Wednesday, February 20, 2013

അലാവുദ്ദീനും , ശശി മേസ്തരിയും ....!

















"ആപ്പിള്‍ തിന്നുന്ന പാമ്പിനു" പകരം , ഇത്തിരി പുരൊഗമിക്കാന്‍ തീരുമാനിച്ച
ശശിയണ്ണന്‍ ഇന്നലെ ഇട്ട " ദേഷ്യമുള്ള കിളികള്‍ " സ്വന്തം ഫോണില്‍ കളിച്ച്
കൊണ്ടിരിക്കുമ്പൊഴാണ് അലാവുദ്ദീന്റെ വീട്ടീന്ന് വിളി വന്നത് ...

ജ്ജ് നാളേ ഇബിടെ വരെയൊന്ന് ബരണം ...ഇച്ചി പണിയുണ്ടേ ...
മലപ്പുറത്തൂന്ന് കൊല്ലത്ത് കണവന്റെ വീട്ടിലേക്ക് കുടിയേറിയ സഫിയാത്ത.

യൂ ട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് , എം പി ത്രീ ഫോര്‍മാറ്റിലേക്ക്
മാറ്റിയ വെങ്കിട്ടേശ്വര സുപ്രഭാതം കേട്ടാണ് "എട്ട് മണിക്ക് " ശശി മേസ്തരി ഉണര്‍ന്നത് ....
പല്ലിന് പുളിപ്പ് തോന്നി തുടങ്ങിയേ പിന്നേ ദന്തരക്ഷകന്‍ പറഞ്ഞ പ്രകാരം
ഇപ്പോള്‍ എന്നും രാവിലെ "സെന്‍സോഡേയിന്‍ " ഇട്ടേ അണ്ണന്‍ പല്ലു തേക്കൂ ...
കാരസോപ്പിട്ട് കുളിച്ച് കുളിച്ച് ചൊറി പിടിച്ചേ പിന്നേ ഈയിടയായി
പീയേര്‍സിലേക്ക് ചേക്കേറിയിട്ടുണ്ട് , അതില്‍ പിന്നേ " വെയിലിനെ "
കാണാം രാത്രിയും ശശിയണ്ണനില്ലെന്നാ ചേച്ചി പറയുന്നത് ...!
നിന്ന നില്പ്പിന് വസുമതി ചേച്ചി ഉണ്ടാക്കി കൊടുത്ത മാഗി ന്യൂഡില്‍സും കഴിച്ച്
സാധനസാമഗ്രികളുമായി അണ്ണന്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചൂ ...

ഇന്നലത്തെ രാത്രിയില്‍ വെയില്‍ ഉദിച്ചതിന്റെ ക്ഷീണത്തില്‍ ബസ്സിലിരുന്ന്
അണ്ണന്‍ ഒരിത്തിരി മയങ്ങി പോയി , പെട്ടെന്ന് വല്ലാത്തൊരു ആരവം കേട്ടാണ്
ശശിയണ്ണന്‍ ഞെട്ടി എഴുന്നേറ്റത് ....

" കേറ്റിയ അണ്ടി ഇറക്കൂല്ലാ ...ഇറക്കിയ അണ്ടി കേറ്റൂല്ലാ ...
ശമ്പളം കൂട്ടീ തന്നില്ലെങ്കില്‍ മുതലാളിടെ അണ്ടി കയറ്റൂല്ലാ .."

ഇതു കേട്ട് അണ്ണന്‍ ഞെട്ടി , ഹൃദയത്തില്‍ പെരുമ്പറ മുഴുങ്ങി ..
കണ്ണുകള്‍ വിടര്‍ത്തി ഒന്നൂടെ വെളിയിലേക്ക് നോക്കി , അപ്പൊളാണൊരു സമാധാനം
കൈവന്നത് .." കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ പണിമുടക്കിലാണ്"

ബസ്സിറങ്ങീ പുഴവക്കിലൂടേ സഞ്ചിയും തൂക്കി അണ്ണന്‍ പ്രകൃതി ഭംഗി ആസ്വദിച്ച്
ദുബൈക്കാരന്‍ അലാവുദ്ദീന്റെ വലിയ വീട് ഉന്നം വച്ച് നടന്നു ...
ഇടത് വശത്തേ വലിയ പാടം മുറിച്ച് കടന്ന് വരുന്ന ആളെ കണ്ട് അണ്ണന്റെ
മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി, നെഞ്ചിന്റെ ഉള്ളീന്നൊരു കിളി പറന്നു പോയി ..
" ജാനകി " .....പണ്ട് മെക്കാട് പണിക്ക് പോകുന്ന സമയത്ത് , വസുമതി ചേച്ചി മണ്ണപ്പം
ചുട്ട് കളിക്കുന്ന സമയത്ത് , കണ്ണും കണ്ണും കഥകള്‍ കൈമാറിയ സമയത്ത് ,
പണിക്കാരെല്ലാം ഉച്ചമയക്കത്തിലാകുമ്പോള്‍ ജാനകിയില്‍ വാര്‍ക്കുകയാകുമണ്ണന്‍ ..

സിമന്റ് കൂട്ടിപിടിച്ച് നെറുകില്‍ വച്ച് ഉള്ളില്‍ തുടിക്കുന്നതിനോടൊപ്പം
ജാനകിയേയും കൂടെ കൂട്ടാമെന്ന് പറഞ്ഞ ശശിയണ്ണനെ
പിന്നെ മഷി ഇട്ട് നോക്കിയിട്ടു പോലും ജാനകിക്ക് കണ്ടുകിട്ടിയില്ല ,
ബേപ്പൂരില്‍ ഉരു ഉണ്ടാക്കാന്‍ വാസുവിന്റെ കൂടെ പോയ
ശശിയണ്ണന് പിന്നേ തിരിഞ്ഞൊ മറിഞ്ഞൊ നേക്കേണ്ടി വന്നിട്ടില്ല ..
തിരിഞ്ഞ് നോക്കാതിരുന്ന ശശിയണ്ണന് ജാനുനേ കാണാനും പറ്റിയില്ല .. കൂടെ വരാനുള്ള
ത്രാണി ജാനൂന് ഇല്ലാതിരുന്നത് അണ്ണന്റെ ഒടുക്കത്തെ ഓട്ടം കൊണ്ടാണെന്ന് ജനസംസാരം ..

സംഗതി എന്തായാലും കല്യാണി ഡോക്ടറുടെ കരവിരുതില്‍ , അയലത്തെ മാധവേട്ടന്‍
കൊടുത്ത പച്ച നോട്ടിലും , അണ്ണന്റെ ആദ്യകുരുന്നു ജീവന്‍ അകാലചരമമടഞ്ഞൂ......
ഇത് പഴം കഥ , ഇന്നിപ്പൊള്‍ എന്തേലും നടക്കും , ജാനകിയുടെ മുന്നില്‍ പെടാതിരിക്കാന്‍
എപ്പൊഴും ശ്രദ്ധിക്കാറുള്ള അണ്ണന് ഇന്നു പണി കിട്ടും .....
രണ്ടും കല്പ്പിച്ച് അണ്ണന്‍ മുന്നോട്ട് നടന്നൂ ,,
ജാനകീ കാര്‍ക്കിച്ചൊന്ന് നീട്ടി തുപ്പി .. തീര്‍ന്നു .. അതിനപ്പുറം ജാനു എന്തു ചെയ്യാന്‍ ..
ആദ്യമായി അറിഞ്ഞ പുരുഷനേ ......!

ഓര്‍മകളുടെ ഉരസലില്‍ , ഇടക്കാരോ ഇക്കിളിയിട്ട പോലെ ചിരിച്ചു നിന്ന ശശിയണ്ണന്റെ
എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് കൊണ്ട് ജാനൂ അരയില്‍ തിരുകിയ
പുല്ല് ചെത്തുന്ന അരിവാള്‍ എടുത്തു വീശീ .. എന്തു ചെയ്യണമെന്നറിയാതെ
പതറിയ അണ്ണന്‍ ,മനശക്തി വീണ്ടെടുത്ത് പാഞ്ഞു .. പിറകില്‍ ജാനൂ ... മുന്നില്‍ അണ്ണന്‍ ..
വഴുക്കല്‍ ഉള്ള വരമ്പില്‍ നിന്നും , കാല് തെറ്റി അണ്ണന്റെ മനോഹര ലാന്‍ഡിംഗ്
പശുവിനെ കെട്ടാന്‍ പാടത്ത് അടിച്ച് വച്ചിരുന്ന മരകുറ്റിയുടെ മുകളിലേക്ക് ..
ആസ്ഥാനം തകര്‍ന്ന അണ്ണനെ കണ്ട് , തെല്ലാശ്വാസ്സത്തോടെ പിന്നിലേക്ക് മറഞ്ഞു ജാനു ..

എത്ര പിടിച്ച് നിന്നിട്ടും , കഴിയാതെ വന്ന അലാവുദ്ദീന്‍
തന്റെ ആത്മ മിത്രത്തെ കാണുവാനായി ദുബൈയില്‍ നിന്നും തിരിച്ചു ..
രണ്ട് വട്ടം ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തപ്പോഴും
വസുമതി ചേച്ചിയുടെ നിലവിളിയാണ് അലാവുദ്ദീന്‍ കേട്ടത് ...
ഞാനിനി എന്തോ ചെയ്യും , എല്ലാം പോയില്ലേ .. എന്ന രോദനം
അലാവൂദ്ദിന്റെ കാതില്‍ പ്രകമ്പനം കൊണ്ടു , അപ്പോള്‍ വസുമതി ചേച്ചിയോട്
അലവു പറഞ്ഞു , എന്തിനപ്പോള്‍ വിഷമിച്ചിട്ട് നമ്മളൊക്കെ ഇല്ലേന്ന് ..
നിങ്ങളൊക്കെ ഉണ്ടായിട്ട് എനിക്കെന്താ കാര്യം എന്ന മറു ചോദ്യത്തില്‍ ,
ഇത്തിരി നേരം ചിന്തിച്ചിട്ട് ഒരു ദീര്‍ഘനിശ്വാസ്സം മാത്രം പകരം നല്‍കീ അലാവുദ്ദീന്‍ ..

വിമാനത്തില്‍ ഇരിക്കുമ്പോള്‍ ,ശശിയേട്ടനേ കുറിച്ചായിരുന്നു
അലാവുദ്ദിന്റെ ചിന്തകള്‍ മുഴുവന്‍ , കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന പഴമൊഴി
അന്വര്‍ത്ഥമാക്കി കൊണ്ട് , വീടും കുടിയുമൊന്നുമില്ലാതെ ( കുടിയുണ്ടായിരുന്നോ ആവോ )
തന്നിഷ്ടത്തിന് നടന്നിരുന്ന അലാവുദ്ദീന്റെ ബാപ്പ, പ്രായം ചെന്ന മകനെ പ്രായമുള്ള വള്ളി ചൂരലിന്
പൊട്ടിച്ചാണ് ഫറൂക്കിലേക്ക് നാട് കടത്തിയത് , അലാവുദ്ദിന്റെ ഉമ്മയുടെ വീട്ടില്‍ നിന്നും
തടി വ്യാപ്യാരം നടത്തി പരിചയ സമ്പത്ത് നേടാന്‍ .. അവസ്സാനം തിരൂരങ്ങാടിക്കാരി സഫിയയുടെ
"തടി" തേടി കണ്ടു പിടിച്ച് മൊഹബത്തിലായ അലാവുദ്ദീന്‍ നന്നാവാന്‍ തീരുമാനിച്ചു ..
എന്നും രാവിലെ കുളിച്ചൊരുങ്ങി , പല പല ബൈക്കുകളില്‍ സഫിയെ കാണാന്‍ വരുന്ന
അലാവുദ്ദീന്‍, അവള്‍ക്കൊരു രാജകുമാരനായിരുന്നു .. ആയിടക്കാണ് ബേപ്പൂരില്‍ ഉരുവിന്റെ
പണിക്കായി ശശിയേട്ടന്‍ എത്തുന്നത് , നാട്ടുകാരനില്‍ കവിഞ്ഞൊന്നും അവരു തമ്മില്‍ ഇല്ലാതിരുന്ന കാലത്ത് ഫറൊക്ക് അങ്ങാടിയില്‍ വച്ച് യാദൃശ്ശികമായി അവര്‍ കണ്ടു മുട്ടിയിരുന്നു ..

