Friday, March 29, 2013

" പ്ര " വാസന ..!


നടുത്തളത്തില്‍ നിന്നും ഇടപ്പുരയിലേക്ക് തിരിയുന്ന ഇടനാഴിയില്‍ എത്തിയാല്‍ മുല്ലപ്പൂവിന്റെ വാസനയാണ് .. മുല്ല വള്ളിപ്പടര്‍പ്പുകളില്‍ നിന്നും ഊര്‍ന്ന് വീണ് കിടക്കുന്ന മുല്ലപ്പൂക്കളും കാണാം , വാടി പോകാതെ മഴസ്പര്‍ശമേറ്റ് കിടക്കുന്ന അതിനോരോന്നിനും ഇനിയും വറ്റിപ്പോകാത്ത മനം മയക്കുന്ന സുഗന്ധമുണ്ട് ....! മഴ എത്ര പ്രണയിച്ചാലും ഇങ്ങനെയാണ് , എപ്പോഴും മനുഷ്യന് വേണ്ടി ബാക്കി വയ്ക്കും ..ദിലു വച്ചു പിടിപ്പിച്ചതാണ് ഈ മുല്ല വള്ളികളെ , ആദ്യം ചട്ടിയില്‍ നിന്നും തുടങ്ങി
പിന്നെയത് തൂണുകളിലൂടെ നടുമുറ്റം മുഴുവന്‍ പടര്‍ന്നു , ചിറ്റക്ക് ഇഴജന്തുക്കള്‍ വരുമെന്ന പേടി ആദ്യം മുതലേ ഉണ്ടായിരുന്നെങ്കിലും , ആദ്യ മൊട്ടിന്റെ ഗന്ധം തന്നെ ഭീതിയകറ്റി ഇതുവരെ ഒരു മഴ പെയ്യാത്ത മനസ്സില്‍ പ്രണയത്തിന്റെ മുല്ലപ്പൂക്കള്‍ വിരിയിച്ചു ..

ദിലു ആരെന്ന് പറഞ്ഞില്ലല്ലൊ .. പറയാം , അതിനു മുന്നേ ഞാന്‍ ആരാന്ന് പറയുകയും അറിയുകയും വേണ്ടേ ...? ഞാന്‍ ദീനു .. ദീനുദയാല്‍ ... ദിലു ന്റെ ഒരെയൊരു അനുജത്തികുട്ടിയാണ്..! ഇതെഴുതുന്നത് , ഗള്‍ഫ് രാജ്യത്തിന്റെ പുറം കടലിലെ ഒരു എണ്ണ പരിവേഷണ കമ്പനിയുടെ ഓഫ് ഷോര്‍ ക്യാമ്പില്‍ ഇരുന്നാണ് ...ഇന്നത്തെ കെമിക്കല്‍ വാഷ് കഴിഞ്ഞ് തിരികെ റൂമില്‍ കേറിയതേ ഉള്ളൂ ..വെറുതെ ഇരിക്കുമ്പോള്‍ എന്തെകിലും എഴുതുവാന്‍ മനസ്സ് പറയും , എഴുതി തുടങ്ങിയാല്‍ ഒരു വീര്‍പ്പ് മുട്ടലാണ്..അതീന്നൊരു മോചനം എപ്പൊഴാണോ ഉണ്ടാകുക അതു വരെ വെറുതെ കുത്തി കുറിക്കും , അല്ലെങ്കിലും പ്രവാസിക്ക് എഴുതുവാന്‍ എന്താണല്ലേ ഇല്ലാത്തത് , ഈയിടെയായ് മുഖപുസ്തകത്തിലും മറ്റും വായിക്കാറുണ്ട് ..നമ്മുടെ വേദനകളുടെ മറ്റൊരു തലമൊക്കെ " നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ സുഖത്തിനും , സംരക്ഷണത്തിനും വേണ്ടി അന്യനാടുകളില്‍ ജോലി ചെയ്യുന്നു " പിന്നെ എന്തിനാ ഇങ്ങനെ അലമുറയിടുന്നതെന്ന് ,ഗള്‍ഫ് മാത്രമേ പ്രവാസമായിട്ടുള്ളൊ എന്ന് ..പക്ഷേ ഒന്ന് പറയാതെ വയ്യ , മറ്റ് ഏതു പ്രവാസത്തേക്കാളും ഗള്‍ഫ് തരുന്നത് , അല്ലെങ്കില്‍ ഈ മേഖലയിലേ പ്രവാസം നല്‍കുന്നത് മറ്റ് ഏതിനേക്കാള്‍ വേവു തന്നെ , സമയം , യാന്ത്രികത , ഏകാന്തത .. അനുഭവിക്കുന്നവനെ അതിന്റെ നോവറിയൂ , അല്ലാതെ അതു പകര്‍ത്തി തരുവനാകില്ല , എങ്കിലും മിക്കവരുമൊക്കെ നല്ല സ്ഥിതിയില്‍ തന്നെ സമ്മതിക്കുന്നു പക്ഷേ ഒരു വശം മാത്രമല്ല മറു വശം കൂടിയുണ്ട് , അതെല്ലായിടവും ഒരുപോലെ തന്നെയെന്നത് ശരി ...

വരണ്ട കാറ്റടിക്കുന്നുണ്ട് , മനസ്സ് പതിയെ കടലോളങ്ങള്‍ക്കപ്പുറം നീങ്ങി തുടങ്ങുന്നുണ്ട് , ദൂരേ ഒരു കപ്പല്‍ പോകുന്നുണ്ട് ഇരുപ്പത്തിയെട്ട് ദിവസം കഴിഞ്ഞ് കിട്ടുന്ന നാട്ടില്‍ പോകാനുള്ള അവധി വിനയോഗിച്ചിട്ട് ആറ് വര്‍ഷമാകുന്നു , സിറ്റിയില്‍ പോയീ കൂട്ടുകാരനോടൊപ്പം ചെലവഴിച്ച് തിരിച്ച് വരുകയാണ് പതിവ്, അല്ല എനിക്ക് ആരാണ് കാത്തിരിക്കാന്‍ ഉള്ളത് , വഴിക്കണ്ണുകളും തിരിവെട്ടവുമൊക്കെ എന്നേ ഇല്ലണ്ടായിരിക്കുന്നു ...പക്ഷേ ഈയിടെയായി മനസ്സ് വല്ലാണ്ട് പിടക്കുന്നു , ആരോ മടക്കി വിളിക്കുന്ന പോലെ ...രാത്രിയാകുമ്പോള്‍ കടലില്‍ നിന്നും നേര്‍ത്തൊരു തേങ്ങല്‍ കേള്‍ക്കുന്ന പോലെ .. അതിന്റെ കൂടെ രാമേട്ടന്‍ പറഞ്ഞ കാര്യങ്ങളോര്‍ക്കുമ്പോള്‍ എന്തോ ആകെപ്പാടെ ഒരു അസ്വസ്ത്ഥത മനസ്സിനെ പിടി കൂടിയിട്ടുണ്ട് ...

