിസ്റ്ററില്‍ ഒപ്പിട്ട് വാങ്ങി പൊയ്ക്കൊ ! ജയിലറുടെ വാക്കുകള്‍
കേട്ടതായീ ഭാവിക്കാതെ അവന്‍ പതിയെ ഇറങ്ങീ ..
മഴ ഇപ്പൊഴും ചാറി വീഴുന്നുണ്ട് , ആരെയൊക്കെയോ
കാണുവാന്‍ വന്നവരുടെ ചെറിയ കൂട്ടങ്ങള്‍ ..
മനസ്സെന്തൊക്കെയോ തന്നൊട് തന്നെ ചോദിക്കുന്നുണ്ട് ,
എന്തായായലും അതറിയുവാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല .
എത്രയും പെട്ടെന്ന് "വേണി"ക്കരുകില്‍ എത്തുക ,
അവളുടെ മടിയില്‍ തല ചായ്ച്ച് , അവള്‍ക്ക് പരിചിതമല്ലാത്ത
അവന്റെ കഴിഞ്ഞു പോയ കാലത്തേക്കുറിച്ചു പറയുക , അത്രമാത്രം..



റെയില്‍വേ സ്റ്റേഷനില്‍ പതിവിലും വലിയ തിരക്ക്...
ആരൊ ഇടക്ക് പറയുന്ന കേട്ടു അവള്‍ " കേരളമാണ് പൊലും
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സ്ഥലം "
അതിന്റെ കൂടെ കൂനിന്മേല്‍ കുരു പൊലെ ബസ്സ് സമരവും ..
മുന്നിലേക്ക് നടന്ന് ഒരുവിധം തിരക്ക് കുറഞ്ഞൊരു ബോഗിയില്‍ കയറി...
ജിത്തു ഇപ്പൊഴും മാറില്‍ നോവായീ ഉണര്‍ന്നിരിപ്പുണ്ട്
ചേര്‍ത്തു പിടിച്ച പുസ്തകത്തിനുള്ളില്‍ അക്ഷരങ്ങളായീ അവന്‍ ..



















വണ്ടി പതിയേ നിരങ്ങി തുടങ്ങീ പ്ലാറ്റ്ഫോമുകളുടെ മധ്യത്ത്
നില്‍ക്കുന്ന ബദാം മരങ്ങളെ പിന്‍തള്ളി കൊണ്ടു ,

രണ്ടു സ്റ്റേഷന്‍ കഴിഞ്ഞപ്പൊള്‍
സൈഡിലെ ഒറ്റ സീറ്റില്‍ ഇരിക്കാനുള്ള അനുവാദം ,
സമയവും, അവിടിരുന്നിരുന്ന മനുഷ്യന്റെ പിന്‍ മാറ്റവും കൂടീ ചേര്‍ന്ന് നല്‍കി..
നിഗൂഡമായ ആഹ്ലാദത്തോടെ ആണ് അവള്‍ ഒന്നിരുന്നത് , കാറ്റ് വന്ന് തഴുകി പോകുന്നുണ്ട്..
എത്രയോ മനസ്സുകളെ മുഖങ്ങളെ മിഴികളെ തലോടി എന്നരുകിലും പുതുമയോടെ
വന്നിരിക്കുന്നു , അതേ കുറുമ്പന്‍ കാറ്റ്..

വായിച്ചു നിര്‍ത്തിയ അവന്റെ മനസ്സിലേക്ക്
വീണ്ടുമെത്തുവാന്‍ ഹൃദയം കൊതിക്കുന്നുണ്ട്
വേണിയെ കണ്ടു കാണുമോ ! കൈയ്യിലെ പുസ്തകം മെല്ലേ നിവര്‍ത്തി ,
അടയാളത്തിന് മടക്കി വച്ച താള് പതിയെ നേരെയാക്കി ..