ഒരിക്കല്‍ ഉമ്മയുടെ വീട്ടിലേക്ക് വരാന്‍ ക്ഷണിക്കുകയും ചെയ്തു അലാവുദ്ദീന്‍ ..
കേട്ട പാതി കേള്‍ക്കാത്ത പാതി , ശശിയേട്ടന്‍ ചാടി ബൈക്കില്‍ കേറി ..
വഴിയില്‍ വച്ച് ഒരു പൊതി ഒരാള്‍ കാറ് നിര്‍ത്തി അലാവൂദ്ദീന്റെ
കൈയ്യില്‍ വച്ച് കൊടുത്തു .. അലാവൂദ്ദീന്‍ അത് ശശിയേട്ടന്റെ
കൈയ്യില്‍ കൊടുത്തിട്ട് സൂക്ഷിച്ച് പിടിക്കാന്‍ പറഞ്ഞു , ഇടക്ക് വച്ച് ഇറച്ചി
വാങ്ങാന്‍ ബൈക്ക് നിറ്ത്തി അലാവുദ്ദീന്‍ റോഡ് ക്രോസ് ചെയ്തു
അപ്പുറത്തേക്ക് പോയി , ബൈക്ക് കണ്ടതും , കുരങ്ങന് പൂമാല
കിട്ടിയ പോലെ ബൈക്കില്‍ കേറി ഇരുന്ന് കളി തുടങ്ങി ശശിയണ്ണന്‍ ,
ഉരുട്ടി കളിക്കുന്ന ശശിയേട്ടനു മുന്നില്‍ കാക്കിയിട്ട കശ്മലന്മാര്‍ വന്നിറങ്ങി ,
ലൈസന്‍സ് ഇല്ലാത്ത ശശിയണ്ണന്‍ വിയര്‍ത്തൂ , മുണ്ട് മൊത്തത്തില്‍
അഴിഞ്ഞു താഴെ വീണു, ഇവിടെ വാടാ ... എന്നത് മാത്രമേ അണ്ണന്‍ കേട്ടൂള്ളൂ ..
പിന്നെ അഴിയെണ്ണുന്ന അണ്ണനെ ആണ് കണ്ടത് ..

"കുഴപണവീരന്‍ " ശശി പിടിയില്‍ .. തെക്കന്‍ കേരളത്തിലും മലബാറിലും
ശൃംഖലകളുള്ള കുഴല്‍പ്പണ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ ശശിയണ്ണന്‍ ..
തമിഴന്മാര്‍ അടിച്ച് കൊടുക്കുന്ന, കുഴല്‍ കിണറിനോടൊപ്പമല്ലാതെ
കുഴലെന്നു പോലും കേള്‍ക്കാത്ത പാവം ശശിയേട്ടന്‍ , അലാവൂദ്ദീനു വേണ്ടീ മൗനിയായ് ..
അലാവൂദ്ദീന്‍ ശശിയേട്ടനെ മറന്നില്ല അന്നും ഇന്നും ........................
പക്ഷേ നാലു കാലില്‍ ഇടി കൊണ്ട് നിലത്തിരുന്ന അണ്ണനെ ഒരു മുന്നറിയിപ്പു
പോലും കൊടുക്കാതെ കയറിട്ട് മേലോട്ട് വലിച്ചിട്ട് ഇടിച്ച പൊലീസുകാരെ
ശശിയണ്ണന്‍ മറന്നു , ഓര്‍ത്തിരുന്ന സമയം മുഴുവന്‍ അറിയാതെ പലതും പോകുന്ന
അവ്സഥയായിരുന്നു അണ്ണന്റെ ..



















എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രിയിലേക്ക് തിരിക്കും മുന്നേ അലാവൂദ്ദീന്‍
ശശിയണ്ണനായിട്ട് രണ്ട് കിലോ " കുളിരുള്ള ആപ്പിള്‍ " വാങ്ങി വച്ചു ,
പുതപ്പിട്ട വളരെ പനിചൂടുള്ള ഈ ആപ്പിള്‍ തന്നെയാകണം അണ്ണന്
കൊടുക്കേണ്ടതെന്ന് അലാവുദ്ദീന്‍ ഉറപ്പിച്ചൂ ..
വാര്‍ഡില്‍ കിടക്കുന്ന ശശിയണ്ണനെ കണ്ട് അലാവൂദ്ദിന്റെ കരള്‍ വിങ്ങി
" ഗുരുശിഷ്യന്‍ " സിനിമയില്‍ രാജന്‍ പീ ദേവ് രണ്ടു കാലും പൊക്കി പ്ലാസ്റ്റിറിട്ട്
കിടക്കുമ്പോലെ നിസ്സഹായനായീ ശശിയണ്ണന്‍ , ഈ ഹീന പ്രവര്‍ത്തി ചെയ്തവരോടുള്ള
പ്രതികാരം അലവുന്റെ ഉള്ളില്‍ നുരഞ്ഞു പൊങ്ങിയെങ്കിലും മനസ്സിന് രണ്ടടി കൊടുത്ത്
" അടങ്ങ് അടങ്ങ് " എന്ന് പറഞ്ഞ് പഠിപ്പിച്ചു , അടക്കിയിരുത്തി ..
സത്യം, അപ്പുറം ജാനുവാണെന്നുള്ളതാണെന്ന് ആര്‍ക്കുമറിയില്ലേലും ശശിയണ്ണനറിയാം
" കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ "

ജാനുനെ കുറിച്ച് കൂടുതലറിഞ്ഞ വസുമതി ചേച്ചീ കിടന്ന കിടപ്പില്‍ അണ്ണനെതിരേ
ചോദ്യ ശരങ്ങള്‍ എറിഞ്ഞു അണ്ടി കളഞ്ഞ അണ്ണാനെ പോലെ എന്തു
ചെയ്യണമെന്നറിയാതെ അണ്ണന്‍ നിന്നു വിയര്‍ത്തു , സോറി കിടന്നു വിയര്‍ത്തു ..
അവസ്സാനം അണ്ണന്‍ ഒരു വെടി പൊട്ടിച്ചു , അലാവുദ്ദിന്റെ പഴയ കേസാണതെന്നും ,
അലാവുദ്ദീനായാല്‍ എന്തൊക്കെയോ ആയെന്നും , അതിനാല്‍ ആണ് അവനെ ബാപ്പ നാടു കടത്തിയതെന്നും , അവനെ കിട്ടാത്തതിന്റെ ദേഷ്യം കൂട്ടുകാരനെന്ന് പേരു കൊണ്ട്
മാത്രം ഇത്ര നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ വഴക്ക് കൂടിയതാണെന്നും ,
തനിച്ചു വരമ്പിലൂടെ നടന്നു പോകുമ്പോള്‍ തലകറക്കം അനുഭവപ്പെട്ട് താഴേക്ക്
വീണു പോയതാണെന്നും പറഞ്ഞ് അണ്ണന്‍ തടി തപ്പി ..
വസുമതി ചേച്ചി ഇരുത്തി ഒന്നു മൂളുകയും പതുക്കെ അടി വയറു നോക്കി
ഒരു കുത്തും കൊടുത്തു , നക്ഷത്രമെണ്ണിയ അണ്ണന്‍ ഉള്ളില്‍ സമാധാനിച്ചു ,
അന്ന് ഏറ്റെടുത്ത അലവുന്റെ കാര്യത്തിന് ഇന്നൊരു പരിഹാരം ഉണ്ടായല്ലൊ സന്തോഷം .!

കുറ്റി ബാക്കിയിരുന്ന അറ്റവും കൊണ്ട് " കുറ്റി ശശിയായ് " അണ്ണന്‍ ആശുപത്രി വിട്ടു ..
നടക്കാനോ , കിടക്കാനോ , നേരെ ഇരിക്കനോ കഴിയാതെ ജീവിതം വഴിമുട്ടി ..
അലാവുദ്ദിനോടുള്ള ചതി വസുമതി ചേച്ചി വഴി നാട്ടില്‍ പാട്ടായി , ആ പാട്ട് കേട്ട്
അലാവുദ്ദീന്റെ ഹൂറി കെട്ട് കെട്ടി .. ഇനി നാട്ടിലേക്കില്ലെന്ന് പറഞ്ഞ് അലാവുദ്ദിനും ........
അങ്ങനെ ഒരു കുറ്റി പറ്റിച്ച പണിയില്‍ എല്ലാം ഒരു വഴിയായ് ...
അറ്റമില്ലാത്ത സൗഹൃദം കുറ്റിയില്‍ തട്ടി പൊട്ടി ..
എല്ലാ പ്രതീക്ഷയും നശിച്ച വസുമതി ചേച്ചി , മെക്കാട് പണിക്ക് പോയി തുടങ്ങീ ..
ഇടക്കിടേ ജാനൂന്റെ മണം വസുമതിയില്‍ അടിച്ച അണ്ണന്‍ കിടന്നു കൊണ്ട് പ്രാകി ...
പ്രാകല്‍ സഹിക്കാന്‍ വയ്യാതകുമ്പോള്‍ കട്ടിലോടെ എടുത്തണ്ണനെ തോട്ടിലിടും
നാട്ടുകാര്‍ക്ക് അതൊരു " കുളിപ്പിക്കല്‍ " ചടങ്ങാണ് ...

എല്ലം തുറന്നെഴുതിയ കത്തില്‍ അലാവുദ്ദീന്‍ വെണ്ണ പോലെ അലിഞ്ഞു ..
കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ ചികില്‍സ കഴിഞ്ഞെത്തിയ ശശിയണ്ണന്‍ പൂര്‍ണ ആരോഗ്യവാനായി ..കിട്ടിയ വഴിക്കൊക്കെ അണ്ണന്‍ ജാനൂനെ തപ്പി ,
തപ്പല്‍ മടുത്ത് ജാനൂ നാടു വിട്ടു .. സഫിയാത്ത കുണുങ്ങി കുണുങ്ങി തിരികേ വന്നു ,
ശശിയണ്ണനും , വസുമതി ചേച്ചിയും ഉമ്മറുത്തുന്ന് പുതു മണവാട്ടിയെ സ്വീകരിച്ചൂ ,
ഇതറിഞ്ഞ് അലാവുദ്ദീന് ശശിയേട്ടനുള്ള കുളിരുള്ള ആപ്പിളുമായീ പറന്നിറങ്ങി ,
നേരില്‍ കണ്ട് കെട്ടി പിടിച്ച് , ഉരുണ്ട് മറിഞ്ഞു ഇരുവരും ..

അങ്ങനെ ശശിയേട്ടനും അലാവുദ്ദീനും വീണ്ടും അണ്ടിയും മുന്തിരിയുമായി
പുഴവക്കില്‍ സൊറ പറഞ്ഞിരിക്കുന്ന വൈകുന്നേരത്ത് ഒരു ചോദ്യം അലാവുദ്ദീന്‍ ചോദിച്ചു ,
നമ്മുടെ ശശിയണ്ണനോട് ..

" അല്ല ശശീ ,, നീ സത്യം പറ .. നീ എങ്ങനെ അറിഞ്ഞു ഞാനും ജാനുവും തമ്മിലുള്ള ബന്ധം " ???    



{ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും }

Wednesday, February 13, 2013

ശലഭ മഴ .............















കിനാവ് പൊട്ടി വീണ രാവിന്റെ വരമ്പത്ത്
ദിനരാത്രങ്ങളുടെ കാത്തിരിപ്പിന് വിരാമം ...!
വേനല്‍ കവര്‍ന്ന നിറങ്ങളിലേക്ക്
പ്രണയവര്‍ണ്ണങ്ങളുടെ " ശലഭ മഴ " ....
നിന്നില്‍ ഉദിക്കുകയും എന്നില്‍ അസ്തമിക്കുകയും
ചെയ്യുന്ന നമ്മുക്കിടിയിലെ പകലാണ് പ്രണയം ....
രാവ് തേഞ്ഞ് തീരും മുന്നേ നിന്നില്‍ മാത്രം
തീരാന്‍ കൊതിക്കുന്ന തപിക്കുന്ന സ്വപ്നമാണ് നീയെന്നില്‍ ..

