Tuesday, December 16, 2014

നിന്നില്‍ നിന്നുമൊരേട് ..!


ഉദയത്തില്‍ പൂത്ത് തുടങ്ങുന്ന പെണ്‍പൂവ് , 
അഴിഞ്ഞ മുടിക്കെട്ട് വാരികെട്ടി ഓട്ടമാണ് , 
അടുക്കളിലേക്കുള്ള വഴിയിലാണ് കുഞ്ഞുവിരല്‍ 
അരികില്‍ തട്ടി പ്രാണന്‍ പിടയുന്നത് ..

കിട്ടാത്ത ചുംബനത്തിന്റെ കാര്‍മേഘം
പുതച്ചിരിപ്പുണ്ട് പത്രത്തിലൊരുത്തന്‍ , 
കിടക്കപായില്‍ കിടന്നുരുളുന്നുണ്ട് 
കുളിക്കാറായിട്ടും രണ്ട് കുറുമ്പുകള്‍ ..

ഒരുത്തിയുടെ മുടി മെടയുമ്പൊളാകും 
ഒരുത്തന്റെ പെന്‍സിലിന്റെ കൂര്‍പ്പിക്കല്‍ , 
കുനിഞ്ഞ് സോക്സിടാന്‍ കഴിയാത്ത വയറന്റെ
വിളിയിലാണ് പിന്നെയുമോടുക ..

എന്തുണ്ടാക്കണമെന്നറിയാതെ വേവുമ്പൊഴും 
അടുക്കള ഉപ്പുമാവിനെ കരയിപ്പിക്കുകയും 
ചായയെ കുളിപ്പിക്കുകയും , ചോറിനെ ചിരിപ്പി-
ക്കുകയും ചെയ്ത് കഴിഞ്ഞിരിക്കും..

അവളേ ചവിട്ടി മെതിച്ചാണ് മൂവരും 
ഇറങ്ങിയോടുക , പിന്നീടാണ് അവള്‍
ഉണങ്ങാത്ത മുടിയുമായ് , ചേല ചുറ്റി 
യാന്ത്രികമായ് പെടച്ചടിച്ച് എന്നും 
വൈകിയോടുന്ന മൗനമാകുന്നത്..

സന്ധ്യതൊടും മുന്നേ തിരികേ പറക്കലാണ് 
ചുടു വേവുകളേ മാറോടണച്ച് , തിരക്കുകളില്‍ 
പിന്നാമ്പുറത്ത് വന്ന് തട്ടുന്ന കാമതുടിപ്പുക്കളെ 
അവഗണിച്ച് , നാളേക്കുള്ള മരണപ്പാച്ചില്‍ ..

തിരികേ വരുമ്പോള്‍ , 
നാസറിന്റെ പോസ്റ്റിന് ലൈക്കിയതിനും 
ചുള്ളന്‍ ജോണിയെ കണ്ടൊന്ന് ചിരിച്ചതിനും 
കറണ്ട് ബില്ല് കൂടിയതിനും , മക്കള്‍ക്ക് കണക്കിന്
കണക്കായതിനുമെല്ലാം ഒരുമിച്ച് പഴി നിറച്ചവന്‍ 
കാത്തിരിപ്പുണ്ടാകും .. ഉടുതുണിയഴിച്ച് മുകളില്‍ 
ശൃഗാര നൃത്തമാടിയിട്ടും രാവിലെ കാര്‍മേഘം 
പുതച്ചവന്‍ പുച്ഛ സ്വരത്തില്‍ പെണ്ണേ 
നിന്നെ പഴിക്കുന്നുണ്ടാകുമെന്നും ...!

(ചിത്രത്തിന് കടപ്പാട് : ഗൂഗിളില്‍ നിന്നും തപ്പി തന്നവളൊട് )

Wednesday, June 25, 2014

അന്തിമുല്ല പൂക്കുന്ന ദേശം ..!

