" നിലാവ് പരന്ന നിന്റെ പൂമുറ്റത്ത്
എത്രയോ രാവില്‍ എന്റെ പ്രണയം
നീ നുകരാതെ പൂത്ത് നിന്നിട്ടുണ്ട്...
നിന്റെ മിഴികള്‍ നൂറു കിനാവുകളില്‍
തട്ടി നീ അറിയാതെ ചലിക്കുമ്പൊള്‍
നിന്നിലേക്കെത്താതെ പോയൊരു ഹൃദയത്തെ
ഒടുവില്‍ നീ നെഞ്ചൊട് ചേര്‍ക്കുമ്പൊള്‍
ഞാന്‍ സ്വയം സൃഷ്ടിച്ച തുരുത്തിലക്ക് വലിച്ചെറിയപ്പെട്ടുവോ ??

പിന്നോട്ടോടുന്ന കാഴ്ചകളില്‍ മനമൊ മിഴിയൊ ഉടക്കാതെ അവന്‍
താന്‍ തീര്‍ത്ത ലോകത്തില്‍ വേണിയുടെ മാത്രമോര്‍മമകളില്‍ നിറഞ്ഞു ...
ചെറു മഴയുടെ വരവറിയിച്ച് തണുത്ത കാറ്റ് പുറത്ത് നിന്നും അടിച്ചു കയറുന്നുണ്ട് ...,
ഒരു തുള്ളി വെള്ളമില്ലാതെ തൊണ്ട വരളുന്നു..
വേണിയിലെക്കെത്താനുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു എന്നുള്ള കുളിരു മാത്രം...
സമയം എത്രയായ് കാണും ! പരിസരബോധം വന്നതപ്പൊഴാണ്....
ജോലി കഴിഞ്ഞുള്ളക്ഷീണിതമുഖങ്ങള്‍ ചുറ്റിനും ,
മിക്കവരുടെ കണ്ണുകളില്‍ ഒരു ഇരിപ്പിട മോഹം തുളുമ്പി നില്‍ക്കുന്നു ..,
മുന്നിലിരിക്കുന്ന പെണ്‍കുട്ടി ഈ ലോകമറിയാതെ കൈയ്യിരിക്കുന്ന പുസ്തകത്തിലേക്ക്
കണ്ണുകള്‍ നിറച്ചിരിക്കുന്നു , " അതേയ് , സമയം എത്രയായെന്ന് ഒന്നു പറയുമോ "



ശ്ശോ .. ശല്യം , ജിത്തുവില്‍ ലയിച്ചിറങ്ങുമ്പൊഴാണ് , ഒരു സമയം ചോദിക്കല്‍ !
അല്ലെങ്കില്‍ ഈ ആണുങ്ങള്‍ക്ക് ഇത്തിരി അസുഖം കൂടുതലാണ്
വെറുതെ പരിചയപെടാനുള്ള അടവുകള്‍ " സാള്‍ട്ട് ആന്റ് പെപ്പറില്‍ "
ആസിഫ് അലിക്ക് അര്‍ച്ചന കവിയില്‍ന്നു കിട്ടിയ പോലത്തെ പണി കൊടുക്കണം ,
എങ്കിലും എങ്ങനെയാ , ചോദിച്ചതല്ലേ , കണ്ണുകളുയര്‍ത്തീ ഒന്നു നോക്കി
"അഞ്ചേകാലാകുന്നു "


ഒന്നു ചിരുച്ചുന്ന് വരുതിയിട്ട് അവന്‍ പുറത്തേക്ക് നോക്കീ !
തീവണ്ടീ പാലം കേറുന്നു , അകലെ സൂര്യന്‍
മടക്കയാത്രക്കൊരുങ്ങുന്നു , ഒരിക്കല്‍ എന്നെ പകുത്തു കൊടുത്ത
അതേ സായാഹ്നം , ഇന്നുമതിന്റെ ദാഹം തീര്‍ന്നിട്ടില്ല ..



