സമ്മതിക്കുന്നു , എനിക്ക് നിന്നോട് പ്രണയമുണ്ട് ........!
അമ്മയോട് ...? ഉണ്ട് അമ്മയോട് കുഞ്ഞിലേ തൊട്ടേ പ്രണയത്തിലാണ് ഞാന്‍ ..!
മഴ ? എന്നോ എപ്പൊഴോ തോന്നിയൊരു പ്രണയം മഴയോടുണ്ട് ....!
ഇതെന്തു കഥ , കണ്ണില്‍ കാണുന്ന എല്ലാത്തിനോടും പ്രണയം ..?
അപ്പൊള്‍ പിന്നേ എന്നോട് എന്താണ് ?

തേഞ്ഞ് തീരുന്ന വിളക്കിനറ്റത്ത് .. ഒരു ശലഭമുണ്ട്
തേടി വരുന്നത് സന്ധ്യയുടെ വിശുദ്ധയാമങ്ങളില്‍ ..
മാറ് കരിഞ്ഞ ഒരു അമ്മയുണ്ട് ,
നെഞ്ചു നീറുന്നൊരച്ഛനും ...
വീര്‍ത്ത കണ്‍തടങ്ങളില്‍ കഥപൂക്കുന്ന ലോകമുണ്ട് ..
കരള്‍കുത്തി വിളിച്ചിട്ടും കൈമലര്‍ത്തുന്ന-
ദൈവമുഖങ്ങളുമുണ്ട് .
വരകളും വരികളും , പുകയുന്ന മനസ്സും
പകര്‍ത്തി വച്ച കാര്‍മേഘമുണ്ട് ..
നാളെയുടെ മഴയില്‍ പെയ്തൊഴിയാന്‍
കിടപ്പാടം പുതു കഥയുടെ " ബീജം " തേടുന്നു ..

അതിജീവനത്തിന്റെ നാട്ടില്‍ ,
സുര്‍ക്കയിട്ട നാരങ്ങത്തോടില്‍
രാവും പകലും വിശപ്പിനെ മുട്ടിക്കുമ്പോഴും ..
എന്നുള്ളില്‍ അടയിരിക്കുന്ന നിന്നോട് " പ്രണയമുണ്ട് "....
വേനലാളലില്‍ നിന്നെ കരംചേര്‍ത്തു നിര്‍ത്താന്‍
പോന്നൊരു ശുഷ്ക്കിച്ച നെഞ്ചിന്‍ കൂടുമുണ്ട്

ഉണ്ട് , നിനക്കെന്നോട് പ്രണയത്തിനപ്പുറം ചിലതുണ്ട് ..
ചുരങ്ങള്‍ തഴുകി വരുന്ന കാറ്റിനൊപ്പം
നിന്നെ കെട്ടിപ്പുണരുമ്പോള്‍ ഞാന്‍ അറിഞ്ഞ
നിന്റെ ഉള്‍ച്ചൂട് മതി , എനിക്ക് .............!

ഇതു കൊള്ളാം . നീ എന്റെ ഉള്‍ച്ചൂടറിഞ്ഞെന്നോ ..
എന്നിട്ടും എന്തേ പരന്നൊഴുകുന്നില്ലാന്ന് പരാതി സഖീ ..?
നിന്റെ പ്രണയം " ശലഭമഴ " പോലെയാണ് ....
നിന്റെ ജീവന്റെ തിരിതുമ്പത്ത് , ആന കറുപ്പില്‍ ,
കടല്‍നീലയില്‍ , അമ്മമടിയില്‍ .. നീ പൊഴിക്കുന്ന ശലഭമഴ ..
അത് ...... എത്ര കിട്ടിയാലാണ് മതി വരുക ..?

നിന്റെ സ്നേഹയൊപ്പ് കൊണ്ട കത്ത് ഇന്നാണ് കിട്ടുന്നത് ...
നിന്റെ അക്ഷരങ്ങളില്‍ നക്ഷത്രങ്ങളുടെ മിനുക്കമുണ്ടായിരുന്നു
വായിക്കുമ്പോള്‍ പൊടിമഴ പെയ്തു മുറ്റത്ത് ..
പുഴ എന്നിലേക്ക് വഴി മാറി ഒഴുകി ..
പതിവ് തെറ്റി നേരത്തേ കണിക്കൊന്ന പൂത്തു മനസ്സില്‍ ..
ഇനി എന്നാണ് നിന്നെ ഒന്നു കാണുക ..?

പ്രീയദേ , നന്മ വറ്റിത്തുടങ്ങുന്ന ഊടുവഴികളില്‍ ...
കണക്ക് പറഞ്ഞ് സ്നേഹം പോലും പകുത്തെടുക്കുന്ന
സ്വപ്നങ്ങള്‍ നഷ്ടമായ പകലറുതിയില്‍...
ലാവമുഖങ്ങള്‍ അവശേഷിപ്പിച്ച തെരുവിലെ
ചാരങ്ങളില്‍ പൊതിഞ്ഞ് പോയ മനസ്സില്‍...
ഒരു തുള്ളി ഇരുട്ടില്‍ ഒറ്റിക്കൊടുക്കുന്ന മൗനത്തില്‍ ..
നീയും നിന്റെ ചൂടും അകതാരിലുണ്ട് ... ദൂരം കാലമാണ് ..
അതിനെ കണ്ടില്ലെന്നു നടിക്കുക , സമയത്തെ കാലം കൊണ്ടു തരും ..
അന്നു കാലത്തെ കവര്‍ന്നെടുത്ത് , നിറഞ്ഞലിയുക .........!

കാട്ട് വള്ളികള്‍ ചുറ്റി പിണയുന്ന , ഉരുളന്‍ കല്ലുകളുള്ള -
നടവഴികളില്‍ ദൈവ സാന്നിധ്യത്തിന്റെ സ്പര്‍ശം ...
നീയും ഞാനും ഒന്നിച്ച് കേട്ടത് , അരുവിയുടെ ചിരിയാണോ ?
നിനക്കെന്നൊട് എത്ര ഇഷ്ടം ? ദേ ഇത്ര , ഈ ആമ്പലോളം ......
ദേ ഇത്ര ..എപ്പൊഴും നനവാര്‍ന്ന് കാണുന്ന കൈവിരല്‍ തുമ്പോളം ...

ഒരു പാട്ടിന്റെ തുടക്കത്തില്‍ മയങ്ങി പോകുന്നത് ..
എത്ര ആഴമുള്ള മയക്കത്തിലും ഉണരുന്നത് ..
വറ്റെടുത്ത് വെള്ളമൂറ്റി കാന്താരിക്കൊപ്പം നാവില്‍ ചേര്‍ത്തത് ..
ഒരു ചൂരല്‍ കസേരയില്‍ ലോകം തീര്‍ത്തത്
കാലവേവുകളെ ചങ്കുറപ്പോടെ നെഞ്ചേറ്റാന്‍ പ്രാപ്തമാക്കിയത്
ഒരൊറ്റ ചുബനം കൊണ്ട് സ്നേഹം മുഴുവന്‍ പകര്‍ത്തുന്നത്.......!

പ്രണയമെന്നല്ല , താല്‍ക്കാലികമായ അഭിനിവേശമല്ല
കെട്ടു പോകുന്നതല്ല , പരത്തി പറയുന്നതുമല്ല ..
കാലങ്ങളായി കാത്തിരിന്നൂന്നുള്ള വീണ്‍ വാക്കുമില്ല ..
കാല്പനികതയുടെ ലോകത്ത് ജീവിക്കുന്നുമില്ല .........!
ഒന്ന് ...ഒന്നോട് ചേര്‍ന്നത് ... ഒന്നായത് .....!

കണ്ണ് തുറക്കൂ , നീയിപ്പോള്‍ എവിടെയാണ് ..
മലകളെ പുല്‍കുന്ന മേഘങ്ങളേ കണ്ടുവോ .. ?
താഴത്ത് നിറയുന്ന വന്യസുഗന്ധമുള്ള പൂക്കളുടെ
ഗന്ധവും പേറി വരുന്ന " ശലഭങ്ങളേ " കണ്ടുവോ ..?
ഒന്നെത്തി നോക്കൂ , ആഴത്തില്‍ നിന്നും കാറ്റേറി വരുന്നത് ..
വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് , ഒരൊ അടിവാരങ്ങള്‍ക്കുമില്ലേ ..?

കണ്ണേ ..! ഇടക്ക് ചിന്തകളുടെ കൂമ്പാരത്തില്‍
നിന്റെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നു കരുതരുത് ...!
കയ്പ്പേറിയ അനുഭവങ്ങളുടെ ആകേത്തുകയാകാം ജീവിതം ..
ഇടക്ക് മഴയും , നനുത്ത കാറ്റും , വേവും, ഉഷ്ണവും , ഇലകൊഴിയലും
ഒക്കെ മാറി മാറി വരുന്ന ജീവിതം .. നാം നമ്മേ മറന്നു പോകുന്ന -
ചില നിമിഷങ്ങളുണ്ട് , ജീവിക്കണമെന്ന മോഹം മരവിച്ച് പോകുന്നത് ..
ചിലരേ നാം തേടി ചെല്ലും , ചിലര്‍ വന്നു ചേരും ..
ചിലര്‍ മൊട്ടിടും , പൂവാകും , കൊഴിയും ...
ചിലര്‍ നീല കുറിഞ്ഞി പോലെ കാലമെടുത്ത് പൂക്കും
ഒരിക്കലും നഷ്ടമാകാതെ ആ നിറവ് അടുത്ത വരവ് വരെ തങ്ങി നിര്‍ത്തും ..
മഴ ചാറ്റല്‍ പോലെ ചിലരുണ്ട് , എക്കാലവും ഉള്ളില്‍
ഇങ്ങനെ പെയ്തു പെയ്തു നില്‍ക്കും ...
പെരുമഴ തീര്‍ക്കുന്നവരുമുണ്ട് , പോകുമ്പോള്‍
വലിയ മുറിവിന്റെ ചാലുകള്‍ കാണാം ..

നിനക്ക് .. നിന്നോളം .. ഞാന്‍ എന്താണ് പറയുക .....

വരൂ ..... രാവ് പൂത്ത് തുടങ്ങീ , മലയിറങ്ങീ പോകേണ്ടവര്‍ നാം ..
കൈകള്‍ കോര്‍ക്കുമ്പോള്‍ മനസ്സ് ചേര്‍ത്ത് വയ്ക്കുന്നു എന്നു കരുതേണം ...
കൈകുമ്പിളില്‍ ഒതുക്കി വയ്ക്കണം നമ്മുക്ക് കിട്ടിയ ശലഭത്തെ
പ്രണയച്ചൂട് കൊടുത്ത് , ആയിരങ്ങളെ പുനര്‍ ജീവിപ്പിക്കണം ..
നമ്മുടെ മുറ്റത്ത് നിലക്കാത്ത " ശലഭ മഴ " തീര്‍ക്കാന്‍ ......!


















ഈ വര്‍ഷമേഘമിങ്ങനെ പെയ്തു കൊണ്ടിരിക്കും ,
വിരഹ വേവു സമ്മാനിച്ച്
എനിക്കു മാത്രം , ഇത്തിരി അകലേ .....
ഉള്ളിലെ പ്രണയത്തിന് ഒരു ദിനവും കല്പ്പിച്ച്
കൊടുത്തിട്ടില്ല എങ്കിലും , പ്രണയാത്മാക്കളുടെ
ഈ ദിനത്തില്‍ വെറുതെ ...................