രാമേട്ടന്‍ നാട്ടിലെ തറവാട്ടിലെ അയല്‍ക്കാരനായിരുന്നു , എല്ലാറ്റിനും സാക്ഷിയായ് ഇരുന്ന ആള്‍ ...
കൈയ്യില്‍ നിന്നും പേന പതിയെ വേര്‍പ്പെട്ടു വീണു , ഓര്‍മകളില്‍ മയങ്ങുന്നുണ്ട് ഈയിടെയായ് ..
വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ആ ഇടവപ്പാതി എങ്ങനെ മറക്കാനാണ് , അച്ഛന്‍ അന്നുമിന്നും തെളിച്ചമില്ലാത്ത
ഓര്‍മയാണ് , പട്ടാള ചിട്ടകളില്‍ നിന്നും വിരുന്ന് വരുന്ന പുള്ളികളുള്ള വടിവൊത്തകിടക്ക വിരിയിലാണ്
അച്ഛന്റെ ഓര്‍മ മുഴുവന്‍ തങ്ങി നില്‍ക്കുന്നത് , അമ്മ, അച്ഛന്‍ വരുന്നുന്ന് പറയുമ്പോഴാണ്‌ പുതിയ
കിടക്ക വിരിയൊക്കെ ഇട്ട് , എല്ലായിടവും കുന്തരിക്കം പുകക്കുക ..അച്ഛന്‍ വന്നു കഴിഞ്ഞാല്‍
പിന്നെ ഞങ്ങളോട് ഒരു സനേഹവും കരുതലും അമ്മക്കില്ലെന്ന് വയ്ക്കോല്‍ കൂനയുടെ ചോട്ടിലിരുന്ന്
ദിലുവിനോട് പറഞ്ഞത് മായാതെ എന്റെ ഓര്‍മയിലുണ്ട് .....! പിന്നെ അച്ഛനെ കണ്ടിട്ടില്ല , ബോംബെയിലോ മറ്റൊ പാര്‍ക്കുന്നൂന്നു ആരോ പറഞ്ഞ് കേട്ടിട്ട് അമ്മ പൊഴിക്കുന്ന കണ്ണുനീരിന് കൈയ്യും കണക്കുമില്ലായിരുന്നു , എന്നിട്ടും ശബ്ദമെടുത്ത് ഒന്നു ശപിക്കുകയോ , അച്ഛനോട് ഒരു വാക്ക് കൊണ്ടുള്ള ദേഷ്യമോ അമ്മ കാണിച്ചിരുന്നില്ല , വിശാലമായ പറമ്പിന്ന് കിട്ടുന്നതു കൊണ്ടും , ഏതോ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ കൊണ്ടും , അമ്മ എല്ലാമെല്ലാം മുട്ടിച്ച് കൊണ്ടു പോയിരുന്നു , പ്രാതലിന് ഒന്നുമില്ലാതിരിന്നിട്ടും കാവിലെ വിളക്ക് മുടക്കിയിട്ടില്ല അമ്മ ഒരിക്കലും , മാസത്തിലെ ഏഴു ദിവസ്സം മാത്രം കാവിലേക്ക് പേടിച്ച് പോകുന്ന എനിക്ക് ചിന്തകളുടെ സങ്കേതമായി മാറിയിരുന്നു കാവ് പിന്നീട് ...ഇന്ന് ആ കാവൊക്കെ കാട് മൂടീ നശിച്ചിരിക്കുന്നു , നാട്ടുകാര്‍ അതിനെ ഏറ്റെടുത്ത് , പുനരുദ്ധാരണം നടത്താന്‍ തയ്യാറാണെന്നും അതിനു വേണ്ടി പൊതുവായി എഴുതി കൊടുക്കുവാനും രാമേട്ടന്‍ സൂചിപ്പിച്ചിരിക്കുന്നു , കൂടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ തറവാടിനെ എന്തെങ്കിലുമൊരു തീരുമാനത്തിലെത്തിക്കാനും , എനിക്ക് വേണ്ടെങ്കില്‍ അതു നല്ല വിലക്ക് എടുക്കാന്‍ ആളുണ്ടെന്ന് ..!

ഓര്‍മകളുറങ്ങുന്ന ചിലത് , അത് എങ്ങനെയാണ് , എത്ര വില കിട്ടിയാലാണ് കൈവിട്ട് കളയാനാകുക ...
നീളന്‍ കല്പടവുകളുള്ള ഞങ്ങളുടെ കിഴക്കേയറ്റത്തെ കുളം , കുളി കഴിഞ്ഞ് കേറി വരുമ്പോള്‍
വാല്‍സല്യമായി തഴുകുന്ന മുത്തശ്ശി മാവ് , ഇടതു വശത്ത് മഞ്ഞള്‍ മണക്കുന്ന കാവിലേക്കുള്ള
നടവഴി , അങ്ങനെ ജീവിതത്തിനോട് ഒട്ടി നിന്നിരുന്ന അതൊക്കെ എങ്ങോ പോയിരിക്കുന്നു ..
സന്ധ്യയായാല്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ താവളമാണതെന്ന് രാമേട്ടന്‍ ഇടക്കിടെ പറയാറുണ്ട് ..
ഇടവപ്പാതിയിലെ ആ വൈകുന്നേരം മൂന്ന് ജീവനുകളെ ചുട്ടെരിച്ചപ്പോള്‍ , ഇടനാഴിയില്‍ മാസങ്ങളോളം
തങ്ങി നിന്ന രക്തബന്ധത്തിന്റെ കരിഞ്ഞ മണം , ഊണും ഉറക്കവും നഷ്ടപ്പെടുത്തിയപ്പോഴാണ് ...
എല്ലാം പിന്നിലാക്കി ഒതുക്കി വച്ച് , രാമേട്ടനോട് ഒരേ ഒരു വാക്കിന്റെ വിടയോതി ഇറങ്ങി പോന്നത് ...ഇന്നും വിണ്ണില്‍ നിന്നും ദൈവമയച്ച അഗ്നി തുണ്ടില്‍ നിഴല്‍ വീണു പോയ തറവാടിന്റെ ഒരു വശം അതേപോലെ നില നില്‍ക്കുന്നുണ്ടാവാം ... പക്ഷേ എന്നെയിപ്പോള്‍ അങ്ങൊട്ടേക്ക് വലിക്കുന്ന
കാന്തികത എന്താണെന്ന് മനസ്സിലാകുന്നേയില്ല .. രാമേട്ടനപ്പുറം ഒരു മനസ്സ് മാത്രമേ ഉള്ളു ..
ഒരിക്കലും അറിയാനോ , നിറയാനോ മനസ്സിലേക്ക് കൂട്ടി കൊണ്ട് വരാനോ ശ്രമിക്കാതിരുന്ന
അവളുടെ മുഖം .. പ്രണയം എന്നതിന്റെ ആഴങ്ങളിലേക്ക് കൈയ്യ് പിടിച്ച് കൂട്ടി കൊണ്ട് പോയ
എന്റെ മണിക്കുട്ടി .... രാമേട്ടനോട് പോലും അവളെ പറ്റി ചോദികാതിരിക്കാന്‍ മനസ്സ്
പഠിച്ച് വച്ചിരുന്നു .. പക്ഷേ ഓരോ രാവിലും നിന്റെ ഓര്‍മകളില്‍ ഞാന്‍ വീണു പോകാറുണ്ട് ..
ഒരു പിന്‍ വിളിക്ക് സാധ്യമാവുന്ന ഒന്നും ഞാന്‍ മനസ്സില്‍ വളര്‍ത്തിയിട്ടില്ലെങ്കില്‍ പോലും ഇന്നു മനസ്സാകെ ഒരു മടക്കയാത്രക്ക് കൊതിക്കുന്നു ....!