കണ്ണുകളെടുക്കന്‍ കഴിയുന്നില്ല അവള്‍ക്ക് ! സ്വപ്നം മയങ്ങുന്ന
കണ്ണുകളുള്ളവന്‍ .. ഇവന്‍ ! ഒന്നുടെ ഒന്ന് നോക്കിയിരിന്നുവെങ്കില്‍
പരിചയപ്പെടാന്‍ ആരൊ ഉള്ളില്‍ന്നു പറയും പോലെ , അല്ല എനിക്കെന്താണ് ?
ഒരു പരിചയവും ഇല്ലാത്ത ഒരാളോട് അതും ട്രെയിന്‍ യാത്രയില്‍ !
ഇല്ലാ , ഇല്ലാ എന്നെ കൊണ്ടാവില്ല എന്തെങ്കിലും ഒന്നു ചോദിച്ചെ മനസ്സടങ്ങൂ ..
അതെ , അതേയ് നിങ്ങളെ എവിടെയോ കണ്ടത് പോലെ ....
മുന്നിലിരിക്കുന്ന ആള്‍ക്ക് ഒരു കൂസലുമില്ല , വീണ്ടും ഒന്നുടെ അവള്‍ ചോദിച്ചു ..
തല തിരിച്ച് അയാള്‍ പറഞ്ഞു , "എന്നെയോ ? ഇല്ലാലൊ കുട്ടി , വഴിയില്ല ".
പുസ്തകത്തിന്റെ ആഴങ്ങള്‍ പാടെ മറന്നിരിക്കുന്നു അവള്‍ ..
അല്ലാന്നേ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട് .. എങ്ങോട്ടാണ് യാത്ര ?..

അവന്‍ വീണ്ടും ഒന്നു നോക്കീ " എന്നിട്ട് പറഞ്ഞു " ജീവിതത്തിലേക്ക് "

മഴ പെയ്തു തുടങ്ങീ , ഷട്ടറുകള്‍ വീണടയുന്ന ശബ്ദം , അവനും അവളും
മാത്രം മൗനത്തില്‍ മുങ്ങി , വേദനയൊടെ പതിക്കുന്ന മഴ മുത്തില്‍ സ്വയമറിയാതെ ..
ബോഗികള്‍ ഒഴിഞ്ഞു കൊണ്ടിരിക്കുന്നു , മൗനത്തിന്റെ കഥ പറഞ്ഞ
രണ്ടു അരികു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു..... ,

ഒന്നില്‍ " കാറ്റിന്റെ കരിയില കിലുക്കം "എന്ന പുസ്തകം മഴയിലലിഞ്ഞ് ,
മറ്റേതില്‍ ഒരു "വിസിറ്റിംഗ് കാര്‍ഡും "

അതില്‍ നീല ചരിഞ്ഞ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു

വേണീ . ആര്‍ . എസ്സ് ,
സെയില്‍സ് എക്സിക്യൂട്ടീവ്
ഐ സി ഐ സി ഐ
കടവന്ത്ര ബ്രാഞ്ച്
എം ജി റോഡ്
കൊച്ചി .....................................................................................


(" ഒരു പുസ്തകത്തിലെ വരികള്‍ ഒരു പെണ്‍കുട്ടിയുടെ
മനസ്സിലേക്ക് കൊണ്ടു വന്ന ചലിക്കുന്ന ചിത്രങ്ങളാവാം ഇത് "
വരികളിലെ പേരുകളിലേക്ക് സ്വയമിറങ്ങീ , മുന്നിലേ നേരിലേക്ക്
അലിഞ്ഞില്ലാതാകുമ്പൊള്‍ അവര്‍ക്ക് എന്തു സംഭവിച്ചിരിക്കാം ! )



















ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളിനോട്
തപ്പിയെടുക്കാന്‍ സഹായിച്ച കൂട്ടുകാരിയോട്
ഇതെല്ലാം സഹിച്ചു കൂടെ നിന്ന എന്റെ കമ്പ്യൂട്ടറിനോട് !