Wednesday, February 17, 2010

ഓര്‍മകളില്‍ അവള്‍ സാല്‍മണ്‍ മീനുകളെ പോലെ .........

















ഒരിക്കല്‍ അപ്രതീഷിതമായിരുന്നു അവളുടെ വരവ് ,
അമ്പലനടയില്‍ ഭജനയുടെ തിരക്ക്, വൃശ്ചികമാസത്തിലേ
വ്രത ശുദ്ധി കൊണ്ട നീളന്‍ കാറ്റുകള്‍ , ശരണമുഖരിതമായ അന്തരീക്ഷം ...
ജയദേവന്‍ നമ്പൂതിരിയുടെ കൈയ്യ് പുണ്യം കൊണ്ട പായസത്തിന്റെ
മണം അവിടമാകെ പരന്ന് കഴിഞ്ഞു ..

സാമികള്‍ക്ക് ആദ്യം പിന്നെ വരിയായ് കുട്ടികള്‍ കൂടെ അവള്‍ ,
വാരിചുറ്റിയ ചേല , വെള്ളത്തിന്റെ അംശം തൊട്ട് തീണ്ടാത്ത ദേഹം
എന്നാല്‍ മുഖത്തിന് എന്റെ കാവിലെ ദേവിയുടെ സാമ്യം ..
എന്റെ മുന്നിലൂടെ അവള്‍ പോകുമ്പൊള്‍ കൂട്ടുകാരന്‍ പറയുന്നു .... നാറുന്നു നാശത്തിനേ ...

ഇത് കേട്ടിട്ടും കേള്‍ക്കാതെ പോലെ പിറുപിറുത്ത് അവള്‍ ഇങ്ങനെ .....
ഇന്നലെ കുളിക്കാന്‍ കുളക്കടവില്‍ ചെന്നപ്പൊള്‍ എന്നെ ഓടിച്ചവര്‍ തന്നെ
രാത്രിയെന്നെ കുളിപ്പിച്ചു, ഭോഗിച്ചു ....പിന്നെയാ ..പോടാ ചെക്കാ...

ഇതാരാണ് ? ഞാന്‍ തിരക്കി കണ്ടിട്ടില്ലല്ലോ ..... ഏതോ ഭ്രാന്തിയാകും ..
നീ വന്നെ പായസം ഇപ്പൊള്‍ തീരും ... ആ നാശം തൊട്ടാല്‍ പിന്നെ .....

ഇടക്കിടെ കോളേജ് വിട്ട് വരുമ്പൊള്‍ ബസ്സില്‍ വച്ച് രാഘവന്‍പിള്ളയുടെ
കടയുടെ മുന്നില്‍ അവളെ കാണാറുണ്ട് , ഒരിക്കല്‍ കണ്ടപ്പോള്‍ അവളുടെ
ഉദരം എന്റെ നാട്ടുകാരിലൊരാളുടെ ബീജം ചുമക്കുന്നു എന്ന അറിവ്
എന്നെ സത്യത്തില്‍ ഒരുപാട് അലോസരപെടുത്തി....
കുറെ നാള്‍ പിന്നെയവളെ കണ്ടില്ലാ പരീക്ഷതിരക്കില്‍ ഞാനും മറന്നു ,
എവിടെ നിന്നൊ ഒരിക്കല്‍ അമ്പലമൈതാനത്ത് ഷഡില്‍ കളിച്ച് കൊണ്ടിരുന്ന
ഞങ്ങള്‍ക്കരികിലൂടെ ബസ്സിറങ്ങി ക്ലബ്ബിന്റെ ഒഴിഞ്ഞ മൂലയില്‍ പൊയിരുന്നു അവള്‍ .....
മുഖമിപ്പോള്‍ ആകെ വിളറിയിരിക്കുന്നു ഉദരം വീര്‍ത്തും ...