മഴ പൂക്കുന്ന നിന്റെ അധരം .....
മുല്ല മണക്കുന്ന മുടിയിഴകള്‍
കര്‍പ്പൂര ഗന്ധമേറുന്ന കഴുത്തടം
എന്നെ ആവാഹിക്കുന്ന നിന്റെ കണ്ണുകള്‍ ....!
പ്രീയദേ , ഓര്‍മകളുടെ വളപ്പൊട്ടുകള്‍
മഴവില്ലിന്റെ നിറച്ചാര്‍ത്ത്
മഞ്ചാടി മണികളോടെ നിന്റെ വിരല്‍ത്തുമ്പുകള്‍ ....!

എനിക്ക് തോന്നുന്നത് , നിന്നോട് പ്രണയമാണോന്നറിയില്ല
പറയുവാന്‍ അറിയില്ല എന്നതിനേക്കാള്‍ പറയുവനാകില്ല എന്നതാണ് ..
ഒരു വികാരത്തില്‍ ഞാന്‍ എങ്ങനെ നിന്നോടുള്ളതിനെ കെട്ടിയിടും .....!
വര്‍ഷമെത്രയായ് നാം അറിയുന്നു , ഇങ്ങനെ പോകാം .. അല്ലേ ?
പക്ഷേ എന്തോ , ഒരൊ പ്രായത്തിന്റെയാകാം , എനിക്ക് നിന്നോട് ...................!
ഇന്ന് വല്യമ്പലത്തില്‍ വരുമ്പോള്‍ , എന്നോടുള്ള നിന്റെ ഉള്ളം
ഞാന്‍ അളക്കുക , എങ്ങനെയെന്നല്ലേ .... ചന്ദനം നിറയുന്ന കൈവിരല്‍ തുമ്പിനാല്‍
എന്റെ നെറ്റിയില്‍ ഒരു സ്പര്‍ശം ...
നെയ്യ് പായസം മണക്കുന്ന കൈവെള്ള ചേര്‍ത്ത് വച്ച് ഒരു സ്നേഹസ്പര്‍ശം ...
എന്റെ മനസ്സ് , അതിനായി ഒരുങ്ങി നില്‍ക്കുന്നു ...................

വരകളുള്ള വെള്ള കടലാസില്‍ , അന്നവള്‍ക്ക് കൊടുത്ത പ്രണയ ലേഖനം .. ഇതായിരുന്നു.....!
വരികള്‍ക്ക് , കാലം നല്‍കിയ പരിണാമം സംഭവിച്ചേക്കാം , എങ്കിലും ചുരുക്കം
ഇതാകാമെന്ന് മനസ്സ് പറയുന്നുണ്ട് ..വരണ്ടമണ്ണിലും പ്രണയത്തിന്റെ മഴക്ക് ചിലപ്പോള്‍ കുതിര്‍ക്കാന്‍ കഴിഞ്ഞേക്കും , പക്ഷേ മഴയേ പോലും വെറുത്തു പോയാല്‍ ..?കാവിലും കുളത്തിലും , മഴ കൊണ്ട് നിന്ന രാവുകളും നിമിഷങ്ങളും എത്രയാണ് ..ഇന്നീ കടലില്‍ , വല്ലപ്പൊഴും വിരുന്നു വരുന്ന മഴത്തുള്ളികള്‍ക്ക് ഒരുതരം കത്താനാളുന്ന എണ്ണ മണമാണ് ...എത്രയെത്ര സുഗന്ധങ്ങളുടെ വളയമാണ് ജീവിതം , അമ്മിഞ്ഞ മണത്തില്‍ തുടങ്ങി വാല്‍സല്യ സുഗന്ധത്തില്‍ ജീവിച്ച് , കുറുമ്പ് മണമായി
ബാല്യനിറങ്ങളുടെ ചൂര് നല്‍കി , കൗമാരമഴകളുടെ സൗരഭ്യം നുകര്‍ന്ന് , ദാമ്പത്യത്തിന്റെ താമര പരിമളത്തില്‍ വീണ്ടും പാല്‍മണം നുകരുന്ന ജീവിതം ..

ജീവിതമെന്നതിന് , ചിലര്‍ക്ക് അര്‍ത്ഥങ്ങളുണ്ടൊ എന്നതാണെന്നെ അലട്ടുന്ന ഏറ്റവും വലിയ ചിന്ത , വെറുതേ ജീവിച്ച് മരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവന്‍ , അവിടെ പട്ടിണിയോ , രോഗമോ അല്ല , ജീവിക്കാനുള്ള ചുറ്റുപാടുകളില്ലാതല്ല , അതിനൊക്കെ അപ്പുറം ...അനാഥനായി പോകുക , എല്ലാമുണ്ടായിട്ടും ആ പ്രകാശത്തിനെ ഒരു കുഞ്ഞു തിരിയിലേക്ക് തെളിയിക്കുവാന്‍ വിളക്കില്ലാത്ത ജീവിതം ..അത് തന്നെയാവാം ഞാന്‍ എന്നത് .. എങ്കിലും മനസ്സിന്റെ ഈ പിന്‍ വിളിക്ക്
പിന്നില്‍ എന്തോ ഉണ്ടാകാം , എന്നുറച്ച് വിശ്വസ്സിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട് ഞാന്‍ ...!