ചാലിയാറിന്റെ തീരങ്ങളില്‍ , മേട കാറ്റിനോട് സല്ലപിച്ച് ലഹരി നുണയുമ്പോള്‍
കരതലം ചേര്‍ത്ത് വച്ചവള്‍ മാറോട്  ചാഞ്ഞ് വൈനിന്റെ ചുവന്ന പൊട്ടുകള്‍
കവിളിലും ചുണ്ടിലും തന്ന് ഒരു യാത്രയുടെ ആകുലതകളിലേക്ക് പതിയേ ചുവട് പിടിച്ച്  മയക്കത്തിലേക്ക് ......നിന്റെ ചുണ്ടുകളിലെ  മുന്തിരി മണത്തിലേക്ക് , നിന്നിലേക്ക് , നിന്നെ നുകര്‍ന്ന് പുലരും വരെ, പൊടിഞ്ഞു  വീണ വേനല്‍ മഴക്ക് നമ്മളുടെ കൂട്ടൊരുക്കികൊടുത്ത് പ്രണയത്താല്‍ വീര്‍ത്ത കണ്‍തടങ്ങളുമായ് പ്രണയയാത്രയുടെ ചൂരിലേക്ക് ..!

മേടച്ചൂട്  കുടഞ്ഞിട്ട ഇത്തിരി മധുര മഞ്ഞ്തുള്ളികള്‍ നുകര്‍ന്നാണ്  കൂറ്റന്‍ വിമാനം പ്രണയഹൃദയങ്ങളുമായ് പറന്ന് പൊങ്ങിയത് .. അവള്‍ ഓര്‍മപ്പെടുത്താറുണ്ട് .. നിലം തൊടുവാനായുമ്പോഴും  ,ഒരെ നിലയില്‍ നിന്നും വ്യതിചലിക്കുമ്പോഴും ആകാശ ഉച്ചിയിലേക്ക് പൊന്തുമ്പോഴും  അവള്‍ക്കുണ്ടാകുന്ന വികാരവിസ്ഫോടനങ്ങള്‍ ..നീ നല്‍കുന്ന രതിമൂര്‍ച്ചക്കൊപ്പമെന്ന് കണ്ണുകള്‍ അടച്ചവള്‍ മൊഴിയും ..മേഘപാളികളില്‍ ഓരോന്നുമെണ്ണി , പ്രണയം നുകര്‍ന്നാണ് അവളൊടൊപ്പമുള്ള ഓരോ  യാത്രയും.. വല്ലപ്പോഴും  കിട്ടുന്ന ഈ ദൂര യാത്രകളില്‍ സ്വയം മറന്നങ്ങനെ ...

യാത്രകളില്‍ എപ്പോഴും  കൂടെ  കരുതാറുള്ള ദൈവത്തിന്റെതെന്നു  മനസ്സ്
സമാധാനപ്പെടുത്തുന്ന മുത്തുകള്‍ കോര്‍ത്ത  മാല എടുക്കാന്‍ മറന്നിരിക്കുന്നു ...
കൈകള്‍ അറിയാതെ അതിലേക്ക് ചെന്നതാകാം , ഒരു ഭീതി ജനിക്കുന്നുണ്ടുള്ളില്‍ ..
പെട്ടെന്നാണ് എടുത്തടിച്ചത് പോലെ  വിമാനം തിരിഞ്ഞത് .. മുഴുവന്‍ പ്രകാശങ്ങളും
കെട്ട് കൂപ്പ് കുത്തുന്ന പോലെ , നിയന്ത്രണം നഷ്ടപ്പെട്ട  പറവയേ പോലെ  ..
നിലവിളികളുടെ കൂട്ടത്തില്‍ വേറിട്ടറിയുന്നുണ്ടായിരുന്നു അവളുടെ നേര്‍ത്ത ശബ്ദത്തെ  ..
പ്രണയത്തിന്റെ  കൊടുമുടികളില്‍ നിന്നും  നേരുകളുടെ ക്ഷണികതയിലേക്കിനി എത്ര നേരം ..?