Monday, February 4, 2013

മുനയുള്ള മൗനങ്ങള്‍

ഇരുമ്പ് ഇരുമ്പിലുരയുന്നത്..
കേള്‍ക്കാതെ പോകുന്ന മര്‍മ്മരം ..
ദാഹം മൂത്ത ചക്രങ്ങള്‍ കുടിച്ചു വറ്റിച്ച
ചുവന്ന നേര്‍ രേഖയുടെ ആവര്‍ത്തിക്കുന്ന കണ്ണീര്‍ ചോല ..
കിടപ്പാടം വിറ്റിട്ടും കടം തീരാത്ത ഉച്ചക്ക്
മണ്ണ് തിന്ന് വയറ് നിറഞ്ഞവരുടെ ചിത്രത്തിനടിയില്‍
മഴയുടെ താരാട്ടുമായ് വന്ന മയക്കത്തിന്റെ അന്ത്യത്തില്‍
വേര്‍തിരിച്ചറിയുവാനാവാത്തൊരു സ്വപ്നത്തുണ്ട് ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ .. സമയം രാവിലേ ആറു മണി ..
പുതുവര്‍ഷത്തിന്റെ ചൂരില്‍ നിറഞ്ഞാടിയ രാവുകള്‍ തളര്‍ത്തിയ ഞരമ്പുകളില്‍
പതിയേ ഉണരുന്ന പുലരീ , പ്ലാറ്റ്ഫോം നിറയേ പുണ്യവതിയായ മദര്‍ തെരേസയുടെ
കാരുണ്യസ്പര്‍ശമുള്ള വസ്ത്രങ്ങള്‍ പേറിയ കന്യാസ്ത്രീകള്‍ ..
ആറ് പതിനഞ്ചിന് പുറപ്പെടുന്ന ജനശതാബ്ദി പ്ലാറ്റ്ഫൊം രണ്ടില്‍
ചക്രവും പാളവും പ്രേമിച്ചു കിടക്കുന്നു ..ഡി ടുവില്‍ .. പന്ത്രണ്ടാം നമ്പര്‍ വിന്‍ഡോ
സീറ്റില്‍ എന്റെ ബാഗ് വയ്ക്കുമ്പോള്‍ ബോഗി തീര്‍ത്തും വിജനമായിരുന്നു ..
പതിനഞ്ച് മിനിറ്റിനുള്ളില്‍ പതിയേ അനക്കം വച്ച ബോഗികള്‍ക്കൊപ്പം
ജനശതാബ്ദി എക്സ്പ്രസും കോഴിക്കോട് നഗരം വിട്ട് ഓടിത്തുടങ്ങി ..
ഓര്‍മകളുടെ തള്ളികയറ്റമാണ് ഓരോ ട്രെയിന്‍ യാത്രയും
പ്രത്യേകിച്ച് ഏകനായി യാത്ര ചെയ്യുമ്പോള്‍ ...
തൊട്ടപ്പുറത്തുള്ള മുഖങ്ങളെ അവഗണിച്ച്
പുറം കാഴ്ചകളുടെ തെന്നിമറയലില്‍ മുഖം ചേര്‍ത്ത്
സുഖദമുള്ള മാനസികതലങ്ങളിലേക്ക് എത്തിപ്പെടുന്ന നിമിഷങ്ങള്‍ ..
കൈകളില്‍ സാറാ ജോസഫിന്റെ " ആതി " പാതി നിര്‍ത്തിയ നിലയില്‍
എന്റെ വിരല്‍ തുമ്പിനാല്‍ വേര്‍തിരിക്കപ്പെട്ട് നാണത്തോടെ ...

{ആതിയേ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ ..
ഇന്നിന്റെ മലിനമായ മനുഷ്യമനസ്സിന്റെ നേര്‍ മുഖം ..
ജലമെന്നത് എല്ലാത്തിന്റെയും ആദ്യവും അവസ്സാനവുമാകുമ്പോള്‍
ജലത്തിലൂടെ ജീവിച്ച് , മനോഹരമായ കാഴ്ച നല്‍കി ,പിന്നീട് അതിനു വേണ്ടി ,
പൊരുതുന്ന ഒരു കൂട്ടം നന്മയുള്ള മനസ്സുകളുടെ വരയാണ് " ആതി " } 


















വറ്റിയ പുഴയുടെ തേങ്ങലുമായീ , ഒട്ടിയ വയറിന്റെ ആന്തലുമായ്
താഴേ എന്റെ നിള ... തേങ്ങലടക്കാന്‍ മനസ്സ് തീരം തേടുമ്പോള്‍
നിളയുടെ മടിത്തട്ടെന്നെ മാടി വിളിക്കും , മുഖം വെള്ള മണലില്‍ അമര്‍ത്തീ
സന്ധ്യകാണുമ്പോള്‍ ഉതിരുന്ന കണ്ണുനീരിനെ നിള വന്ന് തലോടും ...
ഇന്ന് നിള കരയുന്നുണ്ട് എനിക്കോ നിങ്ങള്‍ക്കൊ തടുക്കാനാവാത്ത
കണ്ണിര്‍ച്ചാലുകള്‍ പൊഴിച്ച് .. എങ്കിലും ഭംഗി ചോരാതെ ന്റെ നിള ..
പാലത്തിന് മുകളിലൂടെ ജീവിതം പോലെ , വര്‍ഷം പോലെ
ഈ ഇരുമ്പ് ചക്രങ്ങള്‍ ഉരസി പാഞ്ഞ് പോകുമ്പോള്‍ ...................

വെള്ളക്കാരന്‍ എന്നു തോന്നിക്കുന്നൊരാള്‍ ട്രെയിനില്‍ പനയോല പോലത്തെ
ചൂല് കൊണ്ട് താഴെ വൃത്തിയാക്കുന്നു , വെളിയിലേക്ക് കണ്ണുകള്‍ പകുത്ത
എന്റെ എല്ലാ ശ്രദ്ധയും ഈ മനുഷ്യനിലേക്ക് മാറി വന്നു .. ഇയാള്‍ വിദേശിയാണോ ..?
ആവോ .. വസ്ത്രം വിദേശിയോട് സാമ്യമുള്ളത് ,
പക്ഷേ ഇനിയെന്തെങ്കിലും ജനതികമായ തകരാര്‍ ?
ഈ മനുഷ്യന് എന്തെങ്കിലും കൊടുക്കണമെന്ന് മനസ്സ് പറയുന്നു ..
അത്രക്ക് ആത്മാര്‍ത്ഥതയോടെ ആ മനുഷ്യന്‍ വൃത്തിയാക്കുന്നുണ്ട് ഒരോ മൂലയും ..
അവസ്സാനം പുറത്തേക്ക് തട്ടുന്ന എല്ലാ ആളുകളേയും കവച്ച് വച്ച് അദ്ധേഹം
പാള പോലത്തെ ഒന്നില്‍ എല്ലം പൊടിയും തട്ടിത്തൂത്ത് വാഷ് ബെയിസിനറ്റത്തെ കുപ്പയില്‍ ഇട്ടു ..
പിന്നെ ഒരൊരുത്തരുടെ അടുത്ത് ചെന്നു നില്‍ക്കുന്നു , മാന്യമായ് കൈകൂപ്പുന്നു ,
ഒരിക്കല്‍ പോലും കൈനീട്ടുന്നില്ല ആ മനുഷ്യന്‍ , മിക്കവരും കൊടുക്കുന്നുണ്ട് പൈസ ..
ഞാന്‍ പത്ത് രൂപ എടുത്ത് വച്ചു , പക്ഷേ എന്തൊ ആ മനുഷ്യന്‍ എന്റെ
അരികിലേക്ക് വന്നില്ല ,,കൊടുക്കാന്‍ മനസ്സ് പറഞ്ഞ ആളുകള്‍ക്ക് ,
ഒന്നും കൊടുക്കാതെ ആകുമ്പോള്‍ ആകെ അസ്വത്ഥമാകുംനാം ..
ഇനി ആ മനുഷ്യന് കൈകൂപ്പുവാന്‍ പാകത്തില്‍ ഞാനായിട്ടില്ല
എന്ന കാലത്തിന്റെ സത്യമാകാം ..വിളിച്ച് കൊടുക്കുവാന്‍ എനിക്കായതുമില്ല ,
ഞാന്‍ നോക്കി നില്‍ക്കേ അദ്ധെഹമെന്നില്‍ നിന്നും മറഞ്ഞു പോയി ..

" ജനശതാബ്ദീ " അതിന്റെ പരമാവധീ വേഗത കൈവരിച്ച് പായുന്നുണ്ട് ,
പ്രവാസത്തിലെ മഴത്തുള്ളി പോലെ വീണുകിട്ടുന്ന ഇടവേളകളില്‍ നാടണയുമ്പോള്‍
വിരളമായി കൈവരുന്ന ഒന്നാണ് ട്രെയിന്‍ യാത്രകള്‍ ..
പുറം കാഴ്ചകള്‍ക്കൊപ്പം മനസ്സ് പായുന്നത് അറിയുകയേ ഇല്ല ,
കൗമാരകാലത്തിന്റെ വര്‍ണ്ണങ്ങള്‍ ഓര്‍മകളായി വന്നു നിറയും , മുഖം ചുവക്കും ,
അധരം പതിയെ വിറകൊള്ളും , വിങ്ങും ...
നിന്റെ ഒരോ ചിന്തകളും എന്റെ ഫോണില്‍ കോളുകളാകുമ്പോളാണ്, മനസ്സ് മഴതൊടുന്നത് ..
തൊട്ടപ്പുറത്തെ സീറ്റിലെ കുറുമ്പി കോത അമ്മയുടെ മടിയില്‍ ഇരുന്ന് കുറുമ്പ് കുത്തുന്നുണ്ട്
ഹാന്‍ഡ് ബാഗ് തുറന്ന് ലിപ്സ്റ്റിക് എടുത്ത് അമ്മയുടെ ചുണ്ടില്‍ തേയ്ക്കുന്നുണ്ട് അവള്‍ ..
നാണവും , ദേഷ്യവും കൊണ്ട് ആ അമ്മ സഹികെടുന്നത് കാണുമ്പോള്‍ ബാല്യം പ്രായത്തേ
ഭേദിച്ച് മനസ്സിലേക്കിരച്ച് കേറും , അമ്മിഞ്ഞ പാലു വന്നു നാവില്‍ തൊടും ..
ഇടക്ക് " ആതിയിലും " , ഇടക്ക് ആ കുറുമ്പിയില്‍ കണ്ണുകള്‍ പായ്ച്ച് ഞാന്‍ ..
ഒടുവില്‍ കുറുമ്പിയോട് ചോദിച്ചു മോളൂട്ടിയുടെ പേരന്താണ് .. " മെറിന്‍ " .......

ഷൊര്‍ണ്ണൂര്‍ വിട്ട് അധികമാകില്ല , നാവില്‍ കാപ്പിയുടെയും ,
ഉഴുന്ന് വടയുടെയും രുചി പതിയേ പതിയേ ഉള്ളിലേക്ക് വലിയുന്നുണ്ട് ,
ട്രെയിന്‍ വളരെ വേഗത കുറച്ച് നിര്‍ത്തുവാനായുന്ന മട്ടില്‍ ആയ്ക്കുന്നുണ്ട് ,
വെളിയിലേക്ക് നോക്കുമ്പോള്‍ ചെറിയൊരു മരത്തിന്റെ ചില്ലയില്‍ ഒരു മയില്‍ ..
ആദ്യമായാണ് ഒരു മയിലിനെ ട്രെയിന്‍ യാത്രയില്‍ കണ്ടു മുട്ടുന്നത്
തല തിരിച്ച് കുറെ നേരം നോക്കി അതിനെ , വണ്ടി പിന്നെയും മുന്നോട്ട് പോയി പതിയെ നിന്നൂ
സ്റ്റേഷനില്‍ എത്തിയതല്ല , സിഗ്നല്‍ ശരിയാവത്തതിനാലാകാം , വെറുതേ പുറത്തേക്ക് നോക്കി ഇരുന്നു ..
തൊട്ടപ്പുറത്ത് വെറൊരു പാളവും കാണാം , എന്നിട്ടും എന്താണാവോ വണ്ടി നിര്‍ത്തിയത് ..
വരണ്ട മണ്ണിന്റെ വേവു കാണാം പുറത്ത് , ഒരു വലിയ തിട്ടക്കപ്പുറം പാടമാണെന്ന് തോന്നുന്നു ..