പ്രവാസത്തില്‍ നിന്നുള്ള ഓരോ യാത്രയും , പ്രവാസിക്ക് മഴയാണ് ..തിരിച്ച് വരവിന്റെ വേനല്‍ , ഈ മഴയിലും പൊള്ളിക്കുന്ന ഓര്‍മ നല്‍കുമെങ്കിലും മനസ്സിനെ ആ പച്ചപ്പിന്റെ കുളിര്‍മയിലേക്ക് അലിയിപ്പിക്കുകയാണ് ഓരോ പ്രവാസിയും ചെയ്യുക , ഉന്മേഷത്തിന്റെ ഉല്‍സാഹത്തിന്റെ തിരതല്ലല്‍ ,
ആധിയും , വ്യാധിയും മനസ്സും ശരീരവും മറച്ച് വച്ച് നമ്മേ ഏതോ മുന്‍ജ്ന്മ സുകൃതത്തിന്റെ സാഫല്യത്തിലെക്ക് നടത്തും ആ നിമിഷങ്ങള്‍ ..... ഒന്നുണ്ട് നിറഞ്ഞുണ്ണുന്നവന് മഴയും , പുഴയും , കടലും ഗൃഹാതുരമായ സ്മരണകളാണ് അന്നം തടയപ്പെട്ടവന് അതൊക്കെ ജീവിത്തിലെ നരച്ച കാഴ്ചകളും ...!

രാമേട്ടന് ഒരുപാട് വയസ്സായിരിക്കുന്നു , കാലം പടര്‍ത്തിയ വെള്ള നൂലുകള് ചുണ്ടിലെ പഴയ ചിരി മായ്ച്ചിട്ടില്ല , ജലരേഖകള്‍ പടര്‍ന്നൊഴുകിയ കവിള്‍ ചേര്‍ത്ത് വച്ച് , എനിക്ക് വേണ്ടിയൊരു മനസ്സുണ്ടെന്ന ചിന്തകളെ ശക്തമാക്കി ആ മനസ്സെന്നെ പലവട്ടം ഹൃദയത്തിലേക്ക് ചേര്‍ത്തു പിടിച്ചു , തറവാട്ടിലേക്കുള്ള വഴികള്‍ മുഴുവനും മാറി പോയിരിക്കുന്നു , പാടത്തിന് നടുവിലൂടെയുള്ള മണ്‍ റോഡുകള്‍ ടാര്‍ ചെയ്ത്തിട്ടുണ്ട് , പാടം കളകള്‍ നിറഞ്ഞ ഭൂമിയായ് കിടക്കുന്നു , അങ്ങിങ്ങായ് ചെറിയ കയ്യേറ്റങ്ങളുടെ അടയാളങ്ങള്‍.... മനസ്സ് വല്ലാതെ ഭാരപ്പെടുന്നു , പൊടുന്നനെ ഒരു മഴ വന്ന് തൊട്ടു , രാമേട്ടന്‍ പെട്ടെന്ന് കാറിന്റെ ചില്ലുകള്‍ മുഴുവനും പൊക്കി വച്ചു , തുള്ളികള്‍ പാറി വീഴുന്നു , ഓര്‍മകളുടെ മഴക്കാലം ...കാഴ്ച മറച്ച് മഴയെന്ന കള്ളി എന്റെ ദുഖങ്ങളെ പകുതി മായ്ച്ചിരിക്കുന്നു ..
മഴവെള്ളം നിറഞ്ഞ മണ്‍റോഡിലേക്ക് കാറ് തിരിഞ്ഞ് രാമേട്ടന്റെ വീട്ടിലേക്ക് കേറുമ്പോള്‍ നേരെ പച്ചപ്പിന്റെ ഇരുള്‍മൂടിയ ന്റെ ഓര്‍മകളുറങ്ങുന്ന തറവാടിന്റെ ഗേറ്റ് ...ഒരു ആന്തലാണ് ആദ്യം ഉണ്ടായത് ....... ..!

മഴ തോര്‍ന്നിട്ടേയില്ല , ഇലയില്‍ ഇട്ട കുത്തരി ചോറിന്റെ ആവി മണം കൊണ്ട് വയറു നിറയേ
കഴിച്ചൊന്ന് ഉറങ്ങാന്‍ കിടന്നതാണ് , ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മഴ ഒന്നു പുണരാന്‍
കൊതിച്ച് ഇപ്പൊഴും പെയ്തുകൊണ്ടിരിക്കുന്നു , ഒരു കുട എടുത്ത് പതിയെ നടന്നൂ , കാലുകളില്‍ ഒഴുകുന്ന കലങ്ങിയ മഴവെള്ളം വല്ലാതെ വന്നു കൊതിപ്പിക്കുന്നു ..തുരുമ്പിച്ച താഴ് തക്കോലിട്ട് തുറക്കുമ്പോള്‍ , ഒരു കുഞ്ഞന്‍ കാറ്റ് വന്ന് കുട മറിച്ചതും ഇലമരങ്ങള്‍ പൊഴിച്ച മഴപ്രണയതുള്ളികള്‍ നെറുകില്‍ ഇത്രനാല്‍ കൊണ്ട വേവിന്റെ മുകളില്‍ കുളിരിന്റെ മഴക്കാലം തീര്‍ത്തതും ഒരുമിച്ചായിരുന്നു ........

കണ്ണുകള്‍ , നിറഞ്ഞൊഴുകുന്നുണ്ട് , മുന്നിലൂടെ പതിയെ വഴിമാറി പോയ പാമ്പ് , തൂണുകള്‍ മാറി മാറി വലകള്‍ നെയ്ത എട്ടുകാലി , ഓടിന്റെ മറവിലെവിടെയോ കുറുകുന്ന പ്രാവ് , പാതി മുറിഞ്ഞ മുത്തശ്ശി മാവിന്റെ ഒരു ചില്ലയില്‍ മഴവെള്ളം തോര്‍ത്തി കളയുന്നൊരു കാക്ക,ഇനിയും കണ്ണെത്താത്ത ഒരു പാട് ജീവനുകള്‍ ഉണ്ടിവിടെ .. ന്റെ തറവാട് അന്യം നിന്നു പോയിട്ടില്ല എനിക്കു വേണ്ടീ ഒഴിഞ്ഞ് മാറുവാന്‍ കാത്തിരിക്കുന്ന ഒരുപാട് ജീവന്റെ തുടുപ്പുകളിവിടെ ഉണ്ട് പിറക് വശത്തേക്കുള്ള വഴിയില്‍ മുഴുവനും വിദേശ മദ്യങ്ങളുടെയും ഒഴിഞ്ഞ കുപ്പികള്‍, മഴത്തുള്ളികളെ വേര്‍പ്പെടുത്തി എണ്ണമയമുള്ള , വിവിധ വര്‍ണ്ണങ്ങളുള്ള എനിക്ക് പരിചിതമല്ലാത്ത ഗര്‍ഭ നിരോധന ഉറകളുടെ കീറിയ കവറുകള്‍ ...