വിളറിയ ചുണ്ടില്‍ ഉപ്പുരസത്തിന്റെ നീറ്റല്‍ .. അനായാസമായി ഉയര്‍ന്ന് പൊങ്ങുന്ന ഹൃദയം
ശ്വാസ്സഗതികളില്‍ നേരിയ മാറ്റം പോലുമില്ലാതെ , നീണ്ടമയക്കത്തിനൊടുവിലെ  ഉണര്‍വ്..
ശ്വാസ്സ കുമിളകള്‍ വലം വയ്ക്കുന്നുണ്ട് ഇരുപുറവും , പിന്നില്‍ നിന്നും വയറ്റിലൂടെയുള്ള
കെട്ടിപ്പിടുത്തം ,അവള്‍ കൂടെയുണ്ട് .. കാലത്തിന്റെ അനിവാര്യതയിലേക്ക് കൂപ്പ് കുത്താതെ ..
കണ്ണാ .. നീയറിയുന്നുണ്ടൊ .. ? നീലാഴികളുടെ തടവറയിലാണ് നാം , കാലമോ ദേശമോ
ദിക്കോ അറിയാതെ ഇനി പുലരേണ്ടവര്‍ .. നമ്മുടെ പ്രണയ ജീവിതത്തിന്റെ തുടര്‍ചലനങ്ങള്‍ക്ക്
കാതോര്‍ക്കാന്‍ , ഒളിഞ്ഞ് നോട്ടങ്ങള്‍ക്ക് മിഴി കൊടുക്കാന്‍ ഇനിയാര്‍ക്കാണാവുക ..?
ഒരു വന്‍തിരയില്‍ പെട്ട് എങ്ങോ  ഏതോ  ദേശത്ത്  ഏതോ  തീരത്ത്  രണ്ടായ് പോയ്‌
പിറക്കുവാന്‍ കാലത്തിന് കരങ്ങള്‍ കൊടുക്കേണ്ടി വരുക ഇനി വയ്യ , ഇനിയൊരു കണ്ടു മുട്ടലിനായുള്ള ഒടുങ്ങാത്ത കാത്തിരിപ്പും വയ്യ ..

ഒരു ചുംബനമധുരം കൊണ്ടെന്നെ ഉണര്‍ത്തുക
മെഴുക്കുള്ള കൈവിരലാല്‍ മൃദുവായ് തലോടുക
ഉള്ളറകളില്‍ നിറയും ലവണരസത്തിന്‍ കൂട്ടുകളില്‍
നിന്റെ മധുരപ്രണയം മുറ്റി നില്‍ക്കട്ടെ ....!

ജീവനും ജീവിതത്തിനുടിയിലെ  ദൂരമെത്ര ... ?
നാളെയുടെ അറിയപ്പെടാത്ത തുരുത്തിലേക്ക്
പറന്ന് പോകുമ്പോള്‍  നമ്മുക്കിടയിലേക്ക്
ജീവിതത്തിന്റെ ജീവന്റെ ദൂരാംശം ഉണ്ടാകരുത് ...
ഇന്നലെയും ഇന്നും നാളെയും നിന്റെതായ്  , നമ്മുടേതായ
ഉദയാസ്മനങ്ങള്‍ മാത്രമാകുന്നൊരു ചിന്തയാണ് ഉള്ളം മുഴുവനും ..
അവസ്സാന ശ്വാസത്തിന്റെ പ്രണയ കുമിളകള്‍ നിന്നിലേക്ക് -
നിറച്ച് അഗാധതയിലേക്ക് പോകുമ്പൊഴും നീ ഉണ്ടായിരുന്നു കൂടേ ..
കെട്ടി വരിഞ്ഞ് ഒരെ താളമോടെ മിടിച്ച് ,ഹൃദയം ഒന്നായ് മൗനം പൂകുമ്പോള്‍ ...
നാം എന്ന നേര് .. ഇവിടെ പുതു ജീവിതം നിറക്കുന്നു ..
" ആകാശത്തിനും , ഭൂമിക്കും ഇടയില്‍ ആഴിക്ക് മദ്ധ്യേ നമ്മുടെ ദേശം "
അന്തിമുല്ലകള്‍ പൂക്കുന്ന നമ്മുടേത് മാത്രമായ ദേശം

" സമര്‍പ്പണം : ( നിനക്ക് ) നൂറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും  , അറിയപ്പെടാത്ത
ഏതൊ തുരുത്തില്‍ പ്രതീക്ഷളുടെ പൊട്ടുമായ് , ഒരു ദിനം തിരികെ  വരുമെന്ന് കാക്കുന്നപ്രണയഹൃദങ്ങളെ  പേറിയ മലേഷ്യന്‍ വിമാനത്തിലെ  യാത്രികര്‍ക്ക് "

Thursday, June 12, 2014

നൂറില്‍ തൊടുമ്പൊള്‍ ..!