അഞ്ച്മിനിറ്റ് കഴിഞ്ഞിട്ടും ട്രെയിന്‍ അനങ്ങുന്നില്ല , അപ്പുറത്ത് കുറുമ്പിയുടെ
ചിണുങ്ങല്‍ കേള്‍ക്കാം നേരെ ഇപ്പുറത്തേ സീറ്റില്‍ സുമുഖനായൊരു
മുത്തശ്ശന്‍ നന്നായി ഉറങ്ങുന്നുണ്ട് ,മുഴുവനും നരച്ച താടിയും മുടിയുമെങ്കിലും ,
അതിനുമൊരു ചേലുണ്ട് , കുലീനത്വമുണ്ട്
പിന്നിലെ സീറ്റില്‍ നിന്നും രണ്ടു പേര്‍ എന്തോ ജോലി സംബന്ധമായ സംസാരത്തിലാണ്
പകുതി മലയാളവും ആംഗലേയവും കലര്‍ത്തിയ സംസാരം .. മുന്നിലേക്ക് നോക്കിയാല്‍
നീളത്തില്‍ കാണാം ട്രെയിനിന്റെ അങ്ങേ അറ്റം വരെ .. വീണ്ടും ആതിയിലേക്ക്
അതില്‍ നിന്നും കണ്ണുകള്‍ ഏതോ പ്രേരണയുടെ പുറത്തേറി വെളിയിലേക്ക് ..
കുറച്ചപ്പുറത്തായി നേരത്തെ കണ്ട തിട്ടകള്‍ കേറി ഒരു പെണ്‍കുട്ടി വരുന്നുണ്ട്
ഓറഞ്ച് നിറമുള്ള ചുരിദാറിട്ട് , വളരെ ഗൗരവത്തില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് ..
ഒരു പ്രത്യേക രീതിയുണ്ട് അവളുടെ സംസാര ചലനങ്ങളില്‍ , മുഖത്തേക്ക് പതിച്ച കണ്ണുകള്‍
എടുക്കുവാനാകാതെ ഞാന്‍ നോക്കി ഇരുന്നു , ഇരുനിറവും നിമിഷങ്ങളുടെ ഇടവേളകളില്‍
പലവിധ ഭാവങ്ങള്‍ കൈവരുന്ന മുഖവും .. താഴേക്ക് ഇറങ്ങി വന്ന് കാലുകള്‍ കൊണ്ട്
പച്ചിലച്ചെടികളെ തട്ടി അന്തമില്ലാത്ത സംസാരത്തിലാണ് അവള്‍ , ഒരു ട്രെയിന്‍ ഇപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ചിന്ത പോലും അവള്‍ക്കില്ലാത്ത പോലെ ,
കണ്ണുകള്‍ നിറയുന്നുണ്ടൊ ..? സംസാരം ഉച്ചത്തിലാകുന്നുണ്ടൊ .........

ഇരുമ്പ് ഇരുമ്പിലുയരുന്ന ശബ്ദം , വളരെ വേഗത്തില്‍ അടുത്ത് വരുന്നു ..
ഒന്നും ചെയ്യുവനാകുന്നതിന് മുന്നേ ഒരു ചെറു മര്‍മ്മരം കേട്ടു .. ചുവന്ന നിറത്തിന്റെ
ഒരു നുള്ള് വന്നെന്റെ ഹൃദയത്തില്‍ വീണുവോ ..?അപ്പുറത്തിരുന്നവരുടെ അലര്‍ച്ച കേട്ടു ..
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കണ്ണില്‍ നിറഞ്ഞു നിന്ന ആ ജീവനെ കൊരുത്ത് വളരെ വേഗത്തില്‍
ഓടി മറഞ്ഞ ആ ഇരുമ്പ് വണ്ടിയോടു എന്താണപ്പോള്‍ മനസ്സില്‍ തോന്നിയത് ..
മനസ്സെന്നത് കൈമോശം വന്ന പോലെ , എന്റെ ട്രെയിന്‍ ഒന്നുമറിയാത്ത പോലെ
നീങ്ങിത്തുടങ്ങി...... കണ്ണില്‍ മയിലിനെ കൊണ്ടു തന്ന നിമിഷങ്ങള്‍ ..
കൗതുകത്തിന്റെ ആ പെണ്‍പൂവിലേക്ക് നോക്കുവാന്‍ എന്തിന് കാലമെന്നെ
അനുവദിച്ചുവോ ആവോ .....ഉത്തരമില്ലാത്ത ചോദ്യം , സ്വയം ഒടുങ്ങിയതെന്ന്
പിറകില്‍ നിന്നുള്ള വിശകലനങ്ങള്‍ , വല്ലാതെ മനം പുരട്ടുന്നു ,
ശര്‍ദ്ദിക്കുവാന്‍ വരുന്ന പോലെ ...

ഒന്നിലും അടയിരിക്കുവാനാകാതെ മനസ്സ് എങ്ങോട്ടോ പായുന്നു ..
ഏതോ സ്റ്റേഷനില്‍ " മെറിന്‍ " ഇറങ്ങി പോയി .. ചിലതിങ്ങനെയാണ് പലവിധ
ചോദ്യങ്ങള്‍ മനസ്സിനെ മഥിക്കും , പല രീതികളില്‍ ഉത്തരങ്ങള്‍ മുന്നിലെത്തും
ഒന്നു പോലും മനസ്സിനെ തൃപ്തിപ്പെടുത്തില്ല ..
നൂറോളം ജീവന്റെ തുടിപ്പുകള്‍ ആഴം കവര്‍ന്ന അഷ്ടമുടി കായലിന്റെ
മുകളിലൂടെ മനസ്സോ ഹൃദയമോ ഇല്ലാത്ത ആ ഇരുമ്പ് ചക്രങ്ങള്‍ ഉരസി പായുന്നു ..
ഇനിയങ്ങോട്ട് ഗൃഹാതുരമായ ചില കാഴ്ചകളുടെ തുരുത്തുകളാണ് ..
പെറ്റമ്മയുടെ തലോടല്‍ പോലെ വന്നു നിറയുന്ന ഉപ്പുവെള്ളതിന്റെ കാറ്റ്
വലിഞ്ഞ് മുറുകിയ മുഖവും മനസ്സുമായി തലസ്ഥാനനഗരിയില്‍ എത്തുമ്പോള്‍
കെട്ടിപ്പിടിച്ചു മടിയിലുറങ്ങുവാന്‍ അമ്മയെ തേടുകയായിരുന്നു ഉള്ളം ...

ഇന്ന് ഫെബ്രുവരി മൂന്ന് , മാധ്യമം പത്രത്തിലെ ഒരു വാര്‍ത്ത മനസ്സില്‍
ആ പെണ്‍കുട്ടിയെ വീണ്ടും കൂട്ടികൊണ്ട് വന്നു , പ്രവാസത്തിന്റെ വിരഹ വേവില്‍ ..
എന്റെ മഴയേയും , മകളേയും പിരിഞ്ഞ കടുത്ത യാന്ത്രികതകളില്‍
മറന്നു തുടങ്ങിയ ആ മുഖം വീണ്ടും മുന്നിലെത്തിയപ്പോള്‍ ,
തലങ്ങള്‍ ഒന്നു മാറുവനാണ് " മുഖപ്പുസ്തകത്തില്‍ "ഒന്നെത്തി നോക്കിയത് ..
അവിടെ കണ്ടൊരു ചിത്രം കരള്‍ പറിച്ചെറിയിച്ചു ..






(ഈ ചിത്രത്തിന്റെ പിന്നിലുള്ള
നേരുകളില്‍ എനിക്ക് പരിമിതമായ
അറിവേ ഉള്ളൂ , മിഴികളിലുടക്കിയത് നേരായീ പകര്‍ത്തിയെന്നു മാത്രം )










മനുഷ്യനില്‍ ഇത്രയും ക്രൂരതകള്‍ നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കുന്ന ഒന്നു തന്നെ ..
ബീഹാറിലെ ഭഗല്പൂരില്‍ ഒരു സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം
കെട്ടി തൂക്കി കൊന്നൊരു ചിത്രം , താഴേക്കിടയിലുള്ള ആ സ്ത്രീയോടുള്ള ഈ ക്രൂരത
മാധ്യമങ്ങളോ , ജനങ്ങളോ കണ്ടില്ലെന്ന് പരിതപിക്കുന്ന ഒരു അഭിഭാഷകന്റെ
കുറിപ്പോടു കൂടിയ ചിത്രം ..പ്രതികരിക്കുന്നതിനും , നമ്മുക്ക് ജാതിയും മതവും ,
പണവും അന്തസുമൊക്കെയുണ്ടെന്ന് തോന്നിപ്പോകുന്നു ..
ആ ശരീരം കാണുമ്പോള്‍ അറിയാം , ജീവിതത്തോട് പടവെട്ടി പോരാടിയ
ഒരു പാവം സ്ത്രീയുടേത് പോലെ ..അതിലും കാമത്തിന്റെ കണ്ണുകള്‍ കാണാന്‍
കഴിഞ്ഞ മനുഷ്യനെന്ന ദൈവത്തിന്റെ ഉത്തമ സൃഷ്ട്ടി ..

ആസുര താളം തിമിര്‍ക്കുന്നു ഹൃദയത്തില്‍ ..
ആരോ നിശബ്ദമൊരു നോവായി നിറയുന്നു ,
നെഞ്ചില്‍ ആഴ്ന്നമരുന്നു മുനയുള്ള മൗനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു ..
പ്രീയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റ് പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്ക് കാതോര്‍ത്തിരിക്കുന്നു
കാതിരിപ്പൊറ്റക്ക് കണ്‍പാര്‍ത്തിരിക്കുന്നു ((എം കെ ))

Wednesday, January 23, 2013

"കടുക് പാടങ്ങള്‍ക്കപ്പുറത്ത് "


















താരകങ്ങള്‍ കഥ പറയുന്ന മിഴികളേ തേടി ...
നിലാവ് പൂക്കുന്ന ഹൃദയതാഴ്വാരങ്ങള്‍ തേടി ..
വേനല്‍ പുകച്ചിലില്‍ ഉരുകിയൊലിച്ച മനസ്സിലേക്ക്,
പൊഴിഞ്ഞ നിസ്വാര്‍ത്ഥ പ്രണയത്തിന്റെ മഴരാവുകള്‍ തേടി ...

" പ്രീയമുള്ള നന്മഹൃദയങ്ങളേ .. ഉള്ളില്‍ തികട്ടി കൊണ്ടിരിക്കുന്ന
പ്രണയാംശത്തിന്റെ ചിലത് , പ്രവാസം കൊണ്ട് തരുമ്പോള്‍...
പകര്‍ത്തുകയാണ് ... ബ്ലോഗ് ലോകത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നും
എന്റെ കൈവിരല്‍ തുമ്പിനാല്‍ ഉതിര്‍ന്നു വീണു കാണില്ല എങ്കിലും ..
ഞാന്‍ ഒഴുകുന്നുണ്ട് , ഒരോ പ്രണയവരികളിലൂടെയും .. "സഹിക്കുക"

വീണ്ടും ഞാന്‍ , ഗതകാലങ്ങള്‍ക്കപ്പുറത്ത് വച്ച് , എന്നെ തൊട്ടു പോയ
ചിലതിന്റെ പുനര്‍ജന്മം ... യാന്ത്രികതയുടെ തോളത്ത് നിന്നും
ഇടക്കൊന്നിറങ്ങി , സ്നേഹത്തിന്റെ അത്താണിയില്‍ മനം ചേര്‍ത്ത്
സ്വപ്നങ്ങള്‍ കണ്ട നിമിഷങ്ങളിലൂടെ ഒരു യാത്ര .......
വരിക അരികു ചേര്‍ന്നു നടക്കുക എന്നോടൊപ്പം ..!

നഗരത്തിന്റെ ഹൃദയധമനികളില്‍ , ചുവപ്പും പച്ചയും കൊണ്ട
നിയന്ത്രണങ്ങള്‍ക്കിടയിലൂടെ കരവും മനവും , അതെത്തിപ്പിടിക്കുവാന്‍
പാടു പെടുന്നുണ്ടായിരുന്നു .. മിഴികളില്‍ നോക്കീ , എന്റെതെന്ന് പറയുവാന്‍
മോഹം കൊണ്ട രാവുകളേതാണെന്ന് ഓര്‍ത്ത്, ഇരമ്പുന്ന എല്ലാ യന്ത്രങ്ങളേയും
പിന്നിലാക്കീ അടുത്തേക്ക് അടുത്തേക്ക് ...

റിയര്‍ വ്യൂ മിററിലൂടെ അവളെ കാണുമ്പോള്‍ , സ്നേഹാദ്രമായി
അവളോടി വരുമ്പൊള്‍ മനസ്സ് ഈ ജന്മത്തിന്റെ പൂര്‍ണതയിലേക്ക് .....
അഭിനയത്തിന്റെ പല കോണുകളിലൂടെ ഞാന്‍ സമതലം തേടാന്‍ നോക്കുമ്പോള്‍
അവളെന്നിലേക്ക് ചെറു ചിരിയോടെ നിറയുന്നുണ്ടായിരുന്നു ..
പ്രണയ മധുരത്തിന്റെ കണങ്ങള്‍ക്ക് പകരം തീവ്ര സ്നേഹത്തിന്റെ
അലയടികള്‍ നിറഞ്ഞു നിന്നിരുന്ന ഞങ്ങളുടെ പ്രണയതാഴ്വാരങ്ങള്‍ ....
എന്നിട്ടും ആദ്യമവള്‍ എനിക്ക് വേണ്ടീ കരുതിയത് മധുരമാണ് ...
പാലിന്റെ മണമുള്ള " പേട " കൈവിരല്‍ തുമ്പു തൊട്ട് നല്‍കിയത് ...