 നിന്റെ ഓര്‍മകളെ നീ ഇവിടെ തനിച്ചാക്കി പോകുമ്പോള്‍ , ഒറ്റപ്പെട്ടു പോകുന്ന ആത്മാക്കളുടെ കരച്ചില്‍ നീ കേട്ടില്ലേ ..? എന്നാരൊ പിറകില്‍ നിന്നും ചോദിക്കുന്ന പോലെ .. ഒരു സ്മാരകം പോലെ കരിഞ്ഞ് വിള്ളല്‍ വീണ ഭിത്തിയിലൂടെ മഴവെള്ളം എങ്ങോ പോകുന്നുണ്ട് , തൊണ്ടയില്‍ ഒരു ഗദ്ഗദം , അമ്മേന്ന് ഒരു വിളി ...ജനിച്ചു പോയി എന്നൊരു തെറ്റിന് , കാലമെനിക്കേകിയ തീരാ ദുഖങ്ങള്‍ , ആരൊക്കെ , എന്തൊക്കെ വന്നു ചേര്‍ന്നാലും എനിക്കുണ്ടായ വിടവുകള്‍ക്ക് , ഈ ജീവിതത്തില്‍ നിറവുണ്ടാകുമോ .......?കുളത്തിലെ പച്ച പായലിന്റെ ആധിക്യത്തിലും മഴതുള്ളികള്‍ വെള്ളത്തെ തെളിയിക്കുന്നുണ്ട് ...കല്പടവുകളില്‍ വെറുതെ ഇരുന്നു , നനഞ്ഞ വെട്ടുകല്ലുകളില്‍ അമ്മയുടെ നനുത്ത തണുപ്പ് ..ദിലൂന്റെ കൊഞ്ചലുകള്‍ , ചിറ്റയുടെ സ്നേഹാകുലതകള്‍ ....

പിന്നില്‍ നിന്നുമൊരു കൊലുസിന്റെ നേര്‍ത്ത സ്വരം .......... നെയ്യ് പായസത്തിന്റെ മണം ....
വലതു കൈയ്യിലേക്ക് , കൈവിരലുകള്‍ തിരുകി കേറ്റി ചേര്‍ന്ന് നില്‍ക്കുന്നൊരു സാമിപ്യം ...
മുല്ലപ്പൂവിന്റെ മാസ്മരിക ഗന്ധം , മഴതുള്ളികള്‍ പൊഴിഞ്ഞ് നിറഞ്ഞ മുടിയിഴകള്‍
ദിനൂ , എന്നൊരു വിളിയില്‍ , ഇനിയുള്ള മഴക്കാലം മുഴുവനും സ്വന്തമാക്കിയ ആഴം ...........!
കാത്തിരിപ്പിന്റെ പ്രതീക്ഷയുടെ മഴ , ഇന്ന് സാഫല്യമായി നിനക്കുമെനിക്കുമിടയില്‍ ..!

മഴയേറ്റ് നിറഞ്ഞ ഒരില ....
കാറ്റേറ്റ ഒരു പൂവ് ...
ഊര്‍ന്ന് വീഴാറായ ഒരു തുളസി കതിര്‍....
മിഴിക്ക് ഗര്‍ഭമേകിയ വിരഹം -
കവിളില്‍ പിറന്ന് വീണ കണ്ണീര്‍ തുള്ളി....
നമ്മളെന്നത് ദൂരമാകാം , കാലമെന്നത് കാരണമാകാം
ഒരേ മഴ നിന്നിലും എന്നിലും മനം നിറക്കാം
ഏത് ശോകാകുലമായ നിമിഷത്തിലും
നീയാണ് ഓര്‍മ ,നീയാണ് മഴ, നീയാണ് സ്നേഹം .......................

" മഴ മണക്കുന്ന , മുല്ലമൊട്ടിന്റെ സുഗന്ധമുള്ള ...... ഒരു രാവ് ....."
എണ്ണമണമുള്ള പുലരി , ഒരു അലാറത്തിന്റെ തുടര്‍ച്ചയായുള്ള ശ്ബദം .........!

" പ്രവാസം ഒരിക്കലും കരയെത്താന്‍ കഴിയാത്ത തുരുത്താണ് "

Thursday, March 21, 2013

തുച്സെ മില്‍നെകൊ ........... ദില്‍ .......!


"പ്രണയം" .. ഒന്നു വിശദീകരിക്കാമോ ....?

ഹും , നാട്ടില്‍ ഒട്ടേറേ പ്രശ്നങ്ങളാണ് , അപ്പൊഴാണവന്റെ പ്രണയവും തൂക്കി പിടിച്ചോണ്ട് വരുന്നത് , ഒന്നു പോയേ ചെക്കാ ...!

അല്ല , അങ്ങനെ പറയല്ലേ .. പ്രണയത്തിന്റെ മറ്റൊരു മുഖം സ്നേഹമാണല്ലൊ ,അതില്ലാതാകുന്നതിന്റെ പ്രശ്നമല്ലേ ഈ കാണുന്ന എല്ലാറ്റിനും കാരണം ..? അല്ലേ ..? പറ ...... സ്നേഹം അതിന്റെതായ നിറവില്‍ മനസ്സിലുണ്ടേല്‍ ഈ സ്ഥിതി ഗതികള്‍ക്ക് ശമനം വരില്ലേ .. അപ്പോള്‍ പ്രണയത്തിനും പ്രസക്തിയുണ്ടന്നല്ലേ ??

' അല്ല , നീ പറയുന്നത് ശരി തന്നെ , മനസ്സില്‍ സ്നേഹം വറ്റുമ്പോഴാണ്‌ , വിദ്വേഷവും , വെറുപ്പും , പ്രതികാരവും ഒക്കേ ഉണ്ടാകുക ..ഈ ഇറ്റലിക്കാര് തിരിച്ച് വരാതിരിക്കുന്നത് പ്രണയമില്ലാത്തത് കൊണ്ടാണോ '??