എന്റെ കൈയ്യിലേ ഒറ്റരൂപതുട്ട് കൊണ്ട് ഒരു സോഡ വാങ്ങി
കൊടുത്തു ഞാന്‍ ഭക്ഷണം വേണമോന്ന് ചോദിച്ചു ....
ഒന്നും ഉരിയാടാതെ അവള്‍ ചരിഞ്ഞ് കിടന്ന് ..
സോഡ കുപ്പി തിരിച്ച് കൊടുക്കന്‍ ചെന്ന എന്നിലേക്ക്
കാരണവ നായ്ക്കളുടെ ഉപദേശ കുരച്ചിലും


കരയോഗത്തില്‍ വീമ്പ് പറയുന്ന പുരുഷ കേസരികളുടെ
മുന്നില്‍ മറയില്ലാതെ ആ പാവം പ്രസവിച്ചു .... അവള്‍ പോയി എന്നെക്കുമായി...
സാല്‍മണ്‍ മീനുകളെ പോലെ ..പ്രസവാനന്തരം അവള്‍ യാത്രയായ് ...മണ്ണില്‍ വീണ് കിടന്നത് ഒരു ആണ്‍കുട്ടിയായതിനാല്‍ അത് വീണ്ടുമൊരു സാല്‍മണ്‍ മീനായില്ല ...

എന്റെ ദേവിയുടെ മുഖമുള്ള അമ്മയുടെ മകന്‍ വളര്‍ന്നു...
അമ്പലചോറും , തെറിവിളിയും കൈയ്യ് പറ്റി ....
കഴിഞ്ഞ വട്ടം നാട്ടില്‍ പോയപ്പൊള്‍ അമ്പലനടയില്‍ ശീതളമായ
അന്തരീക്ഷത്തില്‍ എന്റെ കാറില്‍ ചെന്നിറങ്ങുമ്പൊള്‍
എന്റെ ഉള്ളം വിയര്‍ത്തു മനം ചുട്ട് പൊള്ളി ..
ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ആ പഴയ കൗമാരകാരന്റെ വ്യഥ ...
പൂക്കടയില്‍ വളരെ ഉന്മേഷവാനായി അവന്‍ .... അണ്ണാ ... മൂന്ന് പേര്‍ക്കും
( ശിവന്‍ , അയ്യപ്പന്‍ , ഗണപതി ) മാലയെടുക്കട്ടെ ....

ആ അമ്പലമുറ്റത്ത് ഞാനിരുന്നു , അകത്ത് ശ്രീകോവില്‍ അടയുന്നു , തുറക്കുന്നു ..
ആയിരങ്ങള്‍ കേഴുന്നു .. കരയുന്നു .. ഞാന്‍ പോയില്ല ,, ഞാന്‍ കയറിയില്ലാ
കാരണം എന്റെ ദേവിയുടെ മുഖമുള്ളവളെ ഈ അമ്പലമുറ്റത്തിട്ട് ഭോഗിച്ചിട്ട്
അവളെ മരണത്തിന്റെ കയങ്ങളിലേക്ക് പറഞ്ഞയിച്ചിട്ടും ഒന്ന് സ്വാന്തനപോലുമാവാത്ത
ദേവന്മാരും , ഉപദേവതകളും .........

എങ്കിലും ആ മോന്റെ പുഞ്ചിരി കണ്ടപ്പോള്‍ , അവന്റെ മുഖം കണ്ടപ്പോള്‍
എനിക്ക് വീണ്ടുമെന്‍ ശബരീശ്വരനെ ഓര്‍മ വന്നൂ .....
സാല്‍മണ്‍ മീനുകളുടെ ജ്നമവും ഇതാണല്ലൊ എന്ന് ഓര്‍ത്തു ...
ഒരു ചിന്ത ഈശ്വരനുന്റെന്ന തോന്നല്‍ .. തോന്നലാവം ..
എന്തായാലും അവന്റെ കൈയ്യില്‍ എന്റെ വിയര്‍പ്പിന്‍
തുള്ളികളുടെ ഒരംശം സമ്മാനിച്ചിട്ട് വീണ്ടും ശീതളമായ അന്തരീക്ഷത്തിലേക്ക്....

No comments:

Post a Comment

ഒരു വരി .. അതു മതി ..