നാണത്തിന്റെ കോണുകളില്‍ തട്ടി ഞാന്‍ മിഴികള്‍ മറ്റു പലതിലേക്കും
തിരിക്കുമ്പോള്‍ , പ്രണയാധികാരത്തോടെ അവള്‍ എന്നില്‍ കടന്നു കയറി ..
" അല്ല കണ്ണാ , ഒരു നല്ല ഷര്‍ട്ട് ഇട്ട് വന്നൂടേ നിനക്ക് " ....
റെസ്റ്റോററ്റിന്റെ ഉള്ളിലിരിക്കുമ്പോള്‍ , ആ കണ്ണുകള്‍ കാണാന്‍ എന്തു രസമായിരുന്നു ..
കടലു കാണുന്ന കൊച്ചു കുട്ടിയേ പോലെ നോക്കി ഇരുന്നു എത്രയോ നേരം ..
അവള്‍ കൃത്രിമമായി സംസാരിക്കുമ്പോഴും, എന്തഴകാണെന്നൊ ....!
മൊഴികള്‍ കൊണ്ട് കഥ വിരിയിക്കുന്ന , ചിരി കൊണ്ട് ലോകം കാണിക്കുന്ന
മിഴികള്‍ കൊണ്ട് കടലാകുന്ന , അധരം കൊണ്ട് പ്രണയം വിളമ്പുന്ന... നീ ...
അപ്പൊഴും പറയും .. " കണ്ണാ , നിനക്ക് വട്ടാ .. നിന്റെ സ്നേഹം കൊണ്ട് തോന്നുന്ന
വട്ടുകളാ ഇതൊക്കെ .. നിനക്ക് ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇതിനേക്കാള്‍ തന്നേക്കും .....!

പ്രീയമുള്ളവളേ .. നീ അറിയുക ..
മഞ്ഞിന്‍ പുതപ്പില്‍ എനിക്ക് നഷ്ടമാകുന്ന
നിന്റെ സ്നേഹതാപത്തിന്റെ നിമിഷങ്ങള്‍ ...
തൊലിപ്പുറത്തില്‍ തൊട്ട് നനക്കുന്നതല്ല,
നിന്റെ , നമ്മുടെ പ്രണയം ... ഉള്ളം തൊടുന്ന -
നിന്റെ അന്തിമുല്ലയുടെ മണം എനിക്ക്
മറ്റേത് സന്ധ്യയാണ് പകരം തരുക ......!

രാവിനെ ഒറ്റിക്കൊടുക്കുന്ന മഞ്ഞവെളിച്ചത്തിന്റെ
ചോട്ടില്‍ , നിന്നോടൊത്ത് കടല്‍ത്തിരകള്‍ തൊടുന്ന
മണല്‍ത്തരികളില്‍ കാലുകള്‍ വയ്ക്കുമ്പോള്‍ ..
എന്നും പ്രണയത്തിന്റെ തോഴിയായ മഴയെത്തി ...
കുളിരുള്ള അവളുടെ തലോടല്‍ മുഴുവനും ഏറ്റ് വാങ്ങീ
തിരികേ കാറിലെത്തുമ്പോള്‍ , ഗ്ലാസുകള്‍ താഴ്ത്തീ മഴയുടെ കടുത്ത
ചീളുകള്‍ കൈകളിലേറ്റുമ്പോള്‍ ....... നീയായിരുന്നു അരികിലും ഉള്ളത്തിലും ..
ഒരു മുത്തത്തില്‍ നിന്നെയാകേ തണുപ്പിക്കാന്‍ ഞാന്‍ പലവട്ടം തുനിഞ്ഞിരുന്നു ,, പക്ഷേ ..!

സഖീ , അവനവന്റെ പ്രണയത്തില്‍ , വാക്കുകള്‍ അതീതമാകും ...
അവന് , അതോളം മറ്റൊന്നും പ്രീയതരമാകില്ല ..
വാക്കുകള്‍ക്ക് , ആവര്‍ത്തനവും , അതിരുമുണ്ടാകില്ല ...
അവള്‍ക്ക് , ഈലോകത്താരെക്കാളും മോഹിപ്പിക്കുന്ന പലതുമുണ്ടാകാം ...
പക്ഷേ നീ ... അറിഞ്ഞ , പറഞ്ഞ , കൊണ്ട ... പ്രണയത്തിനപ്പുറം,, "സത്യമാണ്"
എന്നില്‍ ഒട്ടും കളങ്കമില്ലാതെ നിറയുന്ന " പ്രണയസത്യം ".....


















കടുക് പാടങ്ങള്‍ നിറയുന്ന , മഞ്ഞ് പൊതിയുന്ന പ്രഭാതങ്ങളും സായാഹ്നങ്ങളുമുള്ള
എന്നെയും നിന്നെയും തിരിച്ചറിയാത്ത , ഭാഷയും സംസ്കാരവും വേറിട്ട
നാട്ടിന്‍പുറങ്ങളിലേക്ക് നിന്നോടൊത്തുള്ള യാത്ര,
കാലങ്ങള്‍ക്ക് മുന്നേയുള്ള സ്വപ്നമായിരുന്നു .................

ചക്രവാളത്തിന്റെ ചരിവുകളില്‍ , കാര്‍മേഘത്തിന്റെ ഗര്‍ത്തങ്ങളില്‍
എന്നേയും നിന്നേയും കൊണ്ട് പറന്ന, നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച
യന്ത്ര കൈകള്‍ ആടിയുലയുമ്പോള്‍ , ആകുലതയോടെ നിന്നെ ചേര്‍ക്കുമ്പോള്‍
നീ " നിര്‍വൃതിയുടേ മേലില്‍ ഭാരമില്ലാത്തവളെ പോലെ " കണ്ണുകള്‍ തിളങ്ങിയിരുന്നു ...

കടുകെണ്ണയുടെ മണമുള്ള കറികൂട്ടുകള്‍ , അന്യോന്യം കൈവിരലാലേ ഊട്ടുമ്പോള്‍
ചുറ്റുമുള്ള കണ്ണുകള്‍ കൗതുകത്തോടെ നോക്കുന്നത് ...
നിറഞ്ഞ മഞ്ഞിനെ വകഞ്ഞു മാറ്റി , വേറിട്ട വഴികളിലൂടെ
തണുത്ത വെള്ളത്തിലേക്ക് ഊളിയിടുന്നത് ..
ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കണ്ണുകളിലേക്ക് , സ്നേഹാധിക്യത്തിന്റെ
" കൈകള്‍ കൊണ്ടുള്ള വട്ടം ചുറ്റലുകള്‍ക്ക് "...
കൈകളില്‍ കോരിയെടുക്കാവുന്ന ഇരുട്ടില്‍, മഞ്ഞിനെ പുതപ്പിച്ചു
ഹൃദയം ഹൃദയത്തോട് ചേര്‍ത്ത് നടന്ന് പോയ ഊടു വഴികള്‍ക്ക് ..
പുറത്ത് മഞ്ഞ് പൊഴിയുമ്പോള്‍ , നിനക്കും എനിക്കുമിടയില്‍-
പൊഴിഞ്ഞ ചുടു ചുംബനങ്ങള്‍ക്ക് ..
ഈ ജിവിതം പകരം വയ്ക്കുന്നു ..
നിന്നോളം എന്നെ പൊതിഞ്ഞൊരു മഴമേഘവുമില്ല കണ്ണാ ..!
ജീവിതത്തിനെ , ജീവിച്ചു തീര്‍ക്കാന്‍ , ലക്ഷ്യവും ധൈര്യവും പകര്‍ന്ന്
നീ കൂടെ നിറയുമ്പോള്‍ അറിയുന്നുണ്ട് ,
കഴിഞ്ഞു പോയ മഴക്കാറുകള്‍ക്ക് ഒരു കാറ്റിനോളം ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന് ..

പ്രണയം ഭ്രമമാണെന്ന് .. താല്‍ക്കാലിക മേച്ചില്പ്പുറങ്ങളില്‍
നിറക്കുന്ന വര്‍ണ്ണമാണതെന്ന് .. നാളെയുടെ ഉദയത്തില്‍ പൊലിഞ്ഞു പോകുമെന്ന് ...
നൂറു നൂറു വികാരങ്ങളിലൂടെ , അനിവാര്യതയിലൂടെ , നിനക്ക് ഞാനും എനിക്ക് നീയും
സമമെന്നുള്ളത് അര്‍ത്ഥമായി നിലനില്‍ക്കുമ്പോള്‍ , നിന്നെ കൂടാതെ എനിക്ക്
ദു:ഖമോ , സന്തോഷമോ , പിണക്കമോ , ജയമോ , തോല്‍വിയോ ഇല്ലെന്നുള്ളത് ..
ജീവിതം നിന്നോളമെത്തും വരെ മരണമാണെന്നും , ജീവന്റെ തുടുപ്പുകള്‍
നിന്നിലൂടെയാണ് അറിഞ്ഞതുമെന്നതും .. ഇനിയെന്താണ് നിന്നോളം ഞാന്‍ പകര്‍ത്തി വയ്ക്കുക ..

കാലം കൊണ്ടുടാകുന്നത് .. കാമം കൊണ്ടുടാകുന്നത്...
പ്രണയം കൊണ്ടുടാകുന്നത് ..സ്നേഹം കൊണ്ടുടാകുന്നത് ...
മഴയും, മഞ്ഞും, വെയിലും, കാറ്റുകൊണ്ടും ഉണ്ടാകുന്നത് ...
നാം അറിയാതെ , നമ്മള്‍ അറിയാതെ , അവരുമിവരുമറിയാതെ
രൂപപ്പെടുന്ന ചിലതുണ്ട് , അതിനൊരു പ്രതലമുണ്ട് ..
നാം എത്ര അകലെത്തെങ്കിലും , രണ്ടു ഹൃദയമെങ്കിലും
നമ്മളൊന്നായി ഇരിക്കുന്ന പവിഴപ്പുറ്റുകള്‍ ..
കാലമോ കാറ്റോ മഴയോ കൊണ്ട് പൊലിയാത്ത ഒന്ന് ..
പിണക്കമോ , ഇണക്കമോ , വാശിയോ ബാഹ്യമായ
സ്പര്‍ശനം മാത്രം നല്‍കി നമ്മളേ നമ്മളാക്കുന്ന പ്രതലം .....!

നിളയും നിലാവുമില്ലാത്ത , തിരുവാതിരയും ,കാര്‍ത്തികയുമില്ലാത്ത
നിഷ്കളങ്കമുഖങ്ങള്‍ നിറയുന്ന തെരുവുകള്‍ക്ക് തീര്‍ത്തും അന്യര്യായ് നമ്മള്‍ ...
സ്വാതന്ത്ര്യത്തിന്റെ മധുരപ്രതികാരം വീട്ടി നമ്മള്‍ .... ഓര്‍ക്കുക ഓരോ മനസ്സും
കൊതിക്കുന്നുണ്ട് ഈയൊരു യാത്ര .. എല്ലാ കെട്ടുപാടുകളില്‍ നിന്നും
സ്നേഹത്തിന് മാത്രം മുന്‍ തൂക്കം നല്‍കിയൊരു യാത്ര ..
പൂത്ത് നില്‍ക്കുന്ന കടുക്പാടങ്ങള്‍ക്കിടയിലൂടെ കൈകള്‍ കോര്‍ത്ത് ,
പൂര്‍ണതയോടെ , ഞാന്‍ നീ എന്ന ബോധമണ്ഡലത്തില്‍ നിന്നെല്ലാം അകന്ന്
മഞ്ഞിന്റെ മറവിലേക്ക് , ഭാരമേതുമില്ലാതെ ഒരു മാഞ്ഞു പോക്ക് ആരാണ് കൊതിച്ചു പോകാത്തത് ..



