പിന്നല്ലാതെ , അവര്‍ക്ക് ഇന്ത്യയോട് പ്രണയമില്ല .. നമ്മുക്ക് അവരോടും ... അതിനപ്പുറം രണ്ട് ജീവനുകളെ പൊതിഞ്ഞ് കെട്ടിയതിനൊരു മാന്യതയുടെ മുഖം വേണ്ടേ , നമ്മളത് കാണിച്ചപ്പോള്‍ അവരത് കാണിച്ചില്ല ... ഇതിനൊക്കെയപ്പുറം , ദൈവം സ്നേഹമല്ലേ , അതു കുടികൊള്ളുന്നത് മനസ്സിലും , ഇരുപത്തിനാല് മണിക്കൂറും അമ്പലത്തിലും പള്ളിയിലും ജീവിച്ചത് കൊണ്ട് മനസ്സില്‍ ദൈവമുണ്ടാകുമോ , ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിറയുന്നത് സ്നേഹമാകുമ്പോള്‍ അതില്‍ ദൈവീകത താനെ വന്നു കയറും ......... അല്ലെങ്കില്‍ അവിടെ ദൈവമില്ല എന്നത് നൂറു തരം ....... ! മതത്തിന് മുകളിലാണ് ദൈവം , അവനെ അറിയുവാനുള്ള ചവുട്ടുപടിയാണ് മതങ്ങള്‍ , ഇവിടെയിപ്പോള്‍ ദൈവത്തിനും മേലേ മതങ്ങള്‍ വിരാജിക്കുന്നു .. മനസ്സിനെ നല്ലതിലേക്ക് പ്രാപ്തമാക്കുവാനാണോരോ മതങ്ങളും വേദ ഗ്രന്ഥങ്ങളിലൂടെ വെളിച്ചം പകരുന്നത് , എല്ലാ മതവും ഉയര്‍ത്തിക്കാട്ടുന്നത് സ്നേഹം തന്നെ ...!

' നീ പറഞ്ഞു വരുന്നത് ....... '?

അതേ ഏട്ടാ " പ്രണയം " അതു , തോന്നേണ്ട രീതികളില്‍ , തോന്നേണ്ട സമയത്ത് , തോന്നേണ്ട ആളിനോടാണേല്‍ അതു ദിവ്യവും , പവിത്രവും , ആവശ്യവും , അനിവാര്യതയുമാകുമെന്ന് ... അതിനുമപ്പുറം അങ്ങനെ അങ്ങ് തള്ളിക്കളയാനാവാത്ത ഒരു സംഭവമാണതെന്ന് .......... !

ഏട്ടന്‍ സമ്മതിച്ചോ ? പറ സമ്മതിച്ചോ ..............?

മതി .. ഈ മൗനം മതി ...!

അപ്പൊള്‍ ഞാന്‍ പറയുന്നേട്ടൊ .. കേള്‍ക്കൂ .....!

മിഷന്‍ ആശുപത്രിയുടെ മുന്നിലൂടെയുള്ള ഇടുങ്ങിയ വഴി നേരെ ചെന്ന് അവസ്സാനിക്കുന്നത് ഹൈവേയിലേക്കാണ്.. കുറച്ച് ദിവസങ്ങള്‍ കൊണ്ട് , സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു ഈ മരുന്നു മണക്കുന്ന വഴികളെ , മൂന്ന് മണിക്ക് തീരുന്ന സൂക്ഷ്മാണൂ നിരീക്ഷണത്തിന് ശേഷം പുറത്തേക്ക് ഇറങ്ങി പോകുമ്പൊള്‍ ഒരു അപരിചതന്റെ മുഖമോടെ ആ ദേശമെന്നെ ആദ്യം മുതലേ മാറ്റി നിര്‍ത്തിയിട്ടില്ല എന്നു തോന്നുന്നു ..കുറച്ച് ദൂരമുണ്ട് ആശുപത്രി പടിയില്‍ നിന്നും , പേയിംഗ് ഗസ്റ്റായി താമസിക്കുന്ന രാമമംഗലത്തെ വീട്ടിലേക്ക് .... അന്ന് ബസ്സിന് മൂന്ന് രൂപ ആയിരുന്നു എന്നു തോന്നുന്നു ..
ഇടുങ്ങി വഴി തീരുന്ന സ്ഥലത്ത് ഒരു വയസ്സായ മനുഷ്യന്റെ ഉന്തുവണ്ടി കടയുണ്ടായുണ്ടായിരുന്നു , ആ മനുഷ്യന്റെ പേരു ഞാന്‍ മറന്നൂ , മിക്കപ്പൊഴും അവിടെന്നൊരു ചായയും , ഉള്ളി വടയും കഴിച്ചിട്ടേ ബസ്സ് സ്റ്റൊപ്പിലേക്ക് എത്തുകയുള്ളു , ഞാന്‍ ചെല്ലുമ്പോഴെല്ലാം മുന്നിലേ പേരു കേട്ട കോളേജിലേ പെണ്‍കുട്ടികളുടെ നിറവാകും അപ്പുറവും ഇപ്പുറവും , എന്റെ കൂടേയുള്ള രണ്ടു പേരുടെ , ആരോപണം അനുസരിച്ച് ഞാന്‍ ഈ വരുന്ന വഴിക്ക് ചായകടയില്‍ കേറി സമയം കളയുന്നത് , ഈ നിറസാന്നിധ്യത്തെ ആവാഹിക്കാന്‍ ആണെന്നാണ് ...!

മൂന്ന് മാസം കഷ്ടിയായിരുന്നു അവിടത്തെ എന്റെ " ഓണ്‍ ജോബ് ട്രെയിനിംഗ് "
ആ ദിവസ്സങ്ങള്‍ക്കിടയില്‍ വെളുത്തു മെലിഞ്ഞ ശരീരമോടെയുള്ള രണ്ടു കണ്ണുകള്‍ എന്റെ കണ്ണുകളില്‍ വിരുന്നൂട്ടി കഴിഞ്ഞിരുന്നു , എന്നും നോക്കും അപ്പുറത്ത് നിന്നും , മൗനമായ് എന്തോ പറയും , ആദ്യ ബസ്സ് അപ്പുറം വരുമ്പോള്‍ അതു മറയും ..ആ മുഖം പതിയേ ഇങ്ങനെ മനസ്സിലേക്ക് പതിഞ്ഞ് കേറുമ്പോള്‍ തന്നെ അവിടം വിട്ട് പോയി ഞാന്‍ , വിട്ടു പോകുന്ന അടുത്ത ദിവസങ്ങളില്‍ എനിക്ക് ആ കുട്ടിയെ കാണാനും കഴിഞ്ഞില്ല ...........!