നിങ്ങളുടെ വര്‍ഷമേഘത്തിന്റെ 
പെയ്തൊഴിയലില്‍ മുളച്ച് പൊന്തിയ
പ്രണയകാമസ്നേഹഗൃഹാതുരനൊമ്പരങ്ങളുടെ  
ചീളുകള്‍ കൂട്ടി വയ്ക്കുമ്പോള്‍ " നൂറാകുന്നു "
ഇത് ഇവിടത്തെ  നൂറാമത്തെ  പോസ്റ്റ്‌  ..
സ്നേഹം കൊണ്ട് , ദേഷ്യം കൊണ്ട് 
ഹൃദയം കൊണ്ട് വീര്‍പ്പ് മുട്ടിച്ചവര്‍ക്ക്  
ഉള്ളം നിറച്ച ഇഷ്ടം തിരികേ ...
" മുഖപുസ്തകം കവര്‍ന്നെടുക്കുന്ന ഇത്തിരി സമയം 
ഇവിടേക്ക് മിഴികളേ എത്തിക്കുന്നില്ല " സദയം ക്ഷമിക്കുക ..!

........................................................................................................................

" നിന്നിലേക്കുള്ള വഴി "
ഓര്‍മകളെ   മഴകൊള്ളിക്കുന്നത് 
ഹൃദയവഴികളില്‍ മഞ്ഞ് പെയ്യുന്നത് 
കരള്‍ കനലില്‍ നിലാവ് തൊടുന്നത് 
പ്രണയസരണികളില്‍ മഴ വീണ 
മനമോടെ നിന്നിലേക്ക് നനഞ്ഞലിഞ്ഞത് ..!

" അംബ്രൊസിയ "
നീ എന്നത്  ഒരു പേരിനൊപ്പം  
പിന്നാമ്പുറങ്ങളിലേക്ക് മറയുന്ന ഒന്നല്ല ,
ഇടനാഴികടന്ന്  വടക്കോട്ടോടിയ  മഴ തന്ന
ഇത്തിരി കുളിരിന്റെ ഹൃദയടയാളമാണ് ..!

" ഒന്ന് മുതല്‍ ....... "
പ്രഥമസമാഗമ സംഗമങ്ങളില്‍ 
പൊട്ടി മുളക്കുന്ന മഴമരം 
നമ്മുക്കിടയിലൂടെ പ്രണയാംശം 
നുകര്‍ന്ന് പന്തലിക്കുന്നത് , സ്ഥിരീകരിക്കലാണ് ..!

" ഉമ്മകള്‍ "
ചുംബനം ... അത് മനോഹരമാകുന്നത് 
നല്‍കുമ്പോഴോ  , വാങ്ങുമ്പോഴോ   അല്ല ,
ഒരൊറ്റ വാക്കില്‍ പ്രണയനാണം കലര്‍ത്തി 
" പോടാ  " ചൊല്ലി തിരസ്കരിക്കുമ്പോഴാണ്  ...!

" കവിത " 
ഭാവനകള്‍ , മനസ്സിന്റെ കൊതിയാണ്
ജീവന്‍ കൊടുക്കുമ്പോൾ  മുഖമരുതെന്ന് 
നിന്റെ പേരിട്ടു വിളിക്കുന്ന വരികള്‍ക്കെപ്പൊഴും 
നിന്റെ മണമുണ്ടായിരിക്കുകയെന്നത് , തെറ്റല്ല ..!

" പനിക്കോള്  "
മഴയൊട്ടി നില്‍ക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ 
കണ്ണില്‍ പരതിയെത്തുന്ന ചില ഇമയനക്കങ്ങളുണ്ട് ..
കടലിരമ്പം സമ്മാനിക്കുന്ന പ്രണയമിഴികളുമായ് 
കരള്‍ പകുത്ത് പട്ടിണിക്കിടുന്ന ചില മയിപീലികള്‍ ..!

" അമ്മ "
മാറിടം തുളുമ്പുന്ന വെണ്മ കൊണ്ട് 
മേലാകേ നന്മ പൂശിയ ,
തൊട്ടാവാടി മുള്ളൊരു 
ആകുലപര്‍വ്വമൊരുക്കുന്ന മനസ്സ് ..!

" നീ "
നൊമ്പരമുടക്കുന്ന  വക്കുകളുള്ള
മനസ്സെന്ന അവയവമുള്ള
സ്നേഹത്തില്‍ നില തെറ്റുന്ന
പ്രണയത്തില്‍ അരൂപിയാകുന്ന 
ഹൃദയം നാവാക്കുന്ന ഒന്ന് ...!

" ബ്ലോഗ്‌  "
ഇരുള്‍ പറ്റി , മറ നീക്കി 
വരികളെ  വാരിപ്പുണരാന്‍
മുഖപുസ്തകത്തിന് ക്വട്ടേഷന്‍ 
കൊടുക്കാന്‍ ഇഴഞ്ഞ് നീങ്ങുന്ന ഒന്ന് ..!