അന്തിമുല്ലയുടെ അടിമപ്പെടുത്തുന്ന സുഗന്ധം ..
മഞ്ഞ് നിറഞ്ഞ നരച്ച നിലാവുണ്ട് പുറത്ത് ...
പൊട്ടിച്ചിരികളും , മൗന സംവേദനങ്ങളും...
ഉറവ പൊട്ടുന്ന നനുത്ത അകത്തളങ്ങളും...
അടുക്കളയറ്റത്തെ എരിവാര്‍ന്ന കോണുകളും..
ചേര്‍ത്തടുപ്പിക്കുന്ന നീയും , മഴയും രാവും ..
നാവിലേക്കുതിരുന്ന ചാതുര്യമുള്ള നിന്റെ ഉള്ളവും ..
അമ്പലപ്പാട്ടും , കാവും , തോടും, കുളങ്ങളും
ഒരുകണ്ണാലേ സ്വായത്തമാക്കിയ അമ്പിളിക്കലയും
തൊടാന്‍ വെമ്പി , പിന്നില്‍ വീണ നിമിഷങ്ങളും ...
ഇന്ന് ഈ ഒറ്റപ്പെട്ടു പോകുന്ന ലോകത്തില്‍
ഓര്‍മകളുടെ നിലാതോണിയേറി അരികില്‍ വരുന്നുണ്ട് ..

വിരഹം , പ്രണയത്തിന്റെ നിറം കൂട്ടും , നഷ്ടം പ്രണയത്തിന്റെ ആഴം കാട്ടും
പിണക്കം , ഇണക്കത്തിന്റെ കുളിരു നല്‍കും , ഓര്‍മ്മകള്‍ പ്രണയത്തിന്റെ ചിത്രം വരക്കും ...
" പ്രണയം " എന്ന മൂന്നക്ഷരത്തില്‍ തളച്ചിടാനാവില്ല നമ്മുക്കുള്ളിലേ വികാരങ്ങളെ ...
എഴുതി എഴുതി നിറച്ചിട്ടും , തീര്‍ന്നു പോകുന്നില്ല നിന്നോടുള്ള ഒന്നും ...


കടുക് പാടങ്ങള്‍ക്കപ്പുറത്ത് , നിനക്കും എനിക്കും വസിക്കാനൊരു ഇടമുണ്ട് .
കൈകള്‍ കോര്‍ത്ത് ഈ നടപ്പ് തുടരുക ...
നമ്മുക്കിടയിലെ മുനയുള്ള
നോട്ടങ്ങളെ അവഗണിക്കുക ...
മഞ്ഞിലേക്ക് മിഴികളടച്ച് മാഞ്ഞു പൊകുക ...
അന്തിമുല്ല പൂക്കുന്ന വഴികളില്‍ ഒന്നായി നിന്ന്
ഒരു പൂമൊട്ടിന് ജന്മമേകുക ..
ഒടുവില്‍ ... നമ്മളെ പൊഴിച്ച് , ഒന്നായി രൂപപ്പെട്ട്
ദൂരെ .. കടുക് പാടങ്ങള്‍ക്ക് മുകളിലെ ഒരു താരകമായി കാലങ്ങളോളം നില കൊള്‍ക ....





ചിത്രങ്ങള്‍ : എനിക്കും നിനക്കുമിടയില്‍, നമ്മളാല്‍ രൂപപെട്ടത് ..

Friday, November 9, 2012

വരും ... വരാതിരിക്കില്ല ...!

പ്രീയ സ്നേഹഹൃദയങ്ങളേ ...


മനസ്സ്, എന്റെ പരിധിക്കുള്ളില്‍ നിന്നും യാത്രയായിരിക്കുന്നു ..
പൂര്‍ണത കൈവന്ന പൊലെ ഉള്ളം , ശാന്തമായിരിക്കുന്നു
ഒന്നിലും കേന്ദ്രികരിക്കുവാന്‍ ആകുന്നില്ല , എന്നു പറയുന്നതിനൊപ്പം
നാടണയുവാന്‍ ഇനി ഏതാനും പുലരികള്‍ കൂടീ ..

" അയ്യനേ " പുല്‍കുവാന്‍ മനസ്സ് കൊതിക്കുന്നുണ്ട് ..
കൂടേ എന്റെ പ്രീയ മഴയില്‍ അലിഞ്ഞില്ലാതാവാന്‍ ,
അമ്മയുടെ അരിക് ചേര്‍ന്നു കിടക്കാന്‍ ..!
ഞാനറിയാതെ വന്നു പൊകുന്ന ഈ " വിടവിന് " സദയം ക്ഷമിക്കുക പ്രീയ മിത്രങ്ങളേ ..
തിരികേ വരും വരെ മനസ്സില്‍ സൂക്ഷിക്കുക എന്നേ , എന്റെ മഴകളേ ...!


" മന്ദാരം മലര്‍ മഴ ചൊരിയും പാവനമാമലയില്‍ "
"കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരു സന്നിധിയില്‍ "
" ഒരു ഗാനം പാടി വരാനൊരു മോഹം അയ്യപ്പാ "
" ഒരു നേരം വന്നു തൊഴാനൊരു മോഹം അയ്യപ്പാ "

" സ്വാമീ ശരണം "


തിരികേ വരുമ്പൊഴും , സ്നേഹ ഹൃദയങ്ങള്‍ കൂടെയുണ്ടാവുമെന്ന പ്രാര്‍ത്ഥനയോടെ..

സ്നേഹപൂര്‍വം .......... റിനി ...!



Sunday, October 7, 2012

എന്തോ മൊഴിയുവാനു​ണ്ടാകുമീ..​..!
























പഴമയുടെ കാല്പ്പാടുകള്‍ പതിഞ്ഞ ഇടനാഴികള്‍
വിദൂര ഓര്‍മകളില്‍ പോലുമില്ലാത്ത , എന്നോ പോയിരുന്ന
ആ തറവാട് , എന്തേ ഇന്നിപ്പോള്‍ ഓര്‍മകളില്‍ തെളിയുവാന്‍ ..
അമ്മയോട് വഴക്കിട്ട് പാടത്തേക്കിറങ്ങി നടക്കുന്ന പതിവുകളില്‍
കൈതപൂത്ത തോട്ട് വക്കത്ത് നിന്നും ഇടത്തൊട്ട് തിരിഞ്ഞ്
നീളന്‍ വരമ്പുകളിലൂടെ ഇത്തിരി ദൂരം നടക്കുമ്പോള്‍
ചെറിയ മരപ്പലക കൊണ്ട് തീര്‍ത്ത ഗേറ്റ് .. അതിനുള്ളിലേക്ക് വലിയ മരങ്ങള്‍
പ്രണയം പൊഴിച്ച് മറച്ചു വച്ചിരുന്ന വലിയ ഒരു തറവാട് ..
ഞങ്ങളുടെ അന്നത്തെ കൗതുകം പൂണ്ട " ബംഗ്ലാവ് "...
ഒരിക്കല്‍ ചിറ്റപ്പന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ട്രിപ്പിള്‍ ഫൈവ്
സിഗററ്റ് അടിച്ചു മാറ്റി ഞാനും കുഞ്ഞുമോനും കൂടി ഒരു വൈകുന്നേരം
ആ തറവാടിന്റെ പടിപ്പുര വാതില്‍ വരെ പോയി നിന്നു , ആളനക്കമില്ലാത്ത
ഇടവഴിയുടെ ഇങ്ങേ തലക്കല്‍ ഒരു വലിയ മാവിന്റെ ചോട്ടില്‍ സ്ഥലം കണ്ടെത്തുമ്പോള്‍
ഒരു ചെറു പേടി ഉണ്ടായിരുന്നു മനസ്സില്‍ , മഴ പതിയെ പൊടിഞ്ഞ് വീണ് തീപ്പെട്ടിയെ
നനച്ചു , പരിചയമില്ലാത്ത വലിക്കാരന്റെ പാടു പെടലില്‍ ആദ്യ പുക പുറത്തേക്ക് വിടുമ്പോള്‍
മഴ കനക്കാന്‍ തുടങ്ങിയിരിക്കുന്നു , " വാടാ ആ കോലായില്‍ കേറി നില്‍ക്കാം നമ്മുക്ക് "
കുഞ്ഞുമോന്‍ എന്നേയും വലിച്ച് അവിടെത്തിയ നിമിഷം പേടിയുടെ ആഴം കൂടി വന്നൂ ..
പിന്നിലേ ഒരു ജനാല തുറന്ന് കാറ്റില്‍ അനങ്ങുന്നുണ്ട് ..

പച്ച പരവതാനിയിട്ട അകത്തളം , വലിയ കൊത്തുപണികളൊട് കൂടിയ
കസേര ഒന്നില്‍ അരിക് ചേര്‍ന്ന് മൂട് മൊത്തം കൊള്ളിക്കാതെ ഇരിക്കുമ്പോള്‍
ഉള്ളിന്റെ ഉള്ളില്‍ പെണ്ണു കാണലിന്റെ സുഖമുണ്ടായിരുന്നുവോ ..
അകത്തറകളില്‍ നിന്നും കിലുക്കം കേള്‍ക്കാം , ഹോ ഇവള്‍ വിശ്വസുന്ദരി തന്നെ
താലത്തില്‍ തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന " ആട്ടിന്‍ പാല്‍ "
അല്ല ഞാന്‍ എങ്ങനെയാണത് കാണുന്നത് .. ?
എന്റെ കാഴ്ചകള്‍ക്ക് ഇത്രയധികം വ്യാപ്തി ലഭിച്ചുവോ ..
മുകളില്‍ നിന്നുമത് ഞാന്‍ വ്യക്തമായീ കാണുന്നുണ്ടല്ലൊ .. അല്ലേ ?
എന്റെ മുന്നിലേക്ക് താലം നീട്ടുമ്പൊള്‍ , ഇതുവരെ അറിഞ്ഞ സുഗന്ധങ്ങള്‍ക്കൊക്കെ
മേലേ, പറഞ്ഞു ഫലിപ്പിക്കുവനാകാത്തത് അവളില്‍ നിന്നും അകത്തളമാകേ നിറയുന്നുണ്ട് ..
ഒന്നു ചിരിച്ചുവോ ..ചുണ്ടില്‍ തങ്ങി നില്‍ക്കുന്നത് ഒരു വസന്തത്തിന്റെ തേന്‍ നിറവാണോ ..
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ് , അകത്തേക്ക് ആനയിക്കുന്നുണ്ട് ..
കാലുകള്‍ അങ്ങൊട്ട് ചലിക്കുകയായിരുന്നില്ല , പതിയേ അവളൊടൊപ്പൊം ഒഴുകി പോകുന്ന പോലെ ..
ആടയാഭരണങ്ങള്‍ അഴിഞ്ഞു വീഴുമ്പോള്‍ , തിളങ്ങുന്ന പട്ടുവസ്ത്രം പൂമെത്തയിലേക്ക്
വേര്‍പെടുമ്പൊള്‍ , ദൂരേ എവിടേയൊ നിന്നും പതിഞ്ഞ സംഗീതം കേള്‍ക്കുന്നുണ്ട് ..

" മിഴികളില്‍ പൂക്കുന്ന മഴ , നിന്‍ മേനിയിലും "
" കരളില്‍ നിറയുന്ന കഥ , നിന്റെ ചുണ്ടിലും "
" മനസ്സ് , തേടി പിടിക്കുന്ന കിനാവിന്റെ മൃദുലത "
" നീ പടി കടത്തി കൊണ്ടു വരുന്ന മഞ്ഞുതുള്ളിതന്‍ ആര്‍ദ്രത "
" പ്രണയം . നീ തന്നെ , നീ എടുത്തണിയുമ്പോള്‍ , എന്നെ അണിയിക്കുമ്പോള്‍ "

കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നത് അറിയുന്നുണ്ട് ..
ഒരു തിരി വെട്ടത്തിന്റെ നാളം മാത്രം ഇങ്ങനെ നേര്‍ത്ത് നേര്‍ത്ത് ......
എങ്ങൊട്ടേക്കാണ് മനസ്സിന്റെ സഞ്ചാരം ..
അല്ല ആ സഞ്ചാരപദം നിര്‍ണ്ണയിക്കുവാന്‍ നമ്മുക്കാകുമോ ?
ആണായാലും പെണ്ണായാലും കാത്ത് സൂക്ഷിക്കുന്ന ചിലതുണ്ട് ..
കവര്‍ന്നെടുക്കല്‍ എല്ലാം പെണ്ണുങ്ങളില്‍ നിന്നുമാത്രമെന്ന് എങ്ങനെ പറയും ..
" അമ്മ എന്നേ തേടി നടപ്പുണ്ടാകുമോ , " ത്രിസന്ധ്യക്ക് കാവില്‍ വിളക്ക് വച്ചില്ലെങ്കില്‍"
ഈ നേരം കെട്ട നേരത്താണോ , ഞാനീ ഗാഡഗന്ധത്തിനടുത്ത് .. വേണ്ടിയിരുന്നില്ല ..
അല്ല , ഇതിപ്പോള്‍ എന്റെ തെറ്റൊന്നുമല്ലല്ലൊ .. മനസ്സ് ഒരു തരത്തിലുള്ള ഇന്ധനവും
വേണ്ടാതേ ഓടുന്ന ഒന്നല്ലേ .. ആരുണ്ട് കടിഞ്ഞാണിടുവാന്‍ ..

വരൂ .. പ്രീയ ഗായകാ .. നിന്റെ വേണു ഗാനം എന്നേ എത്ര മോഹിപ്പിച്ചെന്നോ ..?
അതു കള്ളം .. നീ അതിനെപ്പോള്‍ എന്റെ വേണു ഗാനം കേട്ടു .. ?
കണ്ണില്‍ നോക്കീ കള്ളം പറയുന്നോ .. ? നീ ഇങ്ങനെ നോക്കല്ലേ ...
ഞാന്‍ സമ്മതിച്ചു പോകും .....

ആ ജനല്പാളികള്‍ നീ ഒന്നടച്ചിടുമോ ..?
പുറത്ത് മഴ പെയ്യുന്നുണ്ടല്ലേ , എത്ര നാളായീ മഴ കണ്ടിട്ട് , ഒന്നു കൊണ്ടിട്ട് ..
നിനക്കൊരു മഴ ഗന്ധമാണ് ,തുലാവര്‍ഷം പെയ്തലച്ചിട്ട് , പൊട്ടിയ കൂണ്‍ ഗന്ധം
കാട് കേറാതെ സ്ത്രീ ജന്മമേ ..
വരൂ എന്റെ കൂടെ , നിനക്ക് മാത്രമായൊരു മഴയുണ്ട് ..
ഈ ചെറു പാളികളിലൂടെ ഊര്‍ന്നിറങ്ങാം .. നിനക്കാകുമോ ?

ചുട്ട് പൊള്ളുന്നുണ്ടല്ലൊ നിന്റെ മേനീ .. എന്തേ ?
നീ കനലായി പൊള്ളിച്ചാല്‍ ഞാന്‍ പിന്നെ .. നോക്കല്ലേടാ ഇങ്ങനെ ...!
കനലില്‍ ചുവന്നു തുടുത്തിട്ട് , പെരുമഴയില്‍ കൊണ്ടു നിര്‍ത്തിയില്ലേ .. നീ
നിന്റെ ആലയില്‍ പൂത്ത എന്നെ നീ .. ഉപേക്ഷിച്ചു കളയുമോ ..?

ഒരു കാര്യം പറയട്ടെ .. നിന്റെ തൊളു മുതല്‍ കൈയ്യ് മുട്ടു വരെ
എന്തു ഭംഗിയാണ് .. ഒന്നു ചേര്‍ത്തു വയ്ക്കു , എന്റെ കവിളുകളിലേക്ക് ..
ഹോ .. നിന്റെ വിരല്‍ തൂലിക , എന്നില്‍ വരച്ച ചിത്രങ്ങള്‍ക്ക്
എന്താണ് ഇത്ര നീളം .. ഒന്നു നിര്‍ത്തൂന്നേ .. മഴ നിറക്കാതെ ..

കാലന്‍ കോഴി കൂവി തുടങ്ങീ , ആരാണാവോ ..
ആരാവാന്‍ , അവര്‍ ഭാഗ്യം ചെയ്തവരാകുമല്ലേ ..
മരിച്ച് ജീവിക്കുന്നവരേക്കാള്‍ .. വിഷാദമോ .. നിന്റെ കണ്ണുകള്‍ക്കൊ ..
സര്‍വ്വാഭരണ വിഭൂക്ഷിതയായ് , സുഖലോലുപയായ് വാഴുന്ന നിനക്ക്
എന്തേ വിഷാദം നിഴലിക്കുവാന്‍ ,, ഈ കണ്ണുകള്‍ക്ക് അതഴകല്ലേട്ടൊ ..

നീ വരുമോ എന്നും ...
ഞാനോ .. ?
നിന്റെ ചുണ്ടില്‍ പുകയിലമണമുണ്ട് ..
നിന്റെ മേനിക്ക് മഴ ഗന്ധവും , കണ്ണില്‍ കടലിന്റെ അലകളും ..
ഒരൊ കൊഴിഞ്ഞു പോക്കും , എന്നില്‍ വിഷാദമാണ് പകരുക ..
നിന്റെ മാറില്‍ തല ചായ്ച്ച് , ഈ ലോകത്തോട് പറയുവാനാകുമോ ..

നേരം വെളുത്ത് തുടങ്ങീ , ഇന്നു ശിക്ഷ തന്നെ .. അമ്മയോട് എന്താ പറയുക ..
മഴ തോരാതെ .. നീ എങ്ങൊട്ടാ .. വേണ്ട അരികില്‍ ചേര്‍ന്നു കിടക്ക്
എണ്ണമയമുള്ള നിന്റെ മേനിയില്‍ മഴപോലും പ്രണയിക്കുന്നില്ലല്ലൊ ..
നിന്നില്‍ നിന്നും പകര്‍ന്നു കിട്ടിയതല്ലാതെ എനിക്കെന്താണ് ..
കൈവിരല്‍ തുമ്പു തൊട്ട് പിരിയുന്നുവോ നീ ..
എത്ര ജന്മം ഞാന്‍ കാത്തിരിക്കണം നിന്റെ മടങ്ങി വരവിന് ..
തിരിഞ്ഞു നോക്കരുതെട്ടൊ ... ചുളിഞ്ഞ് കിടക്കുന്ന ഒന്നും നേരേയാക്കുവാന്‍ ശ്രമിക്കരുത്
അതു ഓര്‍മകളാണ് .. എത്ര ജന്മങ്ങളുടെ വേവിലും , നീയാം മഴയെ അറിയാന്‍ ..

നേരം നന്നായി വെളുത്തുവല്ലൊ .. മരപ്പലക കൊണ്ടുള്ള ഗേറ്റെവിടെ ..
ഇന്നലത്തേ മഴ കൊണ്ട പാടം , കൈതപൂവുകളും തോടും
നീളന്‍ വരമ്പുകളും ... അല്ല വഴിതെറ്റിയോ ആവോ ..
എന്താ അപ്പൂ ഇത് , ഒരൊ സ്ഥലത്ത് പോയീ രാത്രിയൊക്കെ കേറി വരും
എന്നിട്ട് കോലായില്‍ കിടന്നുറുങ്ങേ .. ഇഴജന്തുകളൊക്കെ ഇറങ്ങുന്ന നേരത്ത്
നേരത്തേ വീടണയാന്‍ പറഞ്ഞാല്‍ ആരാ കേള്‍ക്കാ .. നിനക്ക് കുറുമ്പൊരുപാട് കൂടുന്നുണ്ട് ..
എഴുന്നേല്‍ക്ക് അപ്പൂ , പോയി മുഖം കഴുകി വാ , ചായയക്ക് ചൂടാറും ..

ഇന്നലേയും കുഞ്ഞുമോന്‍ പറയുന്ന കേട്ടൂ , പുല്ല് പറിക്കുവാന്‍ പോയപ്പൊള്‍
അവിടെന്ന് വല്ലാതെ അലര്‍ച്ച കേട്ടൂന്ന് , പാവം മോക്ഷമില്ലാതെ അലയുകയല്ലെ ..
ആരാ അമ്മേ .. എവിടെന്നു കേട്ടൂന്ന് ..

""നിത്യമാം ശാന്തിയില്‍ നാം ഉറങ്ങും നേരം , എത്രയൊ രാവുകള്‍ മായാം ..
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം
അന്നു ഉറ്റവള്‍ നീ തന്നെ ആവാം , അന്നും മുറ്റത്ത് പൂമഴയാകാം ....
എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നൊട് മാത്രമായീ ..
ഏറേ സ്വകാര്യമായീ ...""

"ചിത്രം .. എന്റെ കണ്ണന്റെ "

Sunday, September 16, 2012

തീനാമ്പുകള്‍ ....

"പ്രവാസം"

വിടുതല്‍, ജീവിതത്തിലേക്കുള്ള തിരിവ്..
വളവില്‍ പതിയിരിക്കുന്ന മുറിവ്,
ഗൃഹാതുരത്വത്തെ കഴുത്ത് ഞെരിച്ച് കുഴിച്ചുമൂടി ,
ഏറ്റുപറഞ്ഞോടി തിരികേ കേറി ..!


"പ്രണയം"

മൂന്നക്ഷരം , മൂവായിരം വികാരങ്ങള്‍..
കണ്ണുകളിലായിരം പ്രേമാഗ്നി , കരുതല്‍ ,
മുന്നിട്ട് നിന്ന കാമം പിന്നിട്ട് നിന്ന്
വയറിനെ പെരുക്കി നാട് വിട്ടു ...


" മഴ "

ആദ്യമാദ്യം പനി ..
രണ്ടാം വട്ടം ചുട്ട അടി ..
പിന്നെ പിന്നെ തീവ്രപ്രണയം
അന്ത്യം, തിരികെടുത്തും നാശം ...


" മനസ്സ് "

ഇന്നലെ കടല്‍ , തിരയെന്ന് ..
മിനിഞ്ഞാന്ന് തീ , വെന്തുരികിയെന്ന് ..
ഇന്ന് മഴ , വേവിലും കുളിര്‍ത്തെന്ന്
നാളെ പുഴ , എങ്ങോട്ടോ ഒഴുകുമെന്ന് ....!


" ദാമ്പത്യം "

കൈകള്‍ കോര്‍ത്തേ നടക്കൂ ,
ഹൃദയം കോര്‍ത്തേ ഇരിക്കൂ..
ഇടക്ക് വാക്കുകള്‍ കോര്‍ത്ത്
ഹൃദയവും മനസ്സും വേര്‍പിരിഞ്ഞു ..


" മകള്‍ ''

പിച്ച വച്ച് , ഒച്ച വച്ച്
കരുതലോടെ ചേര്‍ത്തു വച്ച്
നാളെയുടെ രാവിലേതോ
ജീവനറ്റ തലക്കലിരുന്ന് കരയേണ്ടവള്‍ ..!


"ബാര്‍ "

ചുണ്ടില്‍ കവിത നിറച്ചും
മനസ്സില്‍ മഴ നിറച്ചും
ഹൃദയത്തിന്റെ ഭാരം കുറച്ചും
തലയില്‍ ചിന്ത നിറച്ചും, കലപില കൂട്ടുന്നിടം ..


"അര്‍ബുദം"

വേവാറും മുന്നേ ..
കൊതിയാറും മുന്നേ..
ഉള്ളില്‍ കനം കൊണ്ട താപം
നിര്‍ജീവമാക്കിയ അരിമണി തുണ്ടുകള്‍ ..


"അവള്‍ "

അനുവാദം ചോദിക്കാതെ ..
ഒട്ടൊന്ന് മുട്ടാതെ ,
ഹൃദയവാതില്‍ തള്ളി തുറന്ന്
എന്റെയെന്നോതി, എങ്ങോ പോയവള്‍ ..


" നീ "

മഴ പോലെ .. .
മഞ്ഞു പോലെ ...
അമ്മയേപ്പോലെ ..
നിന്നില്‍ ജനിച്ച് എന്നില്‍ ജീവിക്കുന്നത് ...


" മരണം "

പതിയേ വരും , തണുക്കും
കാറ്റായി തഴുകും , അടര്‍ത്തിയെടുത്ത്
കൈകുമ്പിളില്‍ ശ്രദ്ധയോടെ വച്ച്
മണ്ണിലേക്ക് ഒരു സ്വീറ്റ് ലാന്‍ഡിംഗ് ....


ചിത്രം : ഗൂഗിളില്‍ നിന്നും കൂട്ടുകാരിയുടെ വക ..!