ഒരു കവിത എന്നു പറയുന്നൊരു സാധനം അതിനു ശേഷം ഈ കണ്ണുകള്‍ വച്ച് ഞാന്‍ എഴുതി ..
കുറേ കാലം എന്തു പേരിട്ടു വിളിക്കുമെന്നറിയാത്ത ചിലത് ചേര്‍ത്ത് വച്ച് ഞാനാ മുഖത്തെ ഓമനിച്ച് നടന്നു .....! വര്‍ഷങ്ങളൊക്കെ അഴിഞ്ഞും കൊഴിഞ്ഞും പടര്‍ന്നും മുന്നോട്ട് പോയി , പ്രവാസം വന്നു , പ്രീയമായത് പലതും വന്നു .....!

ചിലത് വരുവാനിത്തിരി വൈകും , വരുമ്പോള്‍ ഒരു പെരുമഴ പെയ്ത്താകുമെന്ന് പറയും പോലെ .. ഒരു കൂട്ടായ്മയിലൂടെ മുന്നത്തേ ഒരു പദചലനത്തിന്റെ സാമ്യമോ , കണ്ണുകളുടെ നീലിമയോ ഇല്ലാതെ ആ മുഖം വീണ്ടുമെന്നിലേക്ക് വന്നു നിറഞ്ഞു ..അന്യോന്യം അറിഞ്ഞിരുന്നില്ല " ഈ കണ്ണുകളാണ് , അന്നെന്നിലേക്ക് വന്ന ആ കണ്ണുകളെന്ന് ".. ഒരിക്കല്‍ ദീര്‍ഘമായ സംസാരങ്ങള്‍ക്കിടയില്‍
വന്നു വീണ തുമ്പില്‍ തിരി കൊളുത്തി പൊട്ടി കേറിയത്.. ആശ്ച്യര്യത്തിന്റെ പൂത്തിരികളായിരുന്നു...! കൂടുതല്‍ സന്തോഷം , കാലത്തിനോട് കൂടുതല്‍ നന്ദി ..
ചിലതൊക്കെ ഇങ്ങനെയാണ് .. നമ്മളെ കാലം പോലും അതിശയിപ്പിക്കും ......!

പൂര്‍ണതയില്ലാത്ത മഴകളുടെ കുളിരുകള്‍ ഉള്ളം കുളിര്‍പ്പിക്കാതെ , കാലമിങ്ങനെ ഉരുണ്ടുരുണ്ട് പോകുമ്പോള്‍.."എന്റെ കുട്ടിമാളുവിനോട് " ഞാനീ കാര്യം ഈയിടക്ക് പറഞ്ഞു , നേരത്തേ പറയാന്‍ മറന്നു പോയിരുന്നു കേട്ടൊ ...അതിന്റെ പുകില്‍ .. ഒന്നും പറയണ്ട .... കുശുമ്പില്ലാന്ന് പറയും എന്നിട്ടോ ... അല്ല അവളുടെ ആ കുറുമ്പും ഒരു രസാ .....!

നിന്നോട് , നിനക്ക് , നമ്മള്‍ക്ക് പറയാന്‍ ചിലതുണ്ട് ............

ആഹാ .. ഈ ഏട്ടന്‍ ഉറങ്ങിയോ .. നല്ല കര്യായ് ... ഇതിപ്പൊ ഞാന്‍ ശശിയായോ ?
മനുഷ്യാ എഴുന്നേല്ക്ക് .. ഇതാരോടാ ഞാന്‍ ഇതൊക്കെ പറഞ്ഞേ ..........................?

' ഹോ .. സമ്മതിക്കില്ല ......... നീ ഒന്നു പറഞ്ഞു തുലക്ക് ....... 'ദേ ഇനി ഞാന്‍ ഈ കളിക്കില്ലെട്ടോ ...

ഇതും കൂടിയൊന്നു സഹിക്കെന്റെ പൊന്നേട്ടാ ......!

'മ്മ് പറ .........'

ചീത്ത വിളിക്കോ ? കേട്ടിട്ട് .....?

'പറ ..................... ഇല്ലെടാ നീ പറ ..

എന്തും സഹിക്കാനും ക്ഷമിക്കാനുമല്ലേ നീ പറയുന്നേ ,, സ്നേഹം മാത്രം .. നീ പറ '.......!  

വ്യഖ്യാനമില്ലാത്ത അധികാരമുണ്ട്
ചിലയിടങ്ങളില്‍ നിനക്കെന്നോട് ..............!
പൂര്‍ത്തീ കരിക്കാത്ത ജീവിത സമസ്യകള്‍
പൂരിപ്പിക്കുമ്പോഴാണ് സ്നേഹം രുചിപ്പെടുക ..

വ്യവസ്ഥകളില്‍ , തളിര്‍ വെറ്റിലയും കുങ്കുമവും
ചേര്‍ത്ത് വച്ചതില്‍ പരിണയ നിറവുണ്ടാകാം
പ്രണയം , പൂക്കുന്നുവോ , പുതുമ തേടുന്നുവോ
എന്നത് , തുടരുന്ന യാത്രയിലെ ചോദ്യങ്ങളാണ് ...!

പുഞ്ചിരിക്കാന്‍ മറന്നു പോകുന്ന ഹൃദയം
വാശിപ്പെരുമയില്‍ വീരാളിപ്പട്ടുടുക്കുന്ന മനസ്സ്
നെരൂദ നിറയുന്ന പ്രണയത്തിന്റെ ഉത്തംഗത
അവിശ്വാസ്സത്തിന്റെ നീരാളി പിടുത്തത്തില്‍
അകാലമൃത്യുവിലേക്കോടുന്ന ബന്ധങ്ങള്‍ ...!

പരിശുദ്ധ ചിന്തകള്‍ക്കും, മഴയുടെ നനുത്ത
ഇരുട്ട് വന്നടിഞ്ഞാല്‍ കാഴ്ച നഷ്ടമാകും ..
കാത്തിരിക്കുവാന്‍ മനസ്സിനായില്ലെങ്കില്‍
മഴ തോര്‍ന്നതിന്‍ മുന്നേ വേര്‍പെടല്‍ സാധ്യമാണ് ..!

അവധാനതയുടെ, അബ്‌ദങ്ങളുടെ കൂട്ട് വന്നാകണം
കരം ചേര്‍ത്ത് ഹൃത്ത് കൈമാറുവാന്‍
പൊടുന്നനേ പിറക്കുന്നത് , ഒരു കരക്കാറ്റില്‍ മായും
ദിനങ്ങളെണ്ണണം , കാത്തിരിക്കണം ഒന്നോട് ചേരാന്‍
ഒരു നിമിഷം മതി പഴുത്തതിനേ പുറം തള്ളാന്‍ ...!

പ്രഭകോരി വിതറുന്ന സൂര്യ തിളക്കത്തിലും
മഴ ചൊരിഞ്ഞ് മറയുന്ന മേഘ ശൂന്യതയിലും
ഇരുളിനേ പരിരംഭണം ചെയ്യുന്ന ചന്ദ്ര ശോഭയിലും
പ്രണയം തളപ്പിട്ട് മൂര്‍ദ്ധാവിലേറുമ്പോള്‍
ഉയിരറ്റ് വീഴുന്നത് രണ്ട് മനസ്സുകളാണ് ...!

ഉപമകളില്‍ തളച്ചിട്ട് നീരു വയ്ക്കാനുള്ളതല്ല " പ്രണയം "
എന്റേതു എന്ന സ്വാര്‍ത്ഥ വരുമ്പുകള്‍ക്കപ്പുറം
നമ്മള്‍ എന്ന തീരത്തെത്തുമ്പോളാണ് ...
പ്രണയത്തിന്റെ കടല്‍ തൊടുക ...! "


ഈ മനുഷ്യനെ ഞാന്‍ കൊല്ലും , വൃത്തികെട്ട മനുഷ്യന്‍ വീണ്ടും കിടന്നുറങ്ങി ..........
സീരിയസ്സായി ഒരു കാര്യം പറഞ്ഞപ്പോള്‍ ..............

ഇല്ലെടാ മോനേ ഞാന്‍ ഉറങ്ങിയില്ല .... സ്നേഹമല്ലേ , സ്നേഹം മാത്രം .. ഗൂര്‍ ....... ഗൂര്‍ ..........


"നീ .................. നിനക്ക് ................ നിന്നോട് ................... എനിക്കുള്ളതും ഇല്ലാത്തതുമെല്ലാം
നിന്നോട് മാത്രം ... നിനക്ക് മാത്രം .... "


{ചിത്രങ്ങള്‍ക്ക് : ഗൂഗിളിനൊട് കടപ്പാട് }

Saturday, March 9, 2013

തനിയെ ...!


















ആള്‍കൂട്ടങ്ങളില്‍ , ആരവങ്ങളില്‍
ഒറ്റയായി പോകുന്നതിന് ചില ലക്ഷണങ്ങളുണ്ട് ...
എല്ലാ ചലനങ്ങള്‍ക്കുമപ്പുറം , ഒന്നില്‍ മാത്രമാകുന്ന മിഴികള്‍ ..
അലയുന്ന മനസ്സും , ചങ്ങലക്കിട്ട ശരീരവും .......
ഒന്ന് വിടുതലനുഭവിക്കുമ്പോള്‍ മറ്റൊന്ന് തടവിലാകും .......!
.............................................................................................

ഒറ്റപ്പെടല്‍ , മധുരമുള്ളൊരു നീറ്റല്‍മഴയാണ് -
നീ വരുമെന്നുള്ള പ്രതീക്ഷയില്‍ ...
നീ വന്നു തൊടുന്നതിന് തൊട്ട് മുന്‍പ് വരെ
നിന്റെ കാലൊച്ചക്കായുള്ള എന്റെ കാത്തിരിപ്പില്‍ ...!
...............................................................................................

നിശബ്ദതയിലൊരു ശബ്ദമുണ്ട് .......,
നിന്റെ മനസ്സിലെപ്പൊഴോ തൊട്ട മഴയുടെ ...
ഏകാന്തതയുടെ ആയിരം യാമങ്ങള്‍ക്കിപ്പറവും
ഞാന്‍ ശക്തനാണ് , നീ തന്ന ഓര്‍മകളുടെ ബലത്തില്‍ ....!
............................................................................................

ഒറ്റക്ക് നനയുന്നു പെരുമഴക്ക് ...
ഒരായിരം മഴനൂലുകള്‍ കൂട്ടുവന്നിട്ടും ...
ഒറ്റപ്പെടലിന്റെ മഴപ്രാവുകള്‍
ഒച്ചയിടുന്നുണ്ട് ഹൃത്തിനുള്ളില്‍ .........
...............................................................................................

അകലങ്ങള്‍ കൂടുമ്പോഴാണ്
മൗനം മനസ്സേറുക ........................
ആഴമുള്ള മൗനമാണ് കൂടുതല്‍ സംസാരിക്കുക .....
നിന്നില്‍ നിറയുമ്പോള്‍ , മൗനത്തിന് സൗന്ദര്യമുണ്ടായിരുന്നു
വര്‍ദ്ധിക്കുന്ന അകലം , ഭീതിയുടെ ഒറ്റപ്പെടലില്‍ മുട്ടുമ്പോള്‍
വാതില്‍ തുറന്ന് എന്നെ നോക്കി ചിരിക്കുന്നത് ........
മുന്‍മ്പെങ്ങോ , നമ്മളിലെ പ്രണയമായിരുന്നു .............!
...................................................................................................

നിന്റെതായി പോയിട്ടും , നിന്റെതല്ലാതാകുന്നതാണ്
ഏറ്റം ദുഷ്കരം ..
പിരിയുവാന്‍ കൈതുമ്പ് തൊടുമ്പോള്‍
നീ വലിച്ചടുപ്പിക്കുന്നത് എന്നെയല്ല , നമ്മളേയാണ് ...!
ഒറ്റിക്കൊടുക്കുന്ന നിമിഷങ്ങളെ വെറുക്കാന്‍ പഠിപ്പിച്ചത് ,
ഇപ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പറയുന്നതും നീ തന്നെ ...!
ലക്ഷമണ രേഖകളില്‍ നമ്മുടെ ജീവിതത്തെ തളച്ചിടാന്‍
പ്രാപ്തമുള്ള കാലത്തെ പ്രേമിച്ചു തുടങ്ങിയിരിക്കുന്നു ...........
....................................................................................................

ഒറ്റയാകുന്നത് ഒറ്റയാനെ പോലെയാകണം ...
കണ്ണം നീരു വന്നു തുടുത്ത് , ഓര്‍മകളെ ഖണ്ടിച്ച്
കാടും മേടും മദിച്ചലയണം , ഇണ ഇല്ലാതെ മദപ്പാട് തീരും മുന്നേ
ഒരു വലിയ തണല്‍ മരത്തിന്‍ കീഴില്‍ ഒടുങ്ങണം